by Midhun HP News | Sep 21, 2024 | Latest News, കേരളം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എഡിജിപി എംആർ അജിത്കുമാർ ഇന്ന് സമർപ്പിക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.
നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എംആർ അജിത് കുമാർ തൃശൂരുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു.

by Midhun HP News | Sep 21, 2024 | Latest News, കേരളം
കൊല്ലം: ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

by Midhun HP News | Sep 21, 2024 | Latest News, കേരളം
കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു.
ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല.
by Midhun HP News | Sep 20, 2024 | Latest News, കേരളം
മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.
ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകർ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റിവ് ആണ്. ഇന്ന് ഏഴ് പേരുടെ പരിശോധന ഫലം കൂടി പുറത്ത് വരും.

by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നല്‍കിയത്.
2009 -ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്‌ളാറ്റില്‍നിന്നും രക്ഷപ്പെടുകയായിരുന്നെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നേരിട്ട ദുരനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ അറിയിച്ചതോടെ, ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

by Midhun HP News | Sep 20, 2024 | Latest News, കേരളം
തിരുവനന്തപുരം: എൻസിപിയിലെ തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.
രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.
Recent Comments