ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി 57000ന് മുകളില്‍ എത്തി. ഇന്ന് 560 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 കടന്നത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

അമിത ഓട്ടോ കൂലി വാങ്ങി; വീട്ടിലെത്തി പൊക്കി എംവിഡി, ഓട്ടോ ഡ്രൈവർക്ക് പിഴ

അമിത ഓട്ടോ കൂലി വാങ്ങി; വീട്ടിലെത്തി പൊക്കി എംവിഡി, ഓട്ടോ ഡ്രൈവർക്ക് പിഴ

കൊച്ചി: അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് വൻ പണി. ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രജിത്താണ് കുടുങ്ങിയത്. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചിൽ നിന്ന് പാലാരിട്ടത്തേക്ക് പോകാൻ പ്രജിത്തിന്റെ ഓട്ടോ വിളിച്ചു. പതിമൂന്നര കിലോമീറ്റർ ഓടിയതിന് 420 രൂപയാണ് ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു വാങ്ങേണ്ടിയിരുന്നത്. ഇതിന്റെ പേരിൽ റോബി തോമസും പ്രജിത്തും തർക്കമായി. അവസാനം 400 രൂപ ഓട്ടോ കൂലി നൽകേണ്ടിവന്നു.

തുടർന്ന് ​ഗതാ​ഗത മന്ത്രി കെ ബി​ഗണേഷ് കുമാറിന് ഇ മെയിൽ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിയ്ക്ക് കൈമാറി. പിന്നാലെ പ്രജിത്തിന്റെ വീട്ടിൽ എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയതിനും ചേർത്തായിരുന്നു പിഴയിട്ടത്.

കുട്ടികളും മാളികപ്പുറങ്ങളും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട; ദർശനത്തിന് പ്രത്യേക ​ഗേറ്റ്

കുട്ടികളും മാളികപ്പുറങ്ങളും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട; ദർശനത്തിന് പ്രത്യേക ​ഗേറ്റ്

ശബരിമല: ശബരിമലയിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവർക്കു ദർശനം നടത്താം. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു.

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഏറുകയാണ്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീർഥാടകർ മണിക്കൂറുകൾ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. പുലർച്ചെ മണിക്കൂറിൽ 4655 പേർ പമ്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നുണ്ട്. പമ്പ മണപ്പുറത്തും തീർഥാടകരുടെ തിരക്കാണ്.

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു…2 യുവാക്കൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു…2 യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

യുവാവ് ഒന്നര വയസ്സുള്ള മകളുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്.

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗൾഫിലായിരുന്നു. സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ് സ്നേഹ. ഇവർക്ക് ഏദൻ എന്ന മകനുമുണ്ട്.

സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് ‘പടയപ്പ’; അലറിക്കരഞ്ഞ് കുട്ടികൾ

സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് ‘പടയപ്പ’; അലറിക്കരഞ്ഞ് കുട്ടികൾ

മൂന്നാർ: സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാന ‘പടയപ്പ’. ഡ്രൈവർ സമയോചിതമായ ഇടപെടലാണ് ആപത്ത് ഒഴിവാക്കിയത്. ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്താണു ബസ് പടയപ്പയുടെ മുന്നിൽപെട്ടത്. പടയപ്പ തുമ്പിക്കൈ ഉയർത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.

മാട്ടുപ്പെട്ടി സ്വദേശിയായ ഡ്രൈവർ മുരുകൻ ധൈര്യം സംഭരിച്ച് ബസ് പിന്നോട്ട് ഓടിച്ചതാണു രക്ഷയായത്. 50 മീറ്റർ ബസ് പിന്നോട്ടു പോയതോടെയാണു പടയപ്പ ശാന്തനായത്. പിന്നീട് ആന കാട്ടിലേക്കു പോയശേഷമാണു സ്കൂൾ ബസ് യാത്ര തുടർന്നത്. സ്കൂൾ ബസ് എത്തുന്നതിനു മുൻപ് ഇതുവഴി ബൈക്കിൽ കടന്നുപോയ 2 പേർ പടയപ്പയുടെ മുന്നിൽപെട്ടിരുന്നു. ബൈക്ക് റോഡിൽ ഉപേക്ഷിച്ചശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്കു പോയ ശേഷമാണ് ഇവർ തിരികെയെത്തി ബൈക്ക് എടുത്തത്.