സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്നപരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെഅനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു . തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താത്പര്യമുള്ളവർക്ക് tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

നെഹ്രു ട്രോഫി വള്ളംകളി:കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ ജലരാജാവ്

നെഹ്രു ട്രോഫി വള്ളംകളി:കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ ജലരാജാവ്

ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പിലെ ജലരാജാവായി കാരിച്ചാല്‍. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍ ചുണ്ടന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇക്കുറി കപ്പില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടമാണ് കാരിച്ചാല്‍ ചുണ്ടന്റേത്.

ഫോട്ടോ ഫിനിഷിനാണ് വീയപുരത്തെ കാരിച്ചാല്‍ മറികടന്നത്. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയത്തോടെയാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയ്യപുരം ചുണ്ടന്‍ രണ്ടാമതും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും എത്തി. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ആണ് നാലാം സ്ഥാനത്ത്.

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജീവിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു പുഷ്പന്‍ അറിയപ്പെട്ടത്. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍.

യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു

‘പക്കാ ആര്‍എസ്എസ് ആണവന്‍; ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല’

‘പക്കാ ആര്‍എസ്എസ് ആണവന്‍; ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല’

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുസ്ലീം വിരോധിയെന്ന് പിവി അന്‍വര്‍. രാപ്പകല്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി. ആര്‍എസ്എസ് ബന്ധം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇഎന്‍ മോഹന്‍ദാസിനെ മര്‍ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പിവി അന്‍വര്‍ ആരോപിച്ചു.

‘താന്‍ ഒരു സിപിഎം നേതാവിനെതിരെയും ഇതുവരെ ആര്‍എസ്എസ് ബാന്ധവം പറഞ്ഞിട്ടില്ല. പക്ക ആര്‍എസ്എസ് ആണവന്‍. ഈ ജില്ലാ സെക്രട്ടറിക്ക് എന്നോടുള്ള വിരോധം എന്താണ്. ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. ഇഎന്‍ മോഹന്‍ദാസിന് മുസ്ലീം വിരോധം മാത്രല്ല. അദ്ദേഹം മുസ്ലീം കമ്യൂണിറ്റിയെയും തകര്‍ക്കാന്‍ ആര്‍എസ്എസിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്.’ അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഗൂഢാലോചന, അത് തട്ടിയെടുത്ത രീതി. എടവണ്ണ റിദാന്‍ വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തില്‍ നല്ല റെക്കോര്‍ഡുള്ള പൊലീസ് ഉദ്യേഗസ്ഥര്‍ അന്വേഷിക്കണം. അത് കഴിഞ്ഞ മൂന്നു വര്‍ഷമായി എംആര്‍ അജിത് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഉദ്യേഗസ്ഥരാവരുതെന്നും അന്‍വര്‍ പറഞ്ഞു.

കള്ളക്കടത്തുകാരുടെ പിന്നണിപ്പോരാളിയാണ് പിവി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണം. പൊലീസ് ഫോണ്‍ ചോര്‍ത്തിയതും അന്വേഷിക്കണം. എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. തന്റെ പ്രതീക്ഷ കോടതിയിലാണ്. നല്ല രീതിയില്‍ വാദിക്കാന്‍ കഴിയുന്ന നല്ല വക്കീലിനെ ഏല്‍പ്പിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

ഇടുക്കി ശാന്തൻപാറയിൽ ചക്കക്കൊമ്പന്റെ ആക്രമണം; റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപാറയിൽ ചക്കക്കൊമ്പന്റെ ആക്രമണം; റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന റേഷൻ കട തകർത്തു. ആനയിറങ്കലിലെ റേഷൻ കടയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന തകർത്തത്. അരിയടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നത്

ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാന ആക്രമണം നടന്നിരുന്നു. ചൂണ്ടൽ സ്വദേശിയുടെ കാറും ആന തകർത്തിരുന്നു.