by Midhun HP News | Apr 30, 2026 | Latest News, കേരളം
തൃശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടന്‍ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

by Midhun HP News | Apr 30, 2026 | Latest News, കേരളം
മട്ടന്നൂര്‍: മട്ടന്നൂര്‍ നരയന്‍പാറയാന്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
ഇന്ന് രാവിലെ ഇരിട്ടി ,മട്ടന്നൂര്‍ റോഡില്‍ നരയന്‍പാറയില്‍ എട്ടരയോടെയായിരുന്നു അപകടം . വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തസ്ലീമിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

by Midhun HP News | Apr 30, 2026 | Latest News, കേരളം
വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കി വെള്ളം അമിതമായി കുടിച്ച് ‘പണി’ കിട്ടിയ ഒരു യുവാവിന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വൈറലാകുന്നത്. ഡയൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 25കാരനായ യുവാവ് ദിവസം മുഴുവൻ കഠിനമായ വെയിലത്താണ് ജോലി ചെയ്തിരുന്നത്.
ദിവസം അഞ്ച് ലിറ്ററോളം വെള്ളം ഇയാൾ കുടിച്ചിരുന്നു. ജോലിത്തിരക്കിനിടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യുവാവ് ഒഴിവാക്കിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം കുടിച്ച യുവാവിനെ പിന്നീട് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വേനൽക്കാലത്ത് ‘ഹൈഡ്രേഷൻ’ എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ല. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കണം. ഒആർഎസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
by Midhun HP News | Apr 30, 2026 | Latest News, കേരളം
കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.
വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ച് ആന്റിവെനം നല്‍കിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

by Midhun HP News | Apr 30, 2026 | Latest News, കേരളം
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്‌സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
ആ നിലയിലേക്ക് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
by Midhun HP News | Apr 30, 2026 | Latest News, കേരളം
കാസര്‍കോട്: ചൂട് കൂടിയതോടെ, സംസ്ഥാനത്ത് നിരവധി പാമ്പ് കടിയേറ്റ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതോടെ ആശങ്കയിലാണ് കേരള സമൂഹം. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാമ്പുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് കാസര്‍കോട് അടൂരില്‍ നിന്ന് വരുന്നത്.
സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയതാണ് കൗതുകം ഉണര്‍ത്തുന്നത്. അടൂര്‍ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മേശവലിപ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിന്റെ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വര്‍ണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്.

Recent Comments