സ്വർണം വാങ്ങാൻ മികച്ച സമയം; വിലയിൽ വീണ്ടും കുറവ്

സ്വർണം വാങ്ങാൻ മികച്ച സമയം; വിലയിൽ വീണ്ടും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാമിന് 13,995 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ വില വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

തുടർച്ചയായ വില വർധന സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവരെ ആശങ്കയിലാക്കിയിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്ന സാധാരണക്കാരെയും ഇത് സാരമായി ബാധിച്ചു. സ്വർണവില ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പുതിയ വിലക്കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഭരണ വിപണിയിൽ വരും ദിവസങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വിലക്കുറവ് വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്നും കരുതുന്നു.

വരുമാനത്തിൽ 300 കോടി ക്ലബ്ബിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ; നൂറ് കോടി പോലും തൊടാതെ കോട്ടയം

വരുമാനത്തിൽ 300 കോടി ക്ലബ്ബിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ; നൂറ് കോടി പോലും തൊടാതെ കോട്ടയം

കൊച്ചി: യാത്രാ വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. 2025- 26 സാമ്പത്തികവർഷത്തിൽ 300 കോടിയിലധികമാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ വരുമാനം. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. 288.32 കോടിയാണ് മുൻ വർഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷനാണ്. 100 കോടി തൊടാൻ പോലും കോട്ടയം സ്റ്റേഷന് കഴിഞ്ഞില്ല.

89.53 കോടിയാണ് ഈ വർഷം കോട്ടയം റെയിൽവേ സ്റ്റേഷന്റെ വരുമാനം. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു വരുമാനം. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷൻ രണ്ടാം സ്ഥാനത്തുണ്ട്. മുൻ വർഷത്തേതിൽ നിന്ന് 17.55 കോടി രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ആണ്.

28.51 കോടിയിൽ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ 136.11 കോടി വരുമാനത്തിലൂടെ ആറാം സ്ഥാനത്തായി. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ആലുവ പത്താം സ്ഥാനത്തു നിന്ന് ഒൻപതിലേക്കും കയറി. പത്തനംതിട്ട സ്വദേശി നിഖിൽ എസ് ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ ജംങ്ഷൻ, കായംകുളം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കാസർകോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. റിസർവ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അൺ റിസർവ്ഡ് യാത്രാ വരുമാനവും ഇത്തവണ കൂടിയിട്ടുണ്ട്.

2024- 25 വർഷത്തെ കണക്കുപ്രകാരം കേരളത്തിലെ രണ്ട്‌ വന്ദേ ഭാരതുകളുടെ വരുമാനം 163 കോടി രൂപയാണ്. തിരുവനന്തപുരം- 319.21 കോടി, എറണാകുളം ജംങ്ഷൻ- 267.50 കോടി, കോഴിക്കോട്- 218.63 കോടി, തൃശൂർ- 195.44 കോടി, എറണാകുളം ടൗൺ- 164.93 കോടി, കണ്ണൂർ- 136.11 കോടി, പാലക്കാട്- 132.11 കോടി, കൊല്ലം- 120.85 കോടി, ആലുവ- 100.45 കോടി, കോട്ടയം- 89.53 കോടി എന്നിങ്ങനെയാണ് വിവിധ റെയിൽവേ സ്റ്റേഷനിലെ വരുമാന കണക്കുകൾ.

നോവലിസ്റ്റ് സുനിൽ വെട്ടിയറ അന്തരിച്ചു​

നോവലിസ്റ്റ് സുനിൽ വെട്ടിയറ അന്തരിച്ചു​

പാരിപ്പള്ളി: ​നോവലിസ്റ്റും നിരൂപകനുമായ കിഴക്കന്നേല കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം ശ്രീരാഗം വീട്ടിൽ സുനിൽ വെട്ടിയറ (സുനിൽ കുമാർ (60) അന്തരിച്ചു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവും എള്ളുവിള ബ്രാഞ്ച് അംഗവുമായിരുന്നു. നാവായിക്കുളം മലയാള വേദി ഭാരവാഹി, പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: പ്രിയ
മകൾ: സരയു

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ​ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതി​യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. സിസി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സാമൂഹിക മാധ്യമത്തിൽ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു.‌ കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.

കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച് വ്യക്തമായത്. നിലവിൽ യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കി.

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം കവടിയാറിലെ സ്വവസതിയിലാണ്. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് വിടവാങ്ങുന്നത്.

കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടത്. ഇതിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.

എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി മാറി. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവര്‍ വേണുഗോപാലിനെ പിന്തുണച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് പേര്‍ പിന്തുണച്ചു. വി ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. 63 എംഎല്‍എമാരെ കൂടാതെ, കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മൂന്ന് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ വി ഡി സതീശനെ പിന്തുണച്ചപ്പോള്‍, നിരവധി മുതിര്‍ന്ന നേതാക്കള്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച അവസാനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.