1,100 അസിസ്റ്റന്റ് സർജൻ ഒഴിവുകൾ, കേരളത്തിലുള്ളവർക്കും അപേക്ഷിക്കാം; ശമ്പളം 2 ലക്ഷം വരെ

1,100 അസിസ്റ്റന്റ് സർജൻ ഒഴിവുകൾ, കേരളത്തിലുള്ളവർക്കും അപേക്ഷിക്കാം; ശമ്പളം 2 ലക്ഷം വരെ

തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (TN MRB) അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ നിയമനം നടത്തുന്നു. 1,100 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാം.

ഉയർന്ന പ്രായപരിധി 37 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 2,05,700 (ലെവൽ 22)വരെ ശമ്പളം ലഭിക്കും.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11.

യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം ബി ബി എസ് ബിരുദം.

കുറഞ്ഞത് 12 മാസം ഹൗസ് സർജൻ / സി ആർ ആർ ഐ സർവീസ് പൂര്‍ത്തിയാക്കിയിരിക്കണം.

തമിഴ്നാട് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്

തമിഴ് ഭാഷാ പരീക്ഷ (SSLC ലെവൽ) പാസാക്കണം.

പ്രായപരിധി

ജനറൽ: 37 വയസ്സ് വരെ (1 ജൂലൈ 2025ന്)

SC/ST/MBC/BC/BCM: പരമാവധി പ്രായ പരിധി ഇല്ല (60 വയസ്സ് വരെ)

മറ്റുള്ളവർ (Others): 47 വയസ്സ്,

മുൻ സേനാംഗങ്ങൾ (Others): 48 വയസ്സ്

അപേക്ഷാ ഫീസ്

SC/SCA/ST/DAP(PH): ₹500

മറ്റ് വിഭാഗങ്ങൾ: ₹1,000

തെരഞ്ഞെടുപ്പ് പ്രക്രിയ
അസിസ്റ്റന്റ് സർജൻ ഒഴിവുകളിലേക്ക് രണ്ട് സ്റ്റേജുകളായി നടക്കുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) ആണ് ആദ്യം.

ഘട്ടം I – തമിഴ് ഭാഷ യോഗ്യതാ പരീക്ഷ (SSLC നിലവാരം)
കാലാവധി: 1 മണിക്കൂർ

മാർക്ക്: 50

ക്വാളിഫൈിംഗ് മാർക്ക്: എല്ലാ വിഭാഗങ്ങൾക്കും 40%

ഉദ്ദേശ്യം: ഉദ്യോഗാർത്ഥികളുടെ SSLC നിലവാരത്തിലുള്ള തമിഴ് ഭാഷയുടെ പ്രാവീണ്യം പരിശോധിക്കുക.

ഘട്ടം II കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (മെഡിക്കൽ സയൻസസ് – UG ലെവൽ)
കാലാവധി: 2 മണിക്കൂർ

മാർക്ക്: 100

ക്വാളിഫൈിംഗ് മാർക്ക്:

SC/SCA/ST: 30 മാർക്ക്

മറ്റ് വിഭാഗങ്ങൾ: 35 മാർക്ക്

ഉദ്ദേശ്യം: ഉദ്യോഗാർഥികളുടെ ബിരുദ നിലവാരത്തിലുള്ള മെഡിക്കൽ സയൻസസ് അറിവ് വിലയിരുത്തുക.

ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും നടത്തും.

കോവിഡ് -19 ഡ്യൂട്ടി നിർവഹിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസന്റീവ് മാർക്കുകൾ നൽകും, ഇത് കൂടി ഉൾപ്പെടുത്തി ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://mrb.tn.gov.in/ സന്ദർശിക്കുക.

അറിയാം ഐഎന്‍എസ് മാഹിയുടെ പ്രത്യേകതകള്‍

അറിയാം ഐഎന്‍എസ് മാഹിയുടെ പ്രത്യേകതകള്‍

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലായ ഐഎന്‍എസ് മാഹി നാവികസേന നീറ്റിലിറക്കി. മുംബൈയിലെ നേവല്‍ ബേസിലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിക്ക് കീഴില്‍ പ്രതിരോധത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലാണിത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ആണ് ഐഎന്‍എസ് മാഹി നിര്‍മ്മിച്ചത്. ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത എട്ട് മാഹി-ക്ലാസ് അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലുകളില്‍(എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) ആദ്യത്തേതാണിത്.

ഐഎന്‍എസ് മാഹി ഒതുക്കമുള്ളതും എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ്. ഏകദേശം 78 മീറ്റര്‍ നീളവും ഏകദേശം 1,100 ടണ്‍ ഭാരവുമുണ്ട്. ഡീസല്‍ എന്‍ജിന്‍, വാട്ടര്‍-ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം എന്നിവയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേഷനുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

കപ്പലിന് ഏകദേശം 25 നോട്ട് വേഗതയുണ്ട്. 14 നോട്ട് വേഗത്തില്‍ ഏകദേശം 1,800 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. വെള്ളത്തിനടിയിലുള്ള ഭീഷണികളെ നേരിടുന്നതിനായി, ഐഎന്‍എസ് മാഹിയില്‍ ഹള്‍-മൗണ്ടഡ് സോണാര്‍, വേരിയബിള്‍-ഡെപ്ത് സോണാര്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, മള്‍ട്ടി-ഫങ്ഷണല്‍ ആന്റി-സബ്മറൈന്‍ റോക്കറ്റ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സോണാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. കപ്പലിന് മൈനുകള്‍ സ്ഥാപിക്കാനും വെള്ളത്തിനടിയില്‍ നിരീക്ഷണം നടത്താനും തിരച്ചില്‍-രക്ഷാ ദൗത്യങ്ങള്‍ നടത്താനും കഴിയും.

