വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു. ധർമടത്ത് കീഴത്തൂരിലും കോൺ​ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: യുഡിഎഫ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മീൻ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്.

പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് കുഞ്ഞമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.

ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടര്‍ന്ന അദ്ദേഹം വാര്‍ത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതന്‍ വഴിയാണ് രാജ്ഭവനില്‍ എത്തിച്ചത്. ഗവര്‍ണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവല്‍ മുഖ്യമന്ത്രിയായി തുടരും.

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല അയിരൂർ വിളപ്പുറം ഫർഹ വില്ലയിൽ നസീർ .എൻ .കെ (70) നിര്യാതനായി. വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജറായിരുന്നു. ബി.ഡി.കെ തിരുവനന്തപുരം ചാപ്റ്ററിന്റെ സജീവ അഭ്യുദയകാംക്ഷിയും സഹായിയും കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ: ഷഹീദ
മകൻ: ഹാഫിസ് ബിൻ നസീർ

ഖബറടക്കം: കായൽപുറം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

കൊച്ചി: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ടാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: സിനിമ- സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാ​ഗത്തേക്കുള്ള യാത്രയിൽ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്.

ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നയുടനെ തന്നെ ഇരുവരെയും അടൂരിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചിരുന്നു. ഭാര്യയുടെ പരിക്ക് ​ഗുരുതരമല്ല. പാർസൽ ലോറി ഡ്രൈവർ സുധീഷിനും പരിക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ സന്തോഷ് തിളങ്ങി. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി എൻ കേശവൻ നായരുടെയും പി രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.