by Midhun HP News | Dec 12, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇവർ. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇസാഫ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, അതിനിടെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപ്തരിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് ലോറി ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
by Midhun HP News | Dec 12, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. സ്‌കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. മൂന്നു കുട്ടികള്‍ മരിച്ചു. പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മഴയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്ത് റോഡ് കയ്യേറി സിപിഎം സമ്മേളനത്തിനായി സ്‌റ്റേജ് നിര്‍മ്മിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു സാധാരണക്കാരന്‍ ടീഷോപ്പ് ഇട്ടാല്‍ പൊളിച്ചു കളയില്ലേയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ആര്‍ക്കൊക്കെ എതിരെ കേസെടുത്തു ?. സ്‌റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസിന് റോഡില്‍ സ്‌റ്റേജ് കെട്ടുന്നത് തടയാമായിരുന്നു എന്ന് അഭിപ്രായപ്പെട്ട കോടതി, ഡിജിപി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വഞ്ചിയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നില്‍ തന്നെ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ല. പൊലീസിന്റെ ചുമതലയെന്താണ്?. എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്നും എസ്എച്ച്ഒയോട് കോടതി ചോദിച്ചു. സമ്മേളനത്തിന്റെ കണ്‍വീനറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അനുസരിച്ചില്ലെന്നും, പിന്നീട് പ്രവര്‍ത്തകര്‍ വന്ന് നിറഞ്ഞതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനായിട്ടാണ് മറ്റു നടപടികളിലേക്ക് കടക്കാതിരുന്നതെന്നും എസ്എച്ച്ഒ വിശദീകരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഗുരുതരമായ നിയമലംഘനമുണ്ടായിട്ടും നിലവിലെ എഫ്‌ഐആര്‍ പര്യാപ്തമല്ല. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ മാത്രം കേസെടുത്തിട്ട് കാര്യമില്ല. സ്റ്റേജില്‍ ഇരുന്ന ആളുകളെല്ലാം നിയമലംഘനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. അവര്‍ക്കെല്ലാം എതിരെ കേസെടുക്കണം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ആ റോഡിലൂടെ കടന്നുപോയത്. റോഡിലെ സീബ്രാ ലൈനിന് മുകളിലാണ് സ്‌റ്റേജ് ഇട്ടതെങ്കില്‍ എഫ്‌ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍ക്കൊക്കെയെതിരെ കേസെടുത്തു, ആരുടെയൊക്കെ വാഹനം പിടിച്ചെടുത്തു എന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ സംഘടന കഴിഞ്ഞ ദിവസം നടത്തിയ സമരത്തെയും കോടതി വിമര്‍ശിച്ചു. കാര്‍പ്പറ്റ് അടക്കം റോഡില്‍ നിരത്തിയാണ് യോഗം നടത്തിയത്. അവിടെ ആര്‍ക്കെങ്കിലും വാഹനം തട്ടി പരിക്കേറ്റിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും കോടതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമല്ല. ഈ കേസ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രിമാരായ എ വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മുൻ എംപി എ സമ്പത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സ്‌റ്റേജില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി, അവര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാനും ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ആന്‍ഡ്ടി ബൈപ്പാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30)നെ ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എല്‍ ആന്‍ഡ് ടി ബൈ പാസില്‍ നയാര പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. തിരുവല്ലയില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയര്‍ വാനുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.
മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാസ്‌ലേറ്റര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാടസ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം സന്ദേശങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന്റെ പരീക്ഷണ ഘട്ടത്തിലാണ് വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു.
വാട്‌സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.
എന്നാല്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ ഉപയോഗിക്കുമ്പോള്‍ വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ നടക്കുന്നതിനാല്‍ ചില പിശകുകളോ കൃത്യതകുറവോ വന്നേക്കാം. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്‌ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഏത് ഭാഷയിലുള്ള സന്ദേശങ്ങളും അനായാസം വിവര്‍ത്തനം ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലേക്ക് മാറ്റാം.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.
വിശദമായ ചർച്ചകൾക്കായി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടും. ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.
രണ്ട് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.
Recent Comments