ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

നവ ദമ്പതികളായ മകനും മരുമകളും ചേർന്നു അമ്മയെ തല്ലി; കേസ്

നവ ദമ്പതികളായ മകനും മരുമകളും ചേർന്നു അമ്മയെ തല്ലി; കേസ്

ആലപ്പുഴ: കാറിന്റെ താക്കോൽ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

21കാരനായ മകൻ രോഹ​ൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡിൽ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാൽ കാറിൽ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോൽ ചോദിച്ചു. എന്നാൽ താക്കോൽ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.

വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലെവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

പത്തനംതിട്ട:എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീൻ ബാബുവിനില്ല. അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ലെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ലെന്നും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണെന്നും കളക്ടര്‍ അരുണ്‍ കെ വിജയൻ പ്രതികരിച്ചിരുന്നു. എട്ട് മാസം എന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു.

3 തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി

3 തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി

കൊച്ചി: സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി 3 തവണ അം​ഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സ​ഹകരണ നിയമത്തിലെ ഭേദ​ഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ന​ഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ​ഹർജിക്കാർ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദ​ഗതികളും ശരിവച്ചു.

സർക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അം​ഗങ്ങൾക്കു കൂടുതൽ അനുഭവപരിചയമുണ്ടാകുന്നത് സ​ഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീർഘകാലം ഭരണ സമിതിയിലിരുന്നാൽ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരി​ഗണിക്കേണ്ടത് ജനറൽ ബോഡി അം​ഗങ്ങളാണ്.

ജനറൽ ബോഡിക്കു ആവശ്യമെങ്കിൽ നിയമാവലിയിൽ വ്യവസ്ഥകൾ ചേർക്കാം. സർക്കാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അം​ഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയുടെ അവകാശത്തിൽ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികൾക്കാണ് ഇത്തരത്തിൽ വിലക്ക് ബാധകമാക്കിയത്. എന്നാൽ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.

കേരളത്തിലെ ഒട്ടേറെ സ​​ഹകരണ സംഘങ്ങൾ കെടുകാര്യസ്ഥതമൂലം സാമ്പത്തിക പ്രശ്നം നേരിടുകയാണെന്നും ദീർഘകാലം ഭരണത്തിലിരുന്നതിലൂടെ സ്ഥാപിതതാത്പര്യമുണ്ടാകുന്നവരെ ഒഴിവാക്കുകയാണു ഭേദ​ഗതിയുടെ ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.

തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയവർക്കു ഭരണ സമിതിയിലേക്കു മത്സരിക്കാൻ വിലക്കേർപ്പെടുത്തി കേരള സ​ഹകരണ സൊസൈറ്റി നിയമം 1969ൽ ഉൾപ്പെടുത്തിയ 28 (എ) അടക്കമുള്ള ഭേദ​ഗതികളാണ് വിവിധ സഹകരണ സംഘങ്ങളിലെ ഭരണസമിതി അം​ഗങ്ങളായ ഹർജിക്കാർ ചോദ്യം ചെയ്തത്. പ്രാഥമിക സംഘങ്ങളുടെ അക്കൗണ്ടിങിനു ഏകീകൃത സോഫ്റ്റ്‍വെയർ ഏർപ്പെടുത്തിയതും കോ ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് രൂപീകരണവും ലാഭവിഹിതത്തിൽ നിന്നു നിശ്ചിത ശതമാനം പ്രൊഫഷണൽ വിദ്യാഭ്യാസ ഫണ്ടായി നൽകണമെന്നതും ഉൾപ്പെടെ മറ്റു നയമഭേദ​ഗതികൾ കോടതി ശരിവച്ചു.

അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.