by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ന് ഇന്ത്യ എ- ബംഗ്ലാദേശ് എ പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനു ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.
ടൂര്‍ണമെന്റില്‍ കിരീടപ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ എ ആദ്യ മത്സരത്തില്‍ യുഎഇയെ 148 റണ്‍സിനു തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനോടേറ്റ 8 വിക്കറ്റ് തോല്‍വി ഇന്ത്യയ്ക്കു ഞെട്ടലായി. അടുത്ത മത്സരത്തില്‍ ഒമാനെ 6 വിക്കറ്റിനു തോല്‍പിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. ഹോങ്കോങ്ങിനെതിരെ 8 വിക്കറ്റ് ജയവുമായി തുടങ്ങിയ ബംഗ്ലാദേശ് എ, രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ എയെ 8 വിക്കറ്റിന് തകര്‍ത്തു. എന്നാല്‍ അവസാന മത്സരത്തില്‍ ശ്രീലങ്ക എയ്‌ക്കെതിരെ 6 റണ്‍സ് തോല്‍വി വഴങ്ങി.
ബാറ്റിങ്ങില്‍ പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ഒഴികെ മറ്റാരും ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയുടെ പ്രധാന തലവേദന. ബോളിങ്ങില്‍ പേസര്‍ ഗുര്‍ജപ്നീത് സിങ് മാത്രമാണ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിര താമസത്തിനുള്ള അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇരട്ടിയാക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യന്തര കുടിയേറ്റക്കാര്‍ കെഎല്‍ആര്‍ ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും. നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി.
പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 15 വര്‍ഷം വരെയും നികുതിദായകരുടെ പണം കൊണ്ടുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ 20 വര്‍ഷം വരെയും കാത്തിരിക്കണം.
അതേസമയം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍ നിര മേഖലയിലെ വിധഗ്ധര്‍, ഉയര്‍ന്ന വരുമാനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് 5 വര്‍ഷമോ അതില്‍ കുറഞ്ഞ കാലാവധിയിലോ അപേക്ഷിക്കാവുന്ന ഫാസ്റ്റ്ട്രാക്ക് ഐഎല്‍ആറും നിലവില്‍ വന്നേക്കും.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ബെലെം: ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം. പ്രധാനവേദിക്കടുത്തുള്ള പവലിയന് സമീപമാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പുക ശ്വസിച്ച 13 പേര്‍ക്ക് ചികിത്സ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍ നിന്ന് ഒഴിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു.
കല്‍ക്കരി ഇന്ധനം, കാലാവസ്ഥാ ധനസഹായം, വ്യാപാര നടപടികള്‍ എന്നിവയിലെ സ്തംഭനാവസ്ഥ ഭേദിക്കാനുള്ള ചര്‍ച്ചകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ഉച്ചഭക്ഷണ സമയത്തിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്.
ആരോഗ്യ ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായത്. പവലിയനില്‍ നിന്ന് തീജ്വാലകള്‍ ഉണ്ടാകുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേല്‍ക്കൂരയിലും നിരത്തിയിരുന്ന തുണികളിലേക്ക് തീ വേഗത്തില്‍ പടരുകയുമായിരുന്നു. തീപിടിത്തമുണ്ടായി ആറു മിനിറ്റിനുള്ളില്‍ അഗ്‌നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഹര്‍ദികിനെ പരിഗണിക്കില്ല. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നു നിലവിൽ താരം ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.
ഈ മാസം 30, ഡിസംബര്‍ 3, ഡിസംബര്‍ 6 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. ഏകദിന ടീമിലേക്കുള്ള സാധ്യതകള്‍ നിലനില്‍ക്കാത്തതിനാല്‍ തന്നെ ഹര്‍ദിക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. അതിനു മുന്‍പ് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിക്കും.
അതേസമയം അടുത്ത ആഴ്ച മുതല്‍ ബറോഡ ടീമിനൊപ്പം ചേരാനായിരുന്നു ഹര്‍ദികിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിലവില്‍ താരം ഈ മാസം 30ലേയോ അല്ലെങ്കില്‍ ഡിസംബര്‍ 2നു നടക്കുന്ന മത്സരത്തിലോ ബറോഡയ്ക്കായി ഇറങ്ങും. പ്രോട്ടീസിനെതിരായ ടി20 പരമ്പരയ്ക്കു മുന്‍പ് താരത്തിനു മൂന്ന് മത്സരങ്ങളെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹര്‍ദികിനെ പരിഗണിച്ചാലും താരത്തിനു മൂന്ന് മത്സരങ്ങളും കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ കൂടിയാണ് ഹര്‍ദികിനെ പരിഗണിക്കുന്നതില്‍ ബിസിസിഐ വിമുഖത കാണിക്കുന്നത്. താരം രണ്ട് മാസത്തോളമായി കളത്തിനു പുറത്താണെന്നതും ബിസിസിഐ പരിഗണിക്കുന്നു.
മാത്രമല്ല ഏകദിനത്തേക്കാള്‍ കൂടുതല്‍ ഹര്‍ദികിനെ ടി20യില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍. പ്രത്യേകിച്ച് ടി20 ലോകകപ്പ് വരുന്ന സാഹചര്യത്തില്‍.


