by Midhun HP News | Apr 29, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്.
ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയില്‍ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Apr 29, 2026 | Latest News, കേരളം
കൊച്ചി: അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ പവിത്രൻ (63) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഇന്ത്യയിലെ തന്നെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു ഡോ. പവിത്രൻ.
2023-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമൃത ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവി ഡോ. സീതാലക്ഷ്മി ആണ് ഭാര്യ. മക്കൾ: ഡോ. ശ്രുതി, സാന്ദ്ര. മരുമകൻ: ഡോ. വിഷ്ണു വാഴൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പുഷ്പചക്രം സമർപ്പിച്ചു. ഡോ. പവിത്രന്റെ വിയോഗം വൈദ്യശാസ്ത്ര ലോകത്തിന്, പ്രത്യേകിച്ച് അമൃത ആശുപത്രിക്ക് നികത്താനാവാത്ത നഷ്ടമാണന്ന് അദ്ദേഹം പറഞ്ഞു.
by Midhun HP News | Apr 29, 2026 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോട് നന്മണ്ടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പനോളുകണ്ടി റഫീഖിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്.
റഫീഖിന്റെ മകന്‍ അല്‍ഷീദ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാമ്പുപിടിടുത്തക്കാരെത്തിയാണ് മൂര്‍ഖനെ വലയിലാക്കിയത്.
മലപ്പുറം തിരൂരില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കെ പാമ്പ് സമീപത്തെത്തി. കുട്ടി ഉടന്‍ ഓടിപ്പോയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പാമ്പ് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
by Midhun HP News | Apr 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. 200 മെഗാവാട്ടിൻ്റെ കുറവാണ് നിലവിലുള്ളത്. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും കെഎസ്ഇബി അറിയിച്ചു.
കൂടംകുളം നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ആ സമയത്ത് കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളമെത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം.
വേനൽച്ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കുതിച്ചുയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം അസത്യമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖര്‍. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതില്‍ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. മാനസിക വെല്ലുവിളി ഉള്ളതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കശ്മീര്‍ പൊലീസ് ഇവിടെ എത്തിയിട്ടുണ്ട്. യുവാവിനെ കശ്മീര്‍ പൊലീസിന് കൈമാറുമെന്നും റാവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.
ഗുരുവായൂരില്‍ സുരക്ഷയുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലും പൊലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയതാണ് സംസ്ഥാന പൊലീസ് മേധാവി. തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആദിത്യ എന്നിവരും പൊലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.

Recent Comments