by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റെ ഇടക്കാല വിധി.
തന്റെ ചിത്രമോ പേരോ കലാസൃഷ്ടികളോ അതേപോലെയോ തമാശ രൂപത്തിലോ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയോ യുട്യൂബ് ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം എന്നാണ് ഇളയരാജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തന്റെ ചിത്രങ്ങളോ അതിനു സമാനമായ കല്‍പ്പിത ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു.


by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍.
തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ പല വ്യവസ്ഥകളെയും എതിര്‍ത്തതിനാല്‍ തുടര്‍നടപടികള്‍ നീട്ടിവച്ചിരിക്കുകയായിരുന്നു. പുതിയ കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കം പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
‘രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കള്‍ക്ക് നിയമനം, സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും, ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം നിശ്ചിതകാല ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഓവര്‍ടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സാമൂഹിക നീതി എന്നിവ ഉറപ്പാക്കുമെന്ന്,’ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രധാന മാറ്റങ്ങള്‍ വേതന കോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അടിസ്ഥാനവേതനം നിയമപരം. ഇത് സര്‍ക്കാര്‍ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതനത്തില്‍ വ്യത്യാസം തൊഴില്‍ സുരക്ഷാ കോഡ്’ ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍. ചില വ്യവസ്ഥകള്‍ കമ്പനികള്‍ മുതലെടുക്കുമെന്നും ജോലി സമയം കൂടാന്‍ കാരണമാകുമെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു. രാവിലെ ആറിന് മുന്‍പും വൈകീട്ട് 7നുശേഷവും സ്ത്രീകള്‍ക്ക് എവിടെയും ജോലി എടുക്കാം വ്യവസായ ബന്ധ കോഡ്: ആകെ ജീവനക്കാരുടെ പത്ത് ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രം ട്രേഡ് യൂണിയന്‍ അനുവദനീയം. തൊഴിലാളികളല്ലാത്തവര്‍ക്ക് ഭാരവാഹികളാകാനാകില്ല സാമൂഹിക സുരക്ഷാ കോഡ്: വേതനത്തില്‍ അടിസ്ഥാന ശമ്പളം ഡിഎ, റിട്ടെയ്‌നിങ് അലവന്‍സ് എന്നിവ ഉള്‍പ്പെടും. പത്തില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഇഎസ്‌ഐ നിര്‍ബന്ധമല്ല.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ടി20 സെമി ഫൈനലിലും വെടിക്കെട്ട് ബാറ്റിങുമായി ഇന്ത്യയുടെ കൗമാര സെൻസേഷൻ വൈഭവ് സൂര്യവംശി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 195 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി താരം മിന്നും തുടക്കമാണ് നൽകിയത്. 15 പന്തിൽ 38 റൺസടിച്ച് താരം മടങ്ങിയെങ്കിലും അതിനിടെ പറത്തിയത് 4 സിക്സും 2 ഫോറും. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും വൈഭവ് ഈ പ്രകടനത്തിലൂടെ സ്വന്തമാക്കി. 234 റൺസാണ് താരം ഇതുവരെ അടിച്ചെടുത്തത്.
പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പാകിസ്ഥാൻ താരം മാസ് സദാകത്തിനെ പിന്തള്ളിയാണ് വൈഭവ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. പാക് താരത്തിനു 212 റൺസ്. ബംഗ്ലാദേശ് താരം ഹബിബുർ റഹ്മാൻ സോഹൻ 202 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്.
സെമി പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മികച്ച സ്കോറാണ് ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് അടിച്ചെടുത്തു. മറുപടി പറായിനിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കി. ബംഗ്ലാ താരം റിപോൺ മൊണ്ടാലിനെ ഡീപ് മിഡ്വിക്കറ്റിലൂടെ താരം സികസർ തൂക്കി. തൊട്ടടുത്ത പന്തും താരം ഇതേ വഴി തന്നെ സിക്സർ പറത്തി.
വൈഭവിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ പവർപ്ലേ ഓവറുകളിൽ 62 റൺസും അടിച്ചു. ഒടുവിൽ അബ്ദുൽ ഗാഫറിന്റെ പന്തിൽ ജിഷൻ അലത്തിനു ക്യാച്ച് നൽകിയാണ് 14കാരൻ മടങ്ങിയത്. നേരത്തെ യുഎഇയ്ക്കെതിരായ പോരാട്ടത്തിൽ താരം അതിവേഗ സെഞ്ച്വറിയുമായി കളം വാണിരുന്നു. 144 റൺസാണ് താരം അടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണർ ഹബിബുർ റഹ്മാൻ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്കു മുന്നിൽ മികച്ച സ്കോറുയർത്തിയത്. താരം 46 പന്തിൽ 65 റൺസ് നേടി. 18 പന്തിൽ 48 റൺസടിച്ച മെഹറോബും 14 പന്തിൽ 26 റൺസെടുത്ത് ജിഷൻ ആലവും ബംഗ്ലാദേശിനായി തിളങ്ങി.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയര്‍ന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തി.
അല്‍മക്തും അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.10 ഓടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളവും പിന്നാലെ കറുത്ത പുകയും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക. അപകടത്തില്‍ പൈലറ്റ് മരിച്ചതായാണ് വിവരം. അപകടം വ്യോമസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണമെന്നും വ്യോമസേന അറിയിച്ചു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന്‍ ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് ആണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നായിരുന്നു കോടതി മറുപടി നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം ( എസ്‌ഐആര്‍ ) മാറ്റിവയ്ക്കണമെന്നാണ് കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കേരള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എസ്ഐആര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ പ്രക്രിയ മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ഭരണപ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിനു പുറമെ, സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിപിഎമ്മിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറും മുസ്ലിം ലീഗിനു വേണ്ടി ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ഹാജരായി.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
സൂറത്ത്: ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്‌ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പര്‍വാറിന് ഹൃദയാഘാതം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ്‌ഐആര്‍ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ജോലിസമ്മര്‍ദവും മാനസിക സമ്മര്‍ദവുമാണ് മരണത്തിന് ഇടയാക്കിയതെന്ന് പര്‍വാറിന്റെ സഹോദരന്‍ പറഞ്ഞു. ‘ബിഎല്‍ഒയുടെ ജോലി പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി ഏഴരയോടെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. കുളികഴിഞ്ഞ ശേഷം അതുസംബന്ധിച്ച മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന് പ്രശ്നമുള്ളതിനാല്‍, ജോലി പൂര്‍ത്തിയാക്കാന്‍ രാത്രി വീട്ടിലേക്ക് വന്നു. രാത്രി 11.30 വരെ ജോലി ചെയ്ത ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹം രാവിലെ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു, അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അമിതമായ തൊഴില്‍ സമ്മര്‍ദ്ദമാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായത്,’ സഹോദരന്‍ പറഞ്ഞു.
ബിഎല്‍ഒയുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം തന്റെ പിതാവ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് മകള്‍ ശില്‍പയും ആരോപിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി ഭാരം താങ്ങാവുന്നതിലപ്പുറമാണെന്നാണ് ബിഎല്‍ഒമാര്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിഎല്‍ഒമാര്‍ ജീവനൊടുക്കി.


Recent Comments