ആധാര്‍ കാര്‍ഡിന്റെ രൂപവും ഭാവവും ഉടന്‍ മാറും; വിശദാംശങ്ങള്‍

ആധാര്‍ കാര്‍ഡിന്റെ രൂപവും ഭാവവും ഉടന്‍ മാറും; വിശദാംശങ്ങള്‍

ഡല്‍ഹി: കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിററി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പേര്, മേല്‍വിലാസം, 12 അക്ക ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ആധാര്‍ കാര്‍ഡില്‍ മാറ്റം വരുത്താനാണ് യുഐഡിഎഐയുടെ പദ്ധതി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് കാര്‍ഡില്‍ പരിഷ്‌കാരത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിസംബര്‍ മാസം ആധാര്‍ മാറ്റങ്ങള്‍ നിലവില്‍ വരും. ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന ഓഫ്ലൈന്‍ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനും വ്യക്തികളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി ഡിസംബറില്‍ പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നതായി യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭുവനേഷ് കുമാര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡില്‍ ഒരു ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭുവനേഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്താല്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും അദേഹം പറഞ്ഞു. ഇതിനര്‍ഥം ആധാര്‍ കാര്‍ഡില്‍ ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രമേ ഉണ്ടാകൂ എന്നാണ്. മറ്റെല്ലാ വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കും.

ആധാര്‍ നിയമപ്രകാരം, ഒരു വ്യക്തിയുടെ ആധാര്‍ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓഫ്ലൈന്‍ പരിശോധനയ്ക്കായി ശേഖരിക്കാനോ ഉപയോഗിക്കാനോ സൂക്ഷിക്കാനോ കഴിയില്ല. എങ്കിലും പല സ്ഥാപനങ്ങളും ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നു. ഇത് വഞ്ചനയ്ക്കോ ദുരുപയോഗത്തിനോ ഉള്ള സാധ്യത ഉണ്ടാക്കുന്നു. ഇത് തടയുന്നതിനായി, എല്ലാ ആധാര്‍ വിവരങ്ങളും ഇപ്പോള്‍ രഹസ്യമാക്കി വച്ചിരിക്കുന്നു. അതിനാല്‍ ഓഫ്ലൈന്‍ പരിശോധന നിരോധിക്കുന്നതിലൂടെ, ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയും.

പുതിയ കാര്‍ഡില്‍ എല്ലാ വിവരങ്ങളും ക്യൂആര്‍ കോഡിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കും. അത് ശരിയായ ഓതന്റിക്കേഷന്‍ ചാനലുകളിലൂടെ മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ. ‘ആധാര്‍ ഒരിക്കലും ഒരു രേഖയായി ഉപയോഗിക്കരുത്. അത് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആധികാരികമാക്കുകയോ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധിക്കുകയോ മാത്രമേ ചെയ്യാവൂ. അല്ലെങ്കില്‍, അത് വ്യാജ രേഖയാകാം,’- ഭുവനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിൽ വൻ തീപിടിത്തം; മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു, വലിയ നാശനഷ്ടം

സൗദി അറേബ്യയിൽ വൻ തീപിടിത്തം; മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു, വലിയ നാശനഷ്ടം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ. നിരവധി കടകൾ കത്തിനശിച്ചു. ആളാപയമില്ല. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല.അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാർഡ്െവയർ കടകളാണ് ഇവിടെയുള്ളതിൽ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണിൽനിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ടാണ് ആളപായമില്ലാതായത്. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളിൽനിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചു.

ഉമര്‍ നബിക്ക് താല്‍പ്പര്യം ‘ഐഎസ് ‘മാതൃക, പല ഭീകരസംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചു

ഉമര്‍ നബിക്ക് താല്‍പ്പര്യം ‘ഐഎസ് ‘മാതൃക, പല ഭീകരസംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചു

ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബിക്ക് പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. അല്‍ ഖ്വയ്ദ അടക്കമുള്ള പല സംഘടനകളുമായും ഉമര്‍ നബി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉമര്‍ നബിയുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്‌ഐസിനോടായിരുന്നു ഉമര്‍ നബിക്ക് താല്‍പ്പര്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, കശ്മീരി മതപണ്ഡിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ തുടങ്ങിയവരുമായിട്ടാണ് ഉമര്‍ നബി ആശയപരമായി ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തേയും വിദൂരശത്രുക്കളെയും ആക്രമിക്കുന്ന അല്‍ഖ്വയ്ദ സമീപനത്തോടാണ് ഇവര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള ശത്രുക്കളെ കീഴ്‌പ്പെടുത്തുക, മതഭരണം സ്ഥാപിക്കുക തുടങ്ങിയ ഐഎസ് നയങ്ങളാണ് ഉമര്‍ നബി താല്‍പ്പര്യപ്പെട്ടത്.

