by Midhun HP News | Oct 24, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില കുറഞ്ഞത്.
by Midhun HP News | Oct 23, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.
ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു. എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. എഡിഎമ്മിനെതിരെയുള്ള ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി പി ദിവ്യക്കൊപ്പം കലക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
by Midhun HP News | Oct 23, 2024 | Latest News, കേരളം
കോട്ടയം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി വി എൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രിയായ തൃശ്ശൂർ എം പി ഇടപെടണമെന്ന് ആവശ്യപ്പെട്ട വി എൻ വാസവൻ, ഉപതെരഞ്ഞെടുപ്പിൽ വിഷയം സജീവ ചർച്ചയാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം പുകയുകയാണ്. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് റവന്യു മന്ത്രി കെ രാജൻ നേരത്തെ വിഷയത്തിൽ പ്രതികരിച്ചത്. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം.
ഇതിൽ സ്കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്കൂളുകൾ ആക്കണം. ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്.
by Midhun HP News | Oct 23, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമ്മ സോണിയാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമ്മ സോണിയാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വയനാട്ടിലെത്തും.

രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ 3 ദിവസം മാത്രമാണുണ്ടായിരുന്നത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ സോണിയ എത്തിയിരുന്നില്ല. എട്ടര വര്‍ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
by Midhun HP News | Oct 23, 2024 | Latest News, കേരളം
സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറയുക.

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കിയില്ലെങ്കില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.
ആശ ലോറന്‍സിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്.
Recent Comments