യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം. തീയതി വീണ്ടും നീട്ടുമോയെന്ന് വ്യക്തമല്ല. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കണം. സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) തന്നെ തുടരും. എന്നാല്‍ യുപിഎസ് എടുത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ വേണമെങ്കില്‍ എന്‍പിഎസിലേക്ക് മടങ്ങാം.

അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ enps.nsdl.com. എന്‍പിഎസ് നിലവില്‍ വന്ന 2004 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് മാറാന്‍ അവസരം. ഖജനാവിന് ഉണ്ടാവുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് പ്രഖ്യാപിച്ചത്.

എന്‍പിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം?

പ്രധാന വ്യത്യാസം പെന്‍ഷന്‍ ഗ്യാരണ്ടിയിലും നിക്ഷേപ സമീപനത്തിലുമാണ്. എന്‍പിഎസ് ഉയര്‍ന്ന വരുമാനമുള്ളതും എന്നാല്‍ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇല്ലാത്തതുമായ മാര്‍ക്കറ്റ്-ലിങ്ക്ഡ് ആണെങ്കില്‍ യുപിഎസ് ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുന്നു.

എന്‍പിഎസ് അതിന്റെ കോര്‍പ്പസിന്റെ ഒരു ഭാഗം ഇക്വിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തുക ഗ്യാരണ്ടിയുള്ളതല്ല. ഇത് കോര്‍പ്പസിനെയും നിക്ഷേപ വരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. എന്‍പിഎസില്‍ വിഹിതത്തിനും ലഭിച്ച പെന്‍ഷനും നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപ ഓപ്ഷനുകളും അടയ്ക്കുന്ന തുകയുടെ തോതും തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നു. കോര്‍പ്പസിലേക്കുള്ള വിഹിതത്തിന്റെ കാര്യത്തില്‍ ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് നിശ്ചിത വിഹിതം അടയ്ക്കുന്നു.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) യുപിഎസിന്റെ ചുമതല. നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) ഭാഗമായ ജീവനക്കാര്‍ യുപിഎസിലേക്കു മാറുമ്പോള്‍ നിലവില്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോര്‍പസ്) നീക്കും.

136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ ‘പ്രതിരോധ’ പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍

136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ ‘പ്രതിരോധ’ പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍

കൊല്‍ക്കത്ത: ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട കൊല്‍ക്കത്തയിലെ കഠിന പിച്ചില്‍ അപരാജിത ചെറുത്തു നില്‍പ്പുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവുമ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസ് 153 റണ്‍സ് എടുത്തപ്പോള്‍ അതില്‍ 55 റണ്‍സും ബവുമയുടെ ബാറ്റില്‍ നിന്നായിരുന്നു. ശേഷിച്ച 98 റണ്‍സാണ് 10 ബാറ്റര്‍മാര്‍ ചേര്‍ന്നെടുത്തത്!

136 പന്തുകള്‍ ചെറുത്താണ് ബവുമ 55 റണ്‍സുമായി പുറത്താകാതെ നിന്നത്. താരത്തിന്റെ ധീരോചിത ബാറ്റിങിനെ കൊല്‍ക്കത്തയിലെ കാണികള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് ആദരിച്ചത്. അത്ര സവിശേഷമായിരുന്നു താരത്തിന്റെ പ്രതിരോധ ബാറ്റിങ്.

മറ്റൊരു പ്രത്യേകതയും ഈ ഇന്നിങ്‌സിനുണ്ട്. ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക ബാറ്ററും ബവുമയാണ്. ഇരു ടീമുകളിലേയും മറ്റൊരു താരത്തിനും 40നു മുകളില്‍ റണ്ണില്ല!

ഒന്നാം ഇന്നിങ്‌സില്‍ 3 റണ്‍സിനു പുറത്തായ ബവുമ രണ്ടാം ഇന്നിങ്‌സില്‍ ഒരറ്റത്ത് പാറ പോലെ നിന്നാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷ് മാത്രമാണ് ക്യാപ്റ്റനെ പിന്തുണച്ചത്.

ഒന്നാം ടെസ്റ്റില്‍ ഒരു ടീമിനും 200 മുകളില്‍ സ്‌കോര്‍ നേടാന്‍ സാധിക്കാത്ത പിച്ചിലാണ് ബവുമയുടെ ധീരമായ ചെറുത്തു നില്‍പ്പ് കണ്ടത്. മത്സരത്തില്‍ പ്രോട്ടീസ് 30 റണ്‍സിന്റെ ജയം ഇന്ത്യയില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തതോടെ ബവുമയുടെ ഇന്നിങ്‌സ് നിര്‍ണായകവുമായി.

സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു.

ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍.

ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.

ഇന്നലെ 93 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ന് മത്സരം ആരംഭിച്ച് 135 സ്‌കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാകുകയായിരുന്നു.

55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ 7ന് 93 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 91 റണ്‍സെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടോെ ഏഴു വിക്കറ്റുകള്‍ വീണത്. പുറത്തായവരില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റയാന്‍ റിക്കിള്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മുള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡെ സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (18 പന്തില്‍ 5), കെയ്ല്‍ വെറൈന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും, ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

ചെങ്കോട്ട സ്ഫോടനം; അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ കേസ്

ചെങ്കോട്ട സ്ഫോടനം; അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ കേസ്

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് സർവകലാശാല ആസ്ഥാനത്ത് പരിശോധന നടത്തി. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പത്താൻകോട്ടിൽ ഇന്ന് പിടിയിലായ സർജൻ ഡോ.റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഡോ.ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ‘വൈറ്റ് കോളർ’ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിൽ പരിശോധന നടത്തി. ഇവിടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത്, അട്ടിമറിയല്ല; കാരണം അന്വേഷിക്കുന്നതായി ഡിജിപി

ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത്, അട്ടിമറിയല്ല; കാരണം അന്വേഷിക്കുന്നതായി ഡിജിപി

ശ്രീനഗര്‍: നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം ‘യാദൃച്ഛികം’ ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് ഭൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി, കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനയ്ക്കായി അയയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘം കഴിഞ്ഞ രണ്ട് ദിവസമായി സാമ്പിളുകള്‍ എടുത്ത് വരികയായിരുന്നു. സെന്‍സിറ്റീവ് വസ്തു എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11.20 ഓടേയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങള്‍ അനാവശ്യമാണ്. പൊട്ടിത്തെറി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നളിന്‍ പ്രഭാത് പറഞ്ഞു.

സംസ്ഥാന അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രണ്ട് ക്രൈം ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ 27 പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, മൂന്ന് സാധാരണക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണ്ടെത്തിവരികയാണ്. ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭാത് കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ലീഡ്. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്.

25 റണ്‍സുമായി രവീന്ദ്ര ജഡേജയും 1 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.

രണ്ടാം ദിനത്തില്‍ സ്‌കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം.

സ്‌കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി.

ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല.

31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.