by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം ചെയ്യുന്ന തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) നടപ്പാക്കുന്ന പ്രൈം മിനിസ്റ്റർ കരിയർ റിസർച്ച് ഗ്രാന്റിന് (PMECRG) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ട്.
സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ്ങിലോ ഗവേഷണ ബിരുദം. അല്ലെങ്കിൽ എം ഡി/ എം എസ് /എം ഡി എസ്/എം വി എസ് സി പൂർത്തിയാക്കിയിരിക്കണം. അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം. ദേശിയ ലബോറട്ടറികളിലോ,അംഗീകൃത സ്ഥാപനങ്ങളിലോ റെഗുലർ റിസർച്ചർ ആയിരിക്കണം. ഉയർന്ന പ്രായ പരിധി 42 വയസ്സായിരിക്കും, എസ്‌സി/എസ്ടി/ഒബിസി/ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.
റിസർച്ച് അസോസിയേറ്റ്‌സ്, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, അഡ്-ഹോക്ക് ഫാക്കൽറ്റികൾ, ഗസ്റ്റ് ഫാക്കൽറ്റികൾ, വിസിറ്റിംഗ് സയന്റിസ്റ്റുകൾ, കൺസൾട്ടന്റുകൾ, പ്രോജക്ട് ഫെലോകൾ, എല്ലാ വർഷവും കരാർ പുതുക്കുന്ന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്ക് ഗ്രാന്റിന് അർഹതയില്ല. മുകളിൽ പരാമർശിച്ചിട്ടില്ലാത്ത യോഗ്യതയുള്ളവരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന് അധികാരമുണ്ട്.
ഒരു വർഷം 700 റിസർച്ച് ഗ്രാൻഡുകളാണ് അനുവദിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷത്തേക്ക് 60 ലക്ഷം രൂപ വരെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഒറ്റത്തവണ ഗ്രാൻഡ് പദ്ധതി ആയതിനാൽ പ്രൊജക്റ്റ് കാലയളവ് ദീർഘിപ്പിക്കാൻ ആകില്ല. കൂടുതൽ വിവരങ്ങൾക്ക് https://www.anrfonline.in സന്ദർശിക്കുക.


by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവി വഹിക്കുന്നത്. എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ 21 അംഗങ്ങളും പട്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ നേതാക്കളും ചടങ്ങിന്റെ ഭാഗമായി. പ്രഗല്‍ഭരായ ഒരു പറ്റം നേതാക്കള്‍ ഇനി ബിഹാറിനെ നയിക്കുമെന്ന് ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, രേഖ ഗുപ്ത തുടങ്ങി എന്‍ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ എത്തിയിരുന്നു.
ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിജയ് കുമാര്‍ ചൗധരി , ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവണ്‍ കുമാര്‍, മുഹമ്മദ് സമ ഖാന്‍, സുനില്‍കുമാര്‍, മദന്‍ സഹാനി, ലെസി സിംഗ് എന്നിവരാണ് ജെഡിയുവില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍. മംഗള്‍ പാണ്ഡെ, നിതിന്‍ നബിന്‍, രാം കൃപാല്‍, യാദവ്, സഞ്ജയ് സിങ് ടിഗാര്‍, അരുണ്‍ ശങ്കര്‍ പ്രസാദ്, സുരേന്ദ്ര മേത്ത , നാരായണ്‍ പ്രസാദ്, രാമ നിഷാദ്, ലഖേന്ദ്ര കുമാര്‍ റൗഷന്‍, ശ്രേയാഷി സിങ്, പ്രമോദ് കുമാര്‍, സഞ്ജയ് കുമാര്‍ എല്‍ജെപി, സഞ്ജയ് കുമാര്‍ സിങ് (എല്‍ജെപി- ആര്‍വി) ദീപക് പ്രകാശ് – ആര്‍എല്‍എം, സന്തോഷ് കുമാര്‍ സുമന്‍ എച്ച്എഎം (എസ്) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഒമ്പതാം തവണ എംഎല്‍എയായ ബിജേന്ദ്ര പ്രസാദ് യാദവ് ഇത്തവണയും മന്ത്രിസഭയിലുണ്ട്. ജമുയിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷൂട്ടര്‍ ശ്രേയസി സിങ് മന്ത്രിസഭയിലെ പുതുമുഖമാണ്. തെരഞ്ഞെടുപ്പിനിടെ ബിജെപിയില്‍ ചേരുകയും ഔറായിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മുന്‍ മുസാഫര്‍പൂര്‍ എംപി അജയ് നിഷാദിന്റെ ഭാര്യ രമാ നിഷാദിനും കാബിനറ്റ് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.


Recent Comments