by Midhun HP News | Jul 16, 2026 | Latest News, കേരളം
കൊച്ചി: കത്രിക്കടവിലുള്ള അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഇവിടെ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിച്ച അന്‍പതോളം ആളുകള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. വയറുവേദന, ഛര്‍ദ്ദി, പനി, വയറിളക്കം എന്നിവയെത്തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീകേഷ് സ്ഥിരീകരിച്ചു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Jul 15, 2026 | Latest News, കേരളം
കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരം അടുത്തിടെയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്.
അന്‍സിബയെ ജിഹാദിയായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയിലുള്ളത്.
ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്‌സലിനിടെയാണ് സംഭവം. ടിനി ടോം അന്‍സിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകള്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് കേസ്.

by Midhun HP News | Jul 15, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന മാലിന്യ ടാങ്കിലെ പലകകൾ ഇളക്കാനിറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. ടാങ്കിൽ കുടുങ്ങിയ സിറാജിനെ രക്ഷിക്കാൻ ഇറങ്ങിയ സമീപത്തെ കടയിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം തളർച്ചയും അനുഭവപ്പെട്ടു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂട്ടോളിയിലാണ് ദാരുണമായ സംഭവം.
ഓക്സിജൻ കുറവായിരുന്നതിനാൽ തളർന്നുവീണു; രക്ഷിക്കാനിറങ്ങിയയാൾക്കും ദേഹാസ്വാസ്ഥ്യം
മൂട്ടോളി കുരുവട്ടൂർ റോഡിലുള്ള മൂരിക്കര സ്വദേശി സാഹിദ് എന്ന വ്യക്തിയുടെ സലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തിലെ വാർപ്പ് കഴിഞ്ഞ മാലിന്യ ടാങ്കിലെ പലകകൾ ഇളക്കി മാറ്റുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിറാജ് ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ അടഞ്ഞുകിടന്ന ടാങ്കിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നതിനാൽ സിറാജ് പെട്ടെന്ന് തളർന്നുവീണു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഒച്ചവെച്ച് ബഹളം കൂട്ടി. ഈ സമയം സമീപത്തെ കടയിലെ ജീവനക്കാരനായ സുനിൽ എന്ന വ്യക്തി സിറാജിനെ രക്ഷിക്കുന്നതിനായി ഉടൻ തന്നെ ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും സുനിലിനും ടാങ്കിനുള്ളിൽ വെച്ച് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഫയർഫോഴ്സ് എത്തി പുറത്തെടുത്തു; സുനിലിന്റെ ആരോഗ്യനില തൃപ്തികരം
സംഭവമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തിയാണ് ടാങ്കിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന സിറാജിനെ ഉടൻ തന്നെ കക്കോടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ സുനിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുനിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Jul 15, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (ജൂലൈ 15, 16 തീയതികളില്‍) കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും വടക്കന്‍ ഒഡിഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്നുമുതല്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Jul 15, 2026 | Latest News, കേരളം
മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

by Midhun HP News | Jul 15, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കുന്നു.

കുടുംബ ബജറ്റുകളിൽ വലിയ മാറ്റം; യാത്രാക്കൂലി ലാഭം
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോൺ അവകാശപ്പെട്ടു. പ്രത്യേകിച്ച് പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അർബുദ, കരൾ രോഗ ബാധിതരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.
തുടക്കത്തിൽ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിച്ചെങ്കിലും പദ്ധതിയുടെ ജനപ്രീതി കാരണം യുഡിഎഫോ ബിജെപിയോ ഇപ്പോൾ ഇതിനെതിരായ നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നത് തങ്ങൾക്ക് സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റിൽ ഇതിനായി 600 കോടി രൂപ പ്രത്യേക ഫണ്ടായി നീക്കിവെച്ചിട്ടുള്ളതിനാൽ കെഎസ്ആർടിസിക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൽക്കാലം പുതിയ സർവീസുകളില്ല; തിരക്ക് വിജയത്തിന്റെ വില
‘പ്രിയദർശിനി’ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ നിലവിലുള്ള പദ്ധതി കൂടുതൽ സുസ്ഥിരമാക്കുക എന്നതാണ് ഗതാഗത വകുപ്പിന്റെ ലക്ഷ്യമെന്നും തൽക്കാലം കൂടുതൽ പുതിയ ബസുകൾ അനുവദിക്കാനോ സർവീസുകൾ വിപുലീകരിക്കാനോ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 3,165 ഓർഡിനറി ബസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ബസുകളിലെ അമിത തിരക്ക് വിജയത്തിന്റെ ഭാഗമായുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകൾ മാത്രമാണെന്നാണ് വിലയിരുത്തൽ.
വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രിയദർശിനി സർവീസുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണെന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും, രാവിലെകളിലുള്ള തിരക്ക് യാത്ര ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും വ്യക്തമാക്കുന്നു.
വിലക്കയറ്റവും വരുമാന നഷ്ടവും; സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിൽ
പദ്ധതി വൻ വിജയമാണെങ്കിലും ഇതിന്റെ മറുവശത്ത് സ്വകാര്യ ബസ് മേഖല വലിയ തകർച്ചയെയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദർശിനി ബസുകളുടെ തൊട്ടു മുൻപോ പിൻപോ ഓടുന്ന സ്വകാര്യ ബസുകളിലെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉടമകളും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ്.
സ്വകാര്യ ബസ് ഉടമകളെ പൊതുഗതാഗത രംഗത്തെ നിക്ഷേപകരായാണ് ഗതാഗത വകുപ്പ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിയും സ്വകാര്യ ബസ് ഉടമകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സമരത്തിൽ നിന്നും തൽക്കാലം പിൻവാങ്ങാമെന്ന നിലപാടിലേക്ക് ബസുടകമൾ എത്തിയതൊഴിച്ചാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ പത്മകുമാർ ഐപിഎസ് അധ്യക്ഷനും നട്പാക് മുൻ ഡയറക്ടർ ശ്രീദേവി അംഗവുമായ അഞ്ചംഗ സമിതി രൂപീകരിച്ചത്. ഈ സമിതി കൃത്യമായി പരിശോധന നടത്തി, സ്വകാര്യ ബസുകൾ തിസന്ധി നേരിടുന്ന റൂട്ടുകൾ കണ്ടെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മന്ത്രി നൽകിയിട്ടുള്ള ഉറപ്പ്. എന്നാൽ ഇത് വൈകരുതെന്നും റിപ്പോർട്ട് ലഭിച്ച് നടപടിയിലേക്ക് നീങ്ങുമ്പോഴേക്കും പകുതിയിലധികം ബസുകൾ ഓട്ടം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തുമെന്നും ബസുടകമൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Recent Comments