ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

വടകര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം നിലനിർത്തി യുഡിഎഫ്. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചത്. ജയിച്ച കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടറിഞ്ഞ് കൃത്യമായ രാഷ്ട്രീയ മത്സരം നടന്ന മണ്ഡലമാണ് വടകര. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണ് 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപിഐ – യുഡിഎഫ് സഖ്യത്തിന്റെ വിജയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. 2012-ലെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വലിയ തോതിൽ തിരിച്ചടിയായിരുന്നു സിപിഎമ്മിനും എൽഡിഎഫ് സ്ഥാനാർഥിക്കും വടകരയിൽ നേരിടേണ്ടി വന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച രമക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

അതേസമയം, കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് മറുപടി നൽകാനായി ഇറങ്ങിയ എൽഡിഎഫിന് ഇക്കുറി തോൽവി ആയിരുന്നു ഫലം. 2021ലെ തെരഞ്ഞെടുപ്പിൽ 57,602 വോട്ടുകളാണ് നേടിയിരുന്നതെങ്കിൽ ഇക്കുറി അത് 55255 വോട്ടുകൾ ആയിരുന്നു. 2021-ൽ പതിനായിരത്തിൽ പരം വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 14295 വോട്ടുകൾ നേടാൻ സാധിച്ചു.

‘ജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി, ജയം പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലം’; കെ സി വേണു​ഗോപാൽ

‘ജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി, ജയം പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലം’; കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്നും ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രിയുടേത് സാങ്കേതിക വിജയം മാത്രമാണ്. യുഡിഎഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചു. യുഡിഎഫ് പ്രവർത്തകരാണ് താരങ്ങളെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ജനം വ്യക്തമായ സന്ദേശം നൽകി. കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് ഒപ്പം നിന്നു. കേരളം മാതൃകകൾ നൽകിയ തെരഞ്ഞെടുപ്പാണിത്.

വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥിയെ എസ്ഡിപിഐ സ്ഥാനാർഥിയെന്ന് വിളിച്ചു. വാമനപുരം മതേതര മാതൃക കാട്ടിക്കൊടുത്തു. തവനൂരിലും മതേതര മാതൃകയുടെ വിജയമാണുണ്ടായത്. ബിജെപിയുമായി ഡീൽ നടത്താൻ പോയ സിപിഎമ്മിനെതിരെ അണികളിൽ നിന്നു പോലും വികാരം ഉണ്ടായി എന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. യുഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും.

പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണിതെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ വോട്ടു ചെയ്തവർക്ക് മാത്രമുള്ള ഭരണമാകില്ലെന്നും യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഭരണമാകുമെന്നും കൂട്ടിച്ചേർത്തു. ടീം വർക്കിന്റെ ജയമാണിത്. ഒറ്റക്കെട്ടായി പോയി, ഭിന്നിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും മറികടന്നു. ദീപദാസ് മുൻഷി സാധാരണ പ്രവർത്തകയെപ്പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിക്ക് വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടെന്നും നടപടിക്രമങ്ങൾ ഒട്ടും വൈകാതെ അറിയിക്കുമെന്നും കെസി മറുപടി നൽകി.

നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു

നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം.

വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആദിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.

രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ വി. ശിവൻകുട്ടിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും കളത്തിലിറങ്ങിയപ്പോള്‍ ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടന്നത്. കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്‍റെ മേൽക്കൈയ്യാണ് നേടിയിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയത്.

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശന്റെ പേരിന് നറുക്ക് വീഴുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. വി ഡി സതീശന് പുറമേ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേട്ടിരുന്നു. മുഖ്യമന്ത്രി ആര് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ കെ സി വേണുഗോപാലന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.എന്നാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ പശ്ചാത്തലത്തില്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ മൂന്ന് മണിക്കൂറില്‍ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്. രണ്ട് സീറ്റില്‍ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.