മഴ തുടരും; ഇടിമിന്നല്‍, ശക്തമായ കാറ്റ്

മഴ തുടരും; ഇടിമിന്നല്‍, ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ 05 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ; ഫലം മെയ് മൂന്നാംവാരം

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ; ഫലം മെയ് മൂന്നാംവാരം

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.

ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. മൂന്ന് ജില്ലകളിൽ ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നവംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ചും ജാഗ്രത വേണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

കളക്ടര്‍ അരുണ്‍ കെ. വിജയന്റെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

കളക്ടര്‍ അരുണ്‍ കെ. വിജയന്റെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച ഷമാ മുഹമ്മദ് അടക്കമുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഷമാ മുഹമ്മദ് അടക്കമുള്ള
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടന എഐവൈഎഫും രംഗത്തെത്തി.

അതിനിടെ പി.പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി തള്ളി കുടുംബം രംഗത്തുവന്നു. കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഭർത്താവ് തകർന്നു ഇരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു. തെറ്റ് പറ്റിയെന്ന കളക്ടറുടെ മൊഴി കള്ളമാണെന്നും അങ്ങനെ ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഇല്ലെന്നും മഞ്ജുഷ പറഞ്ഞു. നിയമപോരാട്ടം അവസാനം വരെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

മണ്ഡലകാല തീർഥാടനം; 300 സ്പെഷ്യൽ ട്രെയിനുകൾ, പ്രൊപ്പോസൽ തയ്യാറായി

മണ്ഡലകാല തീർഥാടനം; 300 സ്പെഷ്യൽ ട്രെയിനുകൾ, പ്രൊപ്പോസൽ തയ്യാറായി

പത്തനംതിട്ട: ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെന്നൈ- പാലക്കാട്- എറണാകുളം ടൗൺ- കോട്ടയം- കൊല്ലം, ചെന്നൈ- മധുര- ചെങ്കോട്ട- കൊല്ലം, താംബരം- തിരുനെൽവേലി- നാഗർകോവിൽ ടൗൺ- കൊല്ലം തുടങ്ങിയ വഴികളിൽ ദക്ഷിണ റെയിൽവേ ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കി. നിലവിൽ ഒൻപതു സർവീസുകൾ വീതം പരിഗണനയിലുണ്ട്, ആകെ 72 സർവീസുകൾ.

കൂടാതെ സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താനും ധാരണയായിട്ടുണ്ട്. മധുര- ചെങ്കോട്ട ഭാഗത്തുനിന്ന് ഇത്തവണ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ നടന്ന ശബരിമല അവലോകനയോഗത്തിൽ അറിയിച്ചതനുസരിച്ച് ശബരിമല തീർഥാടനകാലത്ത് 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും.അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി രണ്ടു ദിവസത്തെ ചടങ്ങുകൾക്ക്‌ ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ ഓൺലൈൻ ബുക്കിങ്ങും കൂടുതലായിരുന്നു.

‘ഇതെല്ലാം നിങ്ങളുടെ കഥയല്ലേ, സിബിഐയെ വിളിക്കാന്‍ പറ’; സുരേഷ് ഗോപി

‘ഇതെല്ലാം നിങ്ങളുടെ കഥയല്ലേ, സിബിഐയെ വിളിക്കാന്‍ പറ’; സുരേഷ് ഗോപി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സ്ഥിരം സിനിമാ ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിബിഐയെ വിളിക്കാന്‍ പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘നിങ്ങളല്ലേ അതിന്റെ ഉദ്ധാരകര്‍. അപ്പോള്‍ പിന്നെ സ്വര്‍ണം എല്ലാം ചോദിക്കൂ. ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണം അതിന്റെ കാശോക്കെ തീവ്രവാദത്തിനാണോ കൊടുത്തത്, അതും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ.നിങ്ങള്‍ സിബിഐയെ വിളിക്കാന്‍ പറ. ഞാന്‍ ട്രാന്‍സ്പരന്റ് ആണ്. സിബിഐയെ വിളിക്കാന്‍ പറ. നിങ്ങള്‍ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആവരുത്. അതിന് ഒരു യോഗ്യതയും നിങ്ങള്‍ക്ക് ഇല്ല. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം.’- സുരേഷ് ഗോപി പ്രതികരിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നു എന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പണമെത്തിച്ച ധര്‍മ്മരാജന് ബിജെപി മുറിയെടുത്ത് നല്‍കിയെന്നും ടെമ്പോയിലാണ് പണം എത്തിച്ചതെന്നുമാണ് തിരൂര്‍ സതീശന്‍ ആരോപിച്ചത്. പുതിയ വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.