ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.

കയ്യേറ്റം ഒഴിഞ്ഞ ചൊക്രമുടിയിൽ പുണ്യനിമിഷം; മുതുവാൻ വിഭാഗത്തിനും ആഹ്ളാദം

ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ഒരു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 2 ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും, വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 19 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ – തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് കേരളത്തിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 13.135 രൂപയ്ക്കാണ് വ്യാഴാഴ്ച വില്‍പ്പന പുരോഗമിക്കുന്നത്. പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയിലെത്തി. ഈമാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍ വില. ഇത് 1,07,800 രൂപ വരെ ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഇടിവ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറിലേക്ക് എത്തിയതാണ് കേരളത്തിലും വില താഴാന്‍ പ്രധാന കാരണമായത്. ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, യുഎസ് ഡോളറിന്റെ അന്താരാഷ്ട്ര വിപണിയിലെ കരുത്ത്, ക്രൂഡോയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എന്നിവയാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഈ ഇടിവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ആശങ്കയാകുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ടിക്കറ്റ് മുഖ്യമന്ത്രി വിഡി സതീശൻ പുറത്തിറക്കും. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്.

രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. തിരുവോണം ബംപറിന്റെ സമ്മാനഘടനയിലും വലിയ മാറ്റങ്ങളുണ്ട്. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും ലഭിക്കുമെന്നതാണ് ഇത്തവണത്തെ മറ്റൊരു വലിയ പ്രത്യേകത. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ് നടക്കുക. അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് ലോട്ടറി വകുപ്പ് നിർദേശിച്ചു. വ്യാജ ഓൺലൈൻ ലോട്ടറികൾക്കെതിരെ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ ഇന്ന്; വിധി മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ ഇന്ന്; വിധി മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ജില്ലാ നിയമസഹായവേദിയുടെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും കോടതി കേസില്‍ വിധി പറയുക.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതി ചെന്താമരയെ ഹാജരാക്കുക. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസില്‍ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ നിയമസഹായ വേദി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മാനസിക പ്രശ്‌നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.

ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കത്രിക്കടവിലുള്ള അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഇവിടെ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിച്ച അന്‍പതോളം ആളുകള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. വയറുവേദന, ഛര്‍ദ്ദി, പനി, വയറിളക്കം എന്നിവയെത്തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീകേഷ് സ്ഥിരീകരിച്ചു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.