കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനും കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡറുമായ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മറേദുമില്ലി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സുരക്ഷാ സേന പറഞ്ഞു. സര്‍ക്കാര്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാവിലെ ആറിനും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഹിദ്മയുടെ ഭാര്യ രാജെയുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുഖ്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2010ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേര്‍ കൊല്ലപ്പെട്ട 2013ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021ലെ സുഖ്മ-ബിജാപൂര്‍ ആക്രമണം എന്നിവയിലെല്ലാം ഹിദ്മയുടെ പങ്ക് നിര്‍ണായകമായിരുന്നു.

അടുത്തിടെ, പ്രമുഖ മാവോയിസ്റ്റും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന മല്ലോജുല വേണുഗോപാല്‍ റാവു എന്ന ഭൂപതിയും ഭാര്യ വിമലയും അടക്കം 61 പേര്‍ കീഴടങ്ങിയിരുന്നു. അതിനുശേഷം, ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഭൂപതി മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചിരുന്നു. അധികാരത്തിനും ഭൂമിക്കും വേണ്ടി നാം നടത്തുന്ന സായുധ പോരാട്ടം ജനത്തെ അകറ്റുവെന്നും അത് നമ്മുടെ വഴിയുടെ പരാജയമാണെന്നും അതുകൊണ്ട് ആക്രമണം ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദഹം പറഞ്ഞിരുന്നു.

എസ്‌ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി

എസ്‌ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി

കൊല്‍ക്കത്ത: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്‌ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്‌ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

മരിച്ച വൃദ്ധയ്ക്ക് എന്യൂമറേഷന്‍ ഫോം ലഭിച്ചിരുന്നില്ല. ഇതും ഉത്കണ്ഠയ്ക്ക് കാരണമായി. ദക്ഷിണ കൊല്‍ക്കത്തയിലെ 114-ാം വാര്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചു വന്നിരുന്ന ആളാണ് ജമുന മൊണ്ഡല്‍. ആശങ്കയ്‌ക്കൊടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്കയെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാളിലെ സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ ആര്‍ എന്‍ ഗുഹ റോഡ് നിവാസിയായ ബൈദ്യനാഥ് ഹസ്ര എന്ന 47 കാരന്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്ക മൂലം തൂങ്ങിമരിച്ചിരുന്നു. ഡ്രൈവറായിരുന്നു. 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇയാളുടെ പേര് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളുടെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ മരിച്ചിരുന്നു. പഴയ രേഖകളും കൈവശമുണ്ടായിരുന്നില്ല. അതുമൂലം എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു ബൈദ്യനാഥെന്ന് ബരാക്പൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു.

ചാവേര്‍ ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ നബി വീഡിയോയില്‍ പറയുന്നു. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ നബി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണ്. എന്നാല്‍ ചാവേര്‍ ബോംബാക്രമണം ‘രക്തസാക്ഷിത്വം’ വരിക്കലാണ്. മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഇംഗ്ലീഷ് ഉച്ചാരണത്തില്‍ സംസാരിക്കുന്ന വീഡിയോയില്‍ നിന്നും, ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണം, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നിഗമനങ്ങളെ നിരാകരിക്കുന്നുവെന്നും വീഡിയോ സന്ദേശം വ്യക്തമാക്കുന്നു. വീഡിയോ ആര്‍ക്കൊക്കെ അയച്ചു, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലെ പ്രധാനിയാണ് ഡോക്ടര്‍ ഉമര്‍ നബിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഭീകരസംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്രെയിന്‍വാഷ് ചെയ്യാനും എടുത്ത വീഡിയോ ആണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അമ്മാവന്‍മാര്‍ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്.

