ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ, റസ്റ്റൊറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.

പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറൻ്റ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്ര സർക്കാർ കൂട്ടിയത്.

ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍

ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.

ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്. അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അറിയിച്ച് ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മികച്ച രീതിയില്‍ ഭരണം കാഴ്ചവെച്ച ഡിഎംകെ, ഇനി സജീവവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമൂഹ മാധ്യമത്തിലൂടെയാണ് സ്റ്റാലിന്‍ തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തമിഴ്നാടിന്റെ വികസനത്തിനായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഞങ്ങള്‍ വികസിപ്പിച്ചു. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും വരാനിരിക്കുന്ന ക്ഷേമ പദ്ധതികളുടെയും പേരിലാണ് ഞങ്ങള്‍ വോട്ട് തേടിയത്,’ സ്റ്റാലിന്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവുമാണ് പ്രധാനം. വിജയപരാജയങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ എന്തിനെയും അളക്കാറില്ല. ഡിഎംകെയുടെ പ്രയാണം ഒട്ടും തളര്‍ച്ചയില്ലാതെ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വന്‍ വിജയമാണ് നേടിയത്.

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.