കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തില്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനും കോര്‍പറേഷന്‍ മുന്‍ എംഡി കെഎ രതീഷുമാണ് മുഖ്യപ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്.

കോടതി ഇടപെട്ടിട്ടും അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്നതിന് 2025ല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഈമാസം രണ്ടിനാണ് കോടതി നിര്‍ബന്ധിച്ചതുപ്രകാരം അനുമതി നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആദ്യ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അതിനകം ആദ്യ ഉത്തരവ് ഉയര്‍ത്തിക്കാട്ടി പ്രതികള്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ലിങ്കുകള്‍ പങ്കുവച്ച അക്കൗണ്ടുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മെറ്റ കണ്ടെത്തി നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഇത്തരത്തിലുള്ള 40 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളും കുട്ടികളെ ചൂഷണം ചെയ്യുന്ന 3.6 കോടി ഉള്ളടക്കങ്ങളും മെറ്റ നീക്കം ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ തങ്ങള്‍ ബോധപൂര്‍വ്വം തല്‍പര കക്ഷികളിലേക്ക് എത്തിക്കുന്നു എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്ന് മെറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ചില പരസ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അത്തരം അക്കൗണ്ടുകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.

കുട്ടികള്‍ ഉള്‍പ്പെടുത്ത അശ്ലീല ഉള്ളടക്കമുള്ള പെയ്ഡ് പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഇത്തരം പരസ്യങ്ങള്‍ അടിയന്തരമായി നീക്കാനും ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണം മെറ്റയില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാട്ട്‌സ്ആപ്പ് യൂസെര്‍നെയിമുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ മെറ്റയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർക്ക് ജൂലൈ 15ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

ടൈപ്പിസ്റ്റ്
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം ടൈപ്പിംഗിൽ ലോവർ ഗ്രേഡ് (KGTE/MGTE), ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.

വേതനം: പ്രതിദിനം ₹800.

ഇന്റർവ്യൂ സമയം: ജൂലൈ 15, രാവിലെ 10 മണി.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ്, കംപ്യുട്ടർ പരിജ്ഞാനം.

പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.

വേതനം: പ്രതിദിനം ₹820.

ഇന്റർവ്യൂ സമയം: ജൂലൈ 15, ഉച്ചയ്ക്ക് 2 മണി.

താൽപര്യമുള്ള ഹിന്ദു ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഗുരുവായൂർ ദേവസ്വം ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ന്യൂനമര്‍ദ്ദ പാത്തി; ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദ പാത്തി; ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ജൂലൈ 10 വരെ തീയതികളില്‍, കേരളം & മാഹി, എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു.

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം, മണ്ണിടിച്ചിൽ ഉണ്ടായതും പരിശോധിക്കും: മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം, മണ്ണിടിച്ചിൽ ഉണ്ടായതും പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് കള്ളാട്ടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭായോഗം വിലയിരുത്തി. അപകടമുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തസ്ഥലത്തിനു തൊട്ടുമുകളിലായി മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. അതു കൂടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മ്മാണത്തിനായി പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ കൊടുത്ത കര്‍ശന നിര്‍ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകള്‍ ഉണ്ടോയെന്നത് പരിശോധിച്ച ശേഷമാകും പണി തുടരുക. ഇപ്പോഴത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാകുക. അപകടം ഉണ്ടായ കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോഴുള്ള നിര്‍ദേശം പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കും. ഇതു രണ്ടും രണ്ടാണ്. അതിനാല്‍ രണ്ട് അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 1,05,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 13,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ എണ്ണവില വര്‍ധനയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിന് മുകളിലാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.