കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സംസ്‌കൃത സർവകലാശാല അധ്യാപക,അനധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സംസ്‌കൃതം പ്രോത്സാഹിപ്പിക്കാൻ ആയി നടപ്പിലാക്കുന്ന ആദർശ് സ്‌കീം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് ആയിരിക്കും നിയമനം നടത്തുക.

അസിസ്റ്റന്റ് പ്രൊഫസ്സർ,കോളജ് ലൈബ്രേറിയൻ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.

അസിസ്റ്റന്റ് പ്രൊഫസ്സർ – 59 ഒഴിവുകൾ

വ്യാകരണം , ദർശനം , സാഹിത്യം ,ന്യായം, വേദാന്തം തുടങ്ങിയ 11 സംസ്‌കൃത വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മണിപ്പൂരി എന്നി വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

ശമ്പളം- 57,700 മുതൽ 1,82,400 രൂപ വരെ

കോളേജ് ലൈബ്രേറിയൻ – 1 ഒഴിവ്

ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം- 57700 മുതൽ 182400 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് https://www.sanskrit.nic.in/ സന്ദർശിക്കുക.

ഓഹരി വിപണി നേട്ടത്തില്‍; അദാനി എന്റര്‍പ്രൈസസ് ഒരു ശതമാനം കുതിച്ചു

ഓഹരി വിപണി നേട്ടത്തില്‍; അദാനി എന്റര്‍പ്രൈസസ് ഒരു ശതമാനം കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 88.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണ് എന്ന വിലയിരുത്തലാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. ബുധനാഴ്ച 12 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. 88.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.28 ശതമാനം വര്‍ധനയോടെ ബാരലിന് 63.69 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്.

ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് തുടക്കം മുതല്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. സെന്‍സെക്‌സ് 85,200ന് മുകളിലാണ് വ്യാപാരം തുടരുന്നത്. അദാനി എന്റര്‍പ്രൈസസ് മാത്രം ഒരു ശതമാനം നേട്ടമാണ് കൈവരിച്ചത്. ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഓഹരികളും മുന്നേറുകയാണ്.

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്.

അംഗീകാരം നല്‍കാത്ത ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ബില്‍ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യല്‍ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ വിവേചനപൂര്‍ണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. അംഗീകാരം നല്‍കാത്ത ബില്ലുകള്‍ ഒന്നുകില്‍ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ 10 ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

ബെം​ഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴി‌ലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇമാം അടക്കം മൂന്നു പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ഹരിയാന സോഹ്‌നയിലെ മസ്ജിദ് ഇമാം അടക്കം മൂന്നുപേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി മസ്ജിദില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഭീകരന്‍ ഉമര്‍ നബി അടക്കം അംഗങ്ങളായ ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. ഏഴുപേര്‍ വീതം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്വദേശികളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലുള്ള ഭീകരപ്രവര്‍ത്തകരുമായി വിദേശത്തുള്ള ഭീകരര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ഫോണ്‍കോളുകള്‍ എത്തിയിരുന്നത്. ഭീകരരുടെ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവരും അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബി കഴിഞ്ഞ ഒരു മാസത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഏജന്‍സികള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. ഇതു കൂടാതെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം കാമ്പസില്‍ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണ്.

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പത്തിരട്ടി കൂട്ടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പത്തിരട്ടി കൂട്ടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

ഡല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം അനുസരിച്ചാണ് ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്നത്, പുതിയ ഉത്തരവ് പ്രകാരം ഈ പരിധി 10 വര്‍ഷമായി കുറച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ (അഞ്ചാം ഭേദഗതി) പ്രകാരം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

വാഹനങ്ങളുടെ കാലപ്പഴക്കത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് തരങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. 10 മുതല്‍ 15 വര്‍ഷം, 15 മുതല്‍ 20 വര്‍ഷം, 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികള്‍. മോട്ടോര്‍സൈക്കിള്‍, മൂന്ന് ചക്രവാഹനങ്ങള്‍, എല്‍എംവി, മീഡിയം- ഹെവി വാഹനങ്ങള്‍ എന്നിവയ്ക്കും പുതിയ ഭേദഗതി ബാധകമാകും. വാഹനത്തിന്റെ പഴക്കമനുസരിച്ച് ഫീ ഈടാക്കാനാണ് തീരുമാനം.

പുതിയ ഫിറ്റ്‌നസ് ഫീസ് ഇങ്ങനെ

മോട്ടോര്‍സൈക്കിള്‍: 400 രൂപ

എല്‍എംവി: 600 രൂപ

ഇടത്തരം/ഭാരമേറിയ വാണിജ്യ വാഹനം: 1,000 രൂപ

വാഹനത്തിന് 10 വര്‍ഷം പഴക്കമാകുമ്പോള്‍ മുതല്‍ ഈ ഫീസ് ബാധകമാകും.

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വലിയ ഫീസ്

ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ (ബസ്/ട്രക്കുകള്‍): 25,000 രൂപ (മുമ്പ് ഇത് 2,500 രൂപയായിരുന്നു)

ഇടത്തരം കൊമേഴ്സ്യല്‍ വാഹനങ്ങള്‍: 20,000 രൂപ (മുമ്പ് ഇത് 1,800 രൂപയായിരുന്നു)

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍: 15,000 രൂപ

മൂന്ന് ചക്ര വാഹനങ്ങള്‍: 7,000 രൂപ

ഇരുചക്ര വാഹനങ്ങള്‍: 600 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു

നേരത്തെ, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഏകീകൃത ഫീസ് ബാധകമായിരുന്നു, എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ പഴക്കം അനുസരിച്ചുള്ള സ്ലാബ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.