അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂവരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. നവംബർ പതിനഞ്ചാം തീയതി വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് അമ്മു മരിച്ചത്.

അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു. ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് അമ്മു സഹപാഠികളിൽ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് സജീവ് കോളേജ് പ്രിൻസിപ്പൾക്ക് പരാതി നൽകുന്നത്. ആദ്യ പരാതിയിൽ കോളജ് ആഭ്യന്തര അന്വേഷണം നടത്തി. അറസ്റ്റിലായ പ്രതികൾ ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കോളേജിൽ രേഖാമൂലം എഴുതി നൽകി. അതിനുശേഷവും സഹപാഠികളായ പെൺകുട്ടികൾ മാനസിക പീഡനം തുടർന്നതോടെയാണ് രണ്ടാമത്തെ പരാതി നൽകിയത്. സഹപാഠികൾ നൽകിയ വിശദീകരണക്കുറിപ്പും പിതാവിന്റെ പരാതിയും പൊലീസ് മുഖ്യ തെളിവായി പരിഗണിച്ചു. ഇതിന് പുറമെ അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളും, കോളേജിന്റെ ആഭ്യന്തര അന്വേഷണം റിപ്പോർട്ടും പ്രതികൾക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകി. ഇതിനുപുറമേ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് അറസ്റ്റ് എന്ന തീരുമാനത്തിൽ പൊലീസ് എത്തിചേർന്നത്.

വീട്ടിൽ ഇലക്ട്രിക് ഷോക്ക് ഒഴിവാക്കാം; എന്താണ് ആർസിസിബി?

വീട്ടിൽ ഇലക്ട്രിക് ഷോക്ക് ഒഴിവാക്കാം; എന്താണ് ആർസിസിബി?

കൊച്ചി: വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേൽ‌ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. ഫെയ്സിലൂടെയും ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിക്കുന്നത് ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന RCCB ആണെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ RCCB വയറിംഗിന്റെ തുടക്കത്തിൽ തന്നെ‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനർജി മീറ്റർ – കട്ടൗട്ട് ഫ്യൂസ് – RCCB വഴി മെയിൻ സ്വിച്ചിലൂടെ DBയിലേക്ക് പ്രധാന വയർ പോകുന്ന തരത്തിൽ വേണം വയറിംഗ് ചെയ്യാൻ. 30mA റേറ്റിംഗുള്ള RCCB ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.

കുറിപ്പ്:

വീട്ടിൽ RCCB സ്ഥാപിക്കാം; വൈദ്യുതി അപകടം ഒഴിവാക്കാം

വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ (Earth Leakage), ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോൾട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോൾ പ്രചാരത്തിലില്ല.

ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു. ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രൽ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രൽ കോയിലും വിപരീതദിശകളിൽ ചുറ്റിയതിനാൽ‍, സാധാരണഗതിയിൽ‍ (ലീക്കേജില്ലെങ്കിൽ ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങൾ പരസ്പരം നിർവീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം (Resultant magnetic feild) പൂജ്യമായതിനാൽ റിലേ പ്രവർത്തിക്കുന്നില്ല.

സർക്കീട്ടിൽ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാൽ, ന്യൂട്രൽ കറണ്ടിൽ‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം (Resultant magnetic feild) വർദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയിൽ‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാൽ ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.

വൈദ്യുതി അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ RCCB വയറിംഗിന്റെ തുടക്കത്തിൽ തന്നെ‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനർജി മീറ്റർ – കട്ടൗട്ട് ഫ്യൂസ് – RCCB വഴി മെയിൻ സ്വിച്ചിലൂടെ DBയിലേക്ക് പ്രധാന വയർ പോകുന്ന തരത്തിൽ വേണം വയറിംഗ് ചെയ്യാൻ.

30mA റേറ്റിംഗുള്ള RCCB ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. RCCB യുടെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കൽ അമർത്തി, ഉപകരണം നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

സൗജന്യ ഇന്റർനെറ്റുമായി ബി എസ് എൻ എല്ലും ദേവസ്വം ബോർഡും

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക.

ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്‌ഷനുമുണ്ട്.

ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തൽ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകൾ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം , മരാമത്ത് ബിൽഡിംഗ് , ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച് , ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ , സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് ശബരിമലയിലുള്ളത്.

പമ്പയിൽ 12 നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്.

സാഹിത്യ അക്കാദമി സ്ഥാനം ഒഴിഞ്ഞ് കെ സച്ചിദാനന്ദന്‍

സാഹിത്യ അക്കാദമി സ്ഥാനം ഒഴിഞ്ഞ് കെ സച്ചിദാനന്ദന്‍

തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിഞ്ഞ് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു.

‘എനിക്ക് ഭുമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ എഡിറ്റിങ് ജോലികളില്‍ നിന്നും പിന്‍വാങ്ങുന്നു’ സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. വിശ്രമം വേണമെന്ന് സച്ചിദാനന്ദന്‍ അറിച്ചതായും അദ്ദേഹം പറഞ്ഞു.

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പംനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; പൊലീസുകാരനെ പിടിച്ചുവെച്ച് കൈമാറി

വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; പൊലീസുകാരനെ പിടിച്ചുവെച്ച് കൈമാറി

തൃശൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു.കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്: വീഡിയോ ചിത്രീകരണം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്: വീഡിയോ ചിത്രീകരണം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും തിരുമുറ്റത്തും സോപാനത്തിന് മുന്നിലും ഭക്തര്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പതിനെട്ടാംപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതില്‍ കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല തീര്‍ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും.

പൊലീസിന്റെ സേവനം സ്തുത്യര്‍ഹമാണെങ്കിലും ഇത്തരം പ്രവണത ആശാസ്യമല്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒട്ടേറെ പ്രത്യേകതയുള്ള ശബരിമലയില്‍ ക്ഷേത്ര മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്ക് ഇടവേളയിലാണ് ഫോട്ടോ എടുത്തതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ശബരിമലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ സുരക്ഷ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പമ്പ, ശബരിമല, നിലയ്ക്കല്‍, സന്നിധാനം, തീര്‍ഥാടന പാത എന്നിവിടങ്ങളില്‍ കച്ചവടക്കാര്‍ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നല്‍കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.