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് ഉയര്‍ന്ന് രൂപ; 49 പൈസയുടെ നേട്ടം, കാരണമിത്?

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് ഉയര്‍ന്ന് രൂപ; 49 പൈസയുടെ നേട്ടം, കാരണമിത്?

മുംബൈ: ഡോളറിനെതിരെ ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 49 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഡോളറിനെതിരെ 89.17ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.എണ്ണ വില കുറഞ്ഞതും ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും രൂപയ്ക്ക് ഗുണമായി. റിസര്‍വ് ബാങ്കിന്റെ ഇടപെടലും രൂപ തിരിച്ചുവരാന്‍ സഹായകമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച 98 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് 89.66 എന്ന ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഇതിന് മുന്‍പ് ഒറ്റ ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവ് 99 പൈസയുടേതാണ്. 2022 ഫെബ്രുവരി 24നാണ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വെള്ളിയാഴ്ച രൂപയ്ക്ക് വിനയായത്. ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ ഉണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്. കൂടാതെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.

ഹാട്രിക്കില്‍ ‘സ്റ്റാറായി’ ഉസ്മാന്‍ താരിഖ്; സിംബാബ്വെയെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍

ഹാട്രിക്കില്‍ ‘സ്റ്റാറായി’ ഉസ്മാന്‍ താരിഖ്; സിംബാബ്വെയെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍

റാവല്‍പിണ്ടി: ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്വെയെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ഹാട്രിക് മികവില്‍ 69 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ 126 റണ്‍സെടുത്ത് സിംബാബ്വെ പുറത്തായി. 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഉസ്മാന്‍ താരിഖ് മിന്നും പ്രകടനം കാഴ്ചവെച്ചു.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. സിംബാബ്വെയുടെ റയാന്‍ ബള്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 67 റണ്‍സ് നേടി. റിച്ചാര്‍ഡ് നഗാരവയുമൊത്ത് അവസാന വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു.

പാകിസ്ഥാന്‍ നിരയില്‍ ഫഖര്‍ സമാന്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 10 പന്തില്‍ നിന്ന് പുറത്താകാതെ 27 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയുടെ ടോപ്പ് ഓര്‍ഡര്‍ പാകിസ്ഥാന്റെ പേസിനെതിരെ തകര്‍ന്നു, പവര്‍ പ്ലേയില്‍ 25 ന് 3 എന്ന നിലയിലായരുന്നു ടീം. താരിഖിന്റെ പന്തുകള്‍ മധ്യനിരയെയും വീഴ്ത്തി.

ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഉസ്മാന്‍ താരിഖ് തന്റെ രണ്ടാമത്തെ ടി20യില്‍ ഫഹീം അഷ്റഫ്, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ശേഷം ടി20 ഹാട്രിക് നേടുന്ന നാലാമത്തെ പാകിസ്ഥാന്‍ ബൗളറായി. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ശ്രീലങ്കയാണ് സിംബാബ്വെയുടെ അടുത്ത എതിരാളി.

‘ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം’; ഇന്ത്യയ്ക്ക് കത്തു നല്‍കി ബംഗ്ലാദേശ്

‘ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം’; ഇന്ത്യയ്ക്ക് കത്തു നല്‍കി ബംഗ്ലാദേശ്

ധാക്ക: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കി. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് കത്തു നല്‍കിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈന്‍ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കോടതി ശിക്ഷിച്ച ഷെയ്ഖ് ഹസീനയെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുകയാണ്.

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. 2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.

കേസിലെ മൂന്നാം പ്രതിയായ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ നേരിട്ട് വിചാരണ നേരിട്ടതിനാല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5-ന് ‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തിലാണ് 78 കാരിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ധാനയുടെ വിവാഹം മാറ്റിവെച്ചു

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ധാനയുടെ വിവാഹം മാറ്റിവെച്ചു

ഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹം മാറ്റിവെച്ചു. ഇന്ന് വൈകീട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

മന്ധാനയും പലാഷ് മുച്ചാലുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇന്ന് രാവിലെയാണ് മന്ധാനയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശ്രീനിവാസ് മന്ധാനയെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സാംഗ്ലിയിലെ സാംഡോളിലുള്ള മന്ധാന ഫാം ഹൗസില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് സ്മൃതിയുടെ ബിസിനസ് മാനേജര്‍ തുഹിന്‍ മിശ്ര സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്മൃതി മന്ധാനയും അവരുടെ അടുത്ത കുടുംബാംഗങ്ങളും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയതായി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

‘ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞങ്ങള്‍ കുറച്ചുനേരം കാത്തിരുന്നു. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി. അതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് കരുതി ഉടന്‍ തന്നെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്,’- സ്മൃതിയുടെ മാനേജര്‍ പറഞ്ഞു.

‘അച്ഛന്‍ സുഖം പ്രാപിക്കുന്നതുവരെ, ഇന്ന് നടക്കേണ്ടിയിരുന്ന ഈ വിവാഹം അനിശ്ചിതമായി നീട്ടിവെക്കാന്‍ മകളാണ് തീരുമാനിച്ചത്. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രതിശ്രുത വരന്റെയും വധുവിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളുടെ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.