ബിജെപി കോട്ടകളില്‍ കടന്നുകയറി; ഷാഫിയേയും മറികടന്ന് രാഹുലിന്റെ ചരിത്രജയം

ബിജെപി കോട്ടകളില്‍ കടന്നുകയറി; ഷാഫിയേയും മറികടന്ന് രാഹുലിന്റെ ചരിത്രജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി.

രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനമാണ് സരിന് ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപിയുടെ സി കൃഷ്ണകുമാറിനായിരുന്നു ലീഡ്. മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തി. അഞ്ചാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചു പിടിച്ചു. ആറാം റൗണ്ടില്‍ വീണ്ടും മുന്നിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് ഓരോ റൗണ്ടിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അഞ്ചാം റൗണ്ടിന് ശേഷം ഒരു ഘട്ടത്തിലും ബിജെപിക്ക് രാഹുലിന് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പാലക്കാട് മണ്ഡലത്തിലെ തന്നെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടുകയും ചെയ്തു.

ഒരു വാര്യർക്കും നായർക്കും തോൽ‌വിയിൽ ഇഫക്ടില്ല; സി കൃഷ്ണകുമാർ

ഒരു വാര്യർക്കും നായർക്കും തോൽ‌വിയിൽ ഇഫക്ടില്ല; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് കൂടിയാണ് ഈ ഫലം. ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട പോലെയാണ് പല ആളുകളും ആഘോഷിക്കുന്നതെന്നും ബിജെപിയുടെ ബേസ് വോട്ടുകൾ എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. വ്യക്തിപരമായ വോട്ടുകളാണ് ശ്രീധരന് കിട്ടിയത്, ആ വോട്ടുകൾ സാധാരണ പ്രവർത്തകന് കിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം, പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും പരിഹസിച്ചു.

‘പാലക്കാട്ടെ വാലിബൻ’, ബിജെപി കോട്ടകൾ പൊളിച്ചടുക്കി രാഹുൽ

‘പാലക്കാട്ടെ വാലിബൻ’, ബിജെപി കോട്ടകൾ പൊളിച്ചടുക്കി രാഹുൽ

പാലക്കാട്: പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 20000 ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്.

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.

പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്പൻ വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.

‘ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയം’; മന്ത്രി കെ രാജൻ

‘ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയം’; മന്ത്രി കെ രാജൻ

ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ രാജൻ. ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയമെന്ന് മന്ത്രി പറഞ്ഞു. ഭൂരിപക്ഷം ഇനിയും ഉയരുമെന്നും വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാമെന്നും മന്ത്രി പ്രതികരിച്ചു. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്പടിച്ച് നടത്തിയ പ്രചരണം ഫലം കണ്ടില്ലെന്ന് മന്ത്രിയുടെ വിമർ‌ശനം.

ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടിയാണ് ചേലക്കരയിലെ ജനവിധിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ചേലക്കരയിലെ ഗ്രാമങ്ങൾ യുആർ പ്രദീപിനും കെ ആർ രാധാകൃഷ്ണനും ഒപ്പം എന്ന് വീണ്ടും തെളിയിച്ചെന്ന് മന്ത്രി പറഞ്ഞു. ചേലക്കരയിൽ യുആർ പ്രദീപിന്റെ ലീഡ് പതിനായിരം കടന്നു. രാഷ്ട്രീയ വജിയം സാധ്യമാകണമെങ്കിൽ ചേലക്കര പിടിക്കണമെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. എന്നാൽ തുടക്കം മുതൽ എൽഡിഎഫ് ലീഡ് നിലനിർത്തി.