പ്രത്യയശാസ്ത്രം, സാമ്പത്തികം, ആക്രമണം നടത്തുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, ഭീകരസംഘാംഗമായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ഒക്ടോബറില്‍ നടന്ന വിവാഹച്ചടങ്ങില്‍ നിന്നും ഉമര്‍ നബി വിട്ടുനിന്നിരുന്നു. മതപുരോഹിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിലായതോടെ, ഉമര്‍ നബി കശ്മീരിലേക്ക് പാഞ്ഞെത്തി. ഒക്ടോബര്‍ 18 ന് ഖാസിഗുണ്ടിലെത്തിയ ഉമര്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന് സംഘാംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചു. സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടില്‍ തന്നെ തങ്ങി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു. കാശ്മീരിലെ ബുര്‍ഹാന്‍ വാനിയുടെയും സാക്കിര്‍ മൂസയുടെയും തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ നബി തന്നെത്തന്നെ കണ്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനങ്ങള്‍ക്കായി ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തി വന്നിരുന്നതായും എന്‍ഐഎ സൂചിപ്പിക്കുന്നു.

‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഡല്‍ഹി: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ യുവതവരം വൈഭവ് സൂര്യവംശിയെ ഇറക്കാതിരുന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു.

സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.

വൈഭവ് പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബാറ്റിങ്ങിനിറക്കാതിരുന്നത്. ഡത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. സെമി ഫൈനലില്‍ വൈഭവ് 15 പന്തില്‍ 38 റണ്‍സെടുത്തിരുന്നു.

‘ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്.’ ജിതേഷ് ശര്‍മ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു.

14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍, 1800 എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും; റിപ്പോര്‍ട്ട്

14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍, 1800 എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും; റിപ്പോര്‍ട്ട്

ഡല്‍ഹി: 14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍. ഇതില്‍ 1800 എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്ലൗഡ് സേവനങ്ങള്‍ മുതല്‍ റീട്ടെയില്‍, പരസ്യം, പലചരക്ക് തുടങ്ങി കമ്പനിയുടെ ബിസിനസിന്റെ എല്ലാ കോണുകളിലും ജോലി ചെയ്യുന്നവരെ ഇത് ബാധിക്കും. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ന്യൂജേഴ്സി, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാര്‍ക്കാണ് കൂടുതലായും ജോലി നഷ്ടപ്പെടുക. പിരിച്ചുവിടലുകള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെന്നും ശ്രേണി കുറയ്ക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമാണ് വെട്ടിക്കുറയ്ക്കല്‍ നടത്തിയതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

എന്നിരുന്നാലും, എഐയിലേക്കുള്ള മാറ്റം തൊഴില്‍ ശക്തിയെ പുനര്‍നിര്‍ണയിച്ച് വരികയാണ്. എഐ സാങ്കേതികവിദ്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വൈറ്റ് കോളര്‍ റോളുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. പുതിയ പുനഃസംഘടന ഏറ്റവും കൂടുതല്‍ ബാധിച്ചത് ആമസോണിന്റെ ഗെയിമിംഗ് വിഭാഗത്തെയാണ്.

ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക ‘.bank.in’ ല്‍; ആര്‍ബിഐ നടപടി, കാരണമിത്

ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക ‘.bank.in’ ല്‍; ആര്‍ബിഐ നടപടി, കാരണമിത്

ഡല്‍ഹി: ബാങ്കില്‍ നേരിട്ട് പോയി ഇടപാട് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഒട്ടുമിക്ക ആളുകളും മാറിയതോടെ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. യഥാര്‍ഥ ലിങ്കും സന്ദേശവുമാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇതനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ‘.bank.in’ ഡൊമെയ്നിലേക്ക് മാറ്റണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, ഡിജിറ്റല്‍ ബാങ്കിങ്ങിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ നടപടി. പുതിയ നിര്‍ദേശം അനുസരിച്ച്

ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് മാത്രമേ ‘.bank.in’ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയൂ. ഇതുവഴി യഥാര്‍ഥ ബാങ്ക് വെബ്‌സൈറ്റാണ് എന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ എന്നി മുന്‍നിര ബാങ്കുകള്‍ ഇതിനകം മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകളുടെയും വ്യാജ ബാങ്കിങ് വെബ്സൈറ്റുകളുടെയും വര്‍ധനയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഇടപെടല്‍. ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ച് എക്സ്‌ക്ലൂസീവ് ഡൊമെയ്ന്‍ വെരിഫൈ ചെയ്ത ഡിജിറ്റല്‍ ഐഡന്റിറ്റിയായി വര്‍ത്തിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.

പുതിയ ഔദ്യോഗിക ബാങ്ക് യുആര്‍എല്ലുകളുടെ പട്ടിക

ഐസിഐസിഐ ബാങ്ക്: https://www.icici.bank.in/
എച്ച്ഡിഎഫ്‌സി ബാങ്ക്: https://www.hdfc.bank.in/

ആക്‌സിസ് ബാങ്ക്: https://www.axis.bank.in/
കൊട്ടക് മഹീന്ദ്ര ബാങ്ക്: https://www.kotak.bank.in/en/home.html