ആ റെക്കോർഡും ദുബൈയ്ക്ക് സ്വന്തം; വരുന്നു ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ്

ആ റെക്കോർഡും ദുബൈയ്ക്ക് സ്വന്തം; വരുന്നു ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ്

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിർമ്മിക്കാൻ ദുബൈ തയ്യാറെടുക്കുന്നു. കാർ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ,വ്യാപാരികൾ,ഉപഭോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ മാർക്കറ്റ് നിർമ്മാണം. 2.2 കോടി ചതുരശ്ര അടി വിസ്തീർണമാണ് മാർക്കറ്റിന് ഉള്ളത്.

യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായാ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ ദുബൈ ഓട്ടോ മാർക്കറ്റ്​​ പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രതിവര്‍ഷം എട്ട് ലക്ഷത്തിൽ അധികം വാഹനങ്ങള്‍ വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് മാർക്കറ്റിന്റെ നിർമ്മാണം. 1,500ലധികം കാർ ഷോറൂമുകൾ, വർക്ക്​ ഷോപ്പുകൾ, വെയർഹൗസുകൾ കൺവെൻഷൻ സെന്‍റർ,ബഹുനില​ പാർക്കിങ് കെട്ടിടങ്ങൾ​, ലേല കേന്ദ്രങ്ങൾ എന്നിവ മാർക്കറ്റിലുണ്ട്.

ഇതിന് പുറമെ പ്രദർശന മേഖലകൾ,താമസം, വിനോദം എന്നിവയ്ക്കും പ്രത്യേകം സൗകര്യം മാർക്കറ്റിൽ ഒരുക്കും. പുതിയതും ഉപയോഗിച്ചതുമായ ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത വാഹനങ്ങളുടെ വ്യാപാരത്തിനും ഇവിടെ അവസരമുണ്ട്.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന വിപണികളുമായി കയറ്റുമതിക്കാരെ ബന്ധിപ്പിക്കാനും കാർ മാർക്കറ്റിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാർ മാർക്കറ്റിന്റെ നിർമ്മാണ ചുമലത ഡി പി വേൾഡിനാണ്. ദുബൈ മുനിസിപ്പാലിറ്റിയാണ് മാർക്കിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ ഇരുവരും തമ്മിൽ ഒപ്പു വെച്ചു.

ഓട്ടോമോട്ടീവ് വ്യാപാരത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ പതിനേഴുകാരിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറെനാളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യൂവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ കുട്ടിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ പെണ്‍കുട്ടിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. താതപര്യമില്ലെന്ന് അറിയിച്ച് പെണ്‍കുട്ടി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. നവംബര്‍ 18 നാണ് ഗൂഗിള്‍ ജെമിനി 3 പുറത്തിറക്കിയത്. പുതിയ പ്ലാനിലൂടെ എല്ലാ ജിയോ അണ്‍ലിമിറ്റഡ് 5 ജി തിരഞ്ഞെടുത്തവര്‍ക്കും 35100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപുലമായ ലോകത്തേക്ക് എല്ലാ ഇന്ത്യക്കാരെയും കൈപിടിച്ചുയര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു. മൈ ജിയോ ആപ്പിലെ ക്ലൈം നൈ എന്ന ഒപ്ഷന്‍ ഉപയോഗിച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഓഫര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ജിയോ അറിയിച്ചു.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാത്ത ആത്യാധുനിക എഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു എന്നായിരുന്നു ജിയോ – ഗൂഗിള്‍ സഹകരണം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്. എല്ലാ ഇന്ത്യക്കാരുടെയും വളര്‍ച്ചയ്ക്ക് ഉപയോഗിക്കും വിധം എഐ ഉപയോഗം ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും മുകേഷ് അംബാനി പ്രകടിപ്പിച്ചിരുന്നു.

ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ചത് എന്ന അവകാശവാദത്തോടെ ആണ് പുത്തന്‍ എഐ മോഡലായ ജെമിനി 3 ഗൂഗിള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. സെര്‍ച്ച് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും

ഡല്‍ഹി: ഇന്ത്യയിലെ ആദ്യബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടക്കത്തില്‍ നൂറ് കിലോമീറ്റര്‍ ദുരം മാത്രമാണ് സര്‍വീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്ന് മന്ത്രി പറഞ്ഞു.

‘ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടും. 2027 ഓഗസ്റ്റില്‍ നടക്കുന്ന ഉദ്ഘാടന ഓട്ടം സൂറത്തിനും വാപിക്കും ഇടയില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കും.’ അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിനുകള്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും, നാല് സ്റ്റോപ്പുകളുള്ള റൂട്ട് 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പന്ത്രണ്ട് സ്റ്റേഷനുകളില്‍ നിര്‍ത്തിയാണ് സഞ്ചാരമെങ്കില്‍ യാത്രാസമയം രണ്ട് മണിക്കൂര്‍ പതിനേഴ് മിനിറ്റ് വേണ്ടിവരും. 2029 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനാണോ ജപ്പാന്‍ നിര്‍മിത ട്രെയിന്‍ ആണോ ഉദ്ഘാടന സര്‍വീസ് നടത്തുകയെന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.

ഷെയ്ക്ക് ഹസീനയെ കൈമാറില്ല; ബംഗ്ലാദേശിനെ നയതന്ത്ര ചാനൽ വഴി ഇന്ത്യ അറിയിക്കും

ഷെയ്ക്ക് ഹസീനയെ കൈമാറില്ല; ബംഗ്ലാദേശിനെ നയതന്ത്ര ചാനൽ വഴി ഇന്ത്യ അറിയിക്കും

വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ കൈമാറാനാകില്ലെന്ന് ഇന്ത്യ. ഇക്കാര്യം ബംഗ്ലാദേശിനെ നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷെയ്ക്ക് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ മൂഹമ്മദ് യൂനൂസ് ഉറപ്പുനൽകിയ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂവെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ വിധിച്ചതിന് ശേഷമുള്ള നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഷെയ്ക്ക് ഹസീനയുടെ അനുയായികൾ പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്. ഇത് വീണ്ടും കലാപത്തിലേക്ക് നീങ്ങുമോയെന്നാണ് ആശങ്ക.

ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍

ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ സൈമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഹർഷ് ദുബെയാണ് ഇന്ത്യൻ വിജയശിൽപ്പി.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ മുന്നോട്ടുവെച്ച 136 വിജയലക്ഷ്യം ഇന്ത്യ എ 17.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഹർഷ് ദുബെ 44 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 19 പന്തിൽ 30 റൺസെടുത്ത നമൻ ധീർ, 24 പന്തിൽ 23 റൺസെടുത്ത നേഹൽ വധേര എന്നിവരും തിളങ്ങി.

ക്യാപ്റ്റൻ ജിതേഷ് ശർമ്മ ഒരു പന്തിൽ നാലു റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി 12 റൺസും പ്രിയാൻഷ് ആര്യ 10 റൺസുമെടുത്ത് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഒമാൻ വസിം അലിയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അലി 45 പന്തിൽ 54 റൺസെടുത്തു.