കേസില്‍ ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി (35) രാജേഷ് ( 29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് കൊല്ലപ്പെട്ട ശങ്കറും പ്രതികളായ അമ്മാവന്മാരും. ബിഹാറിലെ ഷോഹര്‍ ജില്ലക്കാരായ മൂവരും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനായി രണ്ടു ദിവസം മുമ്പാണ് ഗുണയില്‍ എത്തിയത്. മൂന്നുപേരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി മൂന്നുപേരും കൂടി ഭക്ഷണം പാചകം ചെയ്തു കഴിച്ച ശേഷം മദ്യപാനം ആരംഭിച്ചു. ഇതിനിടെ ചര്‍ച്ച ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയും തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. മരിച്ച ശങ്കര്‍ ആര്‍ജെഡി അനുകൂലിയാണ്. പ്രതികളായ അമ്മാവന്മാര്‍ തൂഫാനിയും രാജേഷും ജെഡിയു പക്ഷക്കാരാണ്. സംസാരത്തിനിടെ ആര്‍ജെഡി നേതാവായ തേജസ്വി യാദവിനെതിരായ മോശം പരാമര്‍ശമാണ് ശങ്കറിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, അടുത്തുള്ള ഒരു ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖം ചെളിയില്‍ മുക്കി. മുഖം ചെളിയില്‍ അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശങ്കര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവാവിന്റെ വായിലും ശ്വാസകോശത്തിലും വരെ ചെളി എത്തിയിരുന്നു. മരിച്ചുവെന്ന് ബോധ്യമായതോടെ, ചെളിയില്‍ പുതഞ്ഞ ശങ്കറിനെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വിവരം അറിഞ്ഞെട്ടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു മണിക്കൂറിനകം പ്രതികളെ വലയിലാക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ബം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാത സംഘം ബം​ഗളൂരുവിലെ ഐടി ജീവനക്കാരിയിൽ നിന്നു കൈക്കലാക്കിയത് 32 കോടി രൂപ! കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവരിൽ നിന്നു തട്ടിപ്പ് സംഘം പണം അപഹരിച്ചത്. ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ ലഭിച്ചെന്ന പേരിൽ ഒരു വർഷം മുൻപ് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്കിന്റെ നടപടിയെന്നു ബോധ്യപ്പെടുത്തിയാണ് പണം തട്ടിയത്.

ബം​ഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന 57കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയിൽ രേഖ ഉപയോ​ഗിച്ചു ലഹരിക്കടത്ത് നടത്തിയെന്നാണ് സിബിഐ ഉദ്യോ​ഗസ്ഥർ എന്നു പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാ​​ഹം അടുത്തു വന്നതിനാൽ അനാവശ്യം കേസും മറ്റു പൊല്ലാപ്പുകളും വേണ്ടെന്നു കരുതിയാണ് താൻ സംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പണം നൽകിയത് എന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

സ്വത്ത് വിവരങ്ങൾ ആർബിഐയ്ക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് ഈയടുത്ത് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. കുറച്ചു ദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റിലായിരിക്കുമെന്നും സംഘം 57കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിശോധനകൾ കഴിഞ്ഞാൽ മുഴുവൻ തുകയും തിരികെ നൽകുമെന്നും പറഞ്ഞു. 187 ബാങ്ക് ഇടപാടുകളിലൂടെ 31.83 കോടി രൂപയാണ് ഇത്തരത്തിൽ ജീവനക്കാരി കൈമാറിയത്.

ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ സമ്പാദ്യവും പരിശോധനയ്ക്കാണെന്നു വിശ്വസിച്ചു ഇവർ കൈമാറുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരി സൈബർ പൊലീസിൽ പരാതി നൽകിയത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ രാജ്യത്തു തന്നെ ഒരു വ്യക്തിക്ക് ഇത്രയും വലിയ തുക നഷ്ടമാകുന്നത് ഇതാദ്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുലക്ഷത്തി അറുപത്തി ആറായിരം ജീവനക്കാരുടെയും 68,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യമാണ്. എസ്‌ഐആറിനായി 26,000 ഓളം ജീവനക്കാരുടെ സേവനം ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഭരണം സ്തംഭിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എസ്‌ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ ഒരു കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടുല്ലെന്നും ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു.