‘സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു’; പ്രതികരണവുമായി മുന്‍ താരങ്ങള്‍

‘സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു’; പ്രതികരണവുമായി മുന്‍ താരങ്ങള്‍

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍പരാജയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിലേക്കാണ്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം പോലും ചെന്നൈയ്ക്ക് നേടാനായിട്ടില്ല. സ്വന്തം തട്ടകമായ ചേപ്പോക്കില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈ ഇന്നലെ തോറ്റത്.

ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മുന്‍ താരങ്ങളായ മൈക്കല്‍ വോണും സൈമണ്‍ ഡൂളും പറയുന്നത്. ‘ക്രിക്ബസി’ല്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും പ്രതികരിച്ചത്. ഗെയ്ക്വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കല്‍ വോണിന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു സൈമണ്‍ ഡൂളിന്റെ മറുപടി.

ദീര്‍ഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റനായ ധോനിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്വാദിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് മൈക്കല്‍ വോണും പറഞ്ഞു. നീയാണ് നായകന്‍, ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്വാദിനെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിനെ 2022-ല്‍ ഫൈനലില്‍ എത്തിച്ച നായകനാണ് സഞ്ജു. എന്നാല്‍ സിഎസ്‌കെയില്‍ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മര്‍ദ്ദത്തിലാണെന്ന് സൈമണ്‍ ഡൂള്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടന്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

ദുബൈ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്‍ ആക്രമണ ശ്രമം പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ദുബൈ മറീന ഏരിയയിലെ ഓറാക്കിള്‍ ഓഫീസ് സമുച്ചയത്തിന് നേരെ ആയിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദുബൈ നഗരത്തിലെ പ്രധാന ജനവാസ, വിനോദ സഞ്ചാര കേന്ദ്രമാണ് മറീന.

നേരത്തെ, ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഡല്‍ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ (ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.

അബുദാബി ലക്ഷ്യമിട്ടും ഇറാനില്‍ നിന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തം അഗ്‌നിശമന സേന നിയന്ത്രണവിധേയമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ യുഎഇയില്‍ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയര്‍ന്നു.

അബുദാബിയിൽ ഇറാൻ ആക്രമണം

അബുദാബിയിൽ ഇറാൻ ആക്രമണം

അബുദാബിയിൽ ഇറാൻ ആക്രമണം. അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണ്.

‘ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ!’ ; ഇറാന് ട്രംപിന്റെ ഭീഷണി

‘ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ!’ ; ഇറാന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർ‌ക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.

ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല” എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ! ലോകത്തിലെ തന്നെ ഏറ്റവും മഹത്തരവും ശക്തമായതുമായ സൈന്യമാണ് അമേരിക്കയുടേത്. എന്താണ് ചെയ്യേണ്ടതെന്ന് ഇറാന്റെ പുതിയ ഭരണകൂടത്തിന് അറിയാം, അത് വേഗത്തിൽ ചെയ്യണം! വളരെ വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കുക.” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് സ്വരത്തിൽ കുറിച്ചു. ഇറാനിലെ പാലം തകർന്നതിന്റെ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

വാക്‌സിനേഷനില്‍ ഒതുങ്ങുമോ സിക്ക‍ഡ ? അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് കോവിഡ് വകഭേദം; ഇന്ത്യയില്‍ ഭീഷണിയുണ്ടോ ?

വാക്‌സിനേഷനില്‍ ഒതുങ്ങുമോ സിക്ക‍ഡ ? അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് കോവിഡ് വകഭേദം; ഇന്ത്യയില്‍ ഭീഷണിയുണ്ടോ ?

അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 അമേരിക്കയില്‍ മാത്രം 29 സ്‌റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024ന്റെ അവസാനത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സിക്കഡയെന്ന പുതിയ വകഭേദത്തിന്റെ രോഗവ്യാപനം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് 2025 സെപ്റ്റംബറിലാണ്. സ്‌പൈക്ക് പ്രോട്ടീനിലെ BA.3.2 മ്യൂട്ടേഷനുകള്‍ക്കു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്കു പടര്‍ന്നുപിടിക്കാനാകും. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകും വിധം മാരകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്താണ് സിക്കഡ?

നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ടു നിശബ്ദമായി പരിണമിച്ചും പിന്നീടു വളരെപ്പെട്ടന്ന് പടര്‍ന്നുപിടിച്ചതിനാലുമാണു പുതിയ വകഭേദത്തിനു സിക്കഡ എന്ന പേരുനല്‍കിയിരിക്കുന്നത്. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന BA.3 വംശത്തില്‍ നിന്നാണ് ഉത്ഭവം.

എന്തൊക്കെയാണു ലക്ഷണങ്ങള്‍?

ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ രോഗസാധ്യത

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളനുസരിച്ചു മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയുടെ അത്ര ഗുരുതര വ്യാപനം സിക്കഡക്കില്ല. നിലവില്‍ BA.3.2 വുമായി ബന്ധപ്പെട്ട രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ലോകത്ത് ഇതുവരെയും റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ വൈദ്യസഹായത്തോടെ രോഗമുക്തി ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല എന്നാണു ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് മൊഫക്കറുള്‍ ഇസ് ലാം ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയില്‍ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മാല്‍ഡ ജില്ലയില്‍, എസ്‌ഐആര്‍ പട്ടികയില്‍ പേരുവെട്ടിയെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവച്ചിരുന്നു.

അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാര്‍ത്ഥിയായിരുന്നു. മാള്‍ഡ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തെ, രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് മാള്‍ഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ മൂന്ന് വനിത ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നു. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാവാന്‍ ബംഗാള്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. സംഭവമുണ്ടായപ്പോള്‍ കലക്ടറോ എസ്പിയോ സ്ഥലത്തെത്തിയില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്നും, മമത ബാനര്‍ജി സര്‍ക്കാരിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംസ്ഥാനത്ത്, നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.