by Midhun HP News | Apr 28, 2026 | Latest News, കേരളം
മോഹൻലാൽ – സുചിത്ര വിവാഹക്കഥ ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. 38-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മോഹൻലാൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ മനം കവരുകയാണ്.
“38 വര്‍ഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നുവെന്നാണ്”, മോഹന്‍ലാല്‍ കുറിച്ചത്. നിലവില്‍ അമേരിക്കയിലാണ് ഇരുവരും. താരം ഫോട്ടോ പങ്കുവച്ചതോടെ സഹ പ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.
1988 ഏപ്രില്‍ 28 ന് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുൻപ് തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധനയാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മൂലം എസ് കെ പി ( സുന്ദര കുട്ടുപ്പന്‍) എന്നായിരുന്നു സുചിത്ര താരത്തെ വിശേഷിപ്പിച്ചിരുന്നത്. മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പല കാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല.
പിന്നീട് ആരാണ് കാര്‍ഡുകള്‍ അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പേട്രിയറ്റ്, ദൃശ്യം 3 എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും മേയിൽ ആണ് റിലീസിനെത്തുന്നത്. പേട്രിയറ്റ് മേയ് 1നും ദൃശ്യം 3 മേയ് 21 നുമാണ് റിലീസ് ചെയ്യുക.
by Midhun HP News | Apr 28, 2026 | Latest News, കേരളം
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-നും, ഹയർ സെക്കൻഡറി (പ്ലസ് ടു) /വിഎച്ച്എസ്ഇ ഫലം മെയ് 22-നും ഔദ്യോഗികമായി പ്രഖ്യാപിക്കും.
പരീക്ഷാ ബോർഡ് യോഗങ്ങൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുന്നു. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും.
ഏപ്രിൽ മാസത്തിൽ പരീക്ഷകൾ അവസാനിച്ചതിനെത്തുടർന്ന് വളരെ വേഗത്തിലാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. മെയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

by Midhun HP News | Apr 28, 2026 | Latest News, കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ മലയിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സജി വീട്ടില്‍ നിന്നും ഒളിവില്‍ പോയത്. വീടിന് സമീപത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി സംസാരിക്കുന്നതിനിടെ, നെടുങ്കണ്ടം പൊലീസും വീട്ടിലേക്കെത്തി.
പൊലീസ് ജീപ്പ് കണ്ടതോടെ, സജി തന്ത്രത്തില്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മുഴുവന്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സജിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും പല സംഘങ്ങളായി തിരിഞ്ഞ് വീടിന് സമീപത്തു പൊലീസ് പരിശോധന നടത്തിയിരുന്നു.
തോട്ടുവക്കടയിലെ സജിയുടെ വീടിന് പിന്നിലെ മലയില്‍ നിന്നാണ് സജിയെ പിടികൂടുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സജിയെ കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്‌പോസ്റ്റിലും, തമിഴ്‌നാട് പൊലീസിനും സജിയുടെ ചിത്രങ്ങളും വിവരവും നെടുങ്കണ്ടം പൊലീസിന് കൈമാറിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇയാളാണോയെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടേയും റെജിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിൽ ഇന്നലെയാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 ലാണ് റെജിയുടേയും സജിയുടേയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഈ കേസില്‍, അദ്ദേഹം ഒരു ബസില്‍ കയറി പോകുന്നത് കണ്ടുവെന്ന തരത്തിലാണ് അന്വേഷണം വന്നു നിന്നത്. തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ, മാത്യുവിനെയും സമാനരീതിയില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
by Midhun HP News | Apr 28, 2026 | Latest News, കേരളം
കൊച്ചി: മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു! ഞായറാഴ്ച മുഴുവൻ ഓഫീസ് തുറന്നു കിടന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് അബദ്ധം മനസിലായത്. ശനിയാഴ്ച വൈകീട്ട് ഓഫീസ് പൂട്ടാൻ മറന്നു പോയതാണ്. ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഓഫീസിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു വ്യക്തമായി.

by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ ബോർഡിന്റെ കോർ കമ്മിറ്റി യോഗം ചേർന്നു പ്രതിസന്ധി സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്നു ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ലെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. ആറ് മണി മുതൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയമാണ് പീക്ക് അവർ. ഈ സമയത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങാം.
ഓരോ പ്രദേശത്തും അതാത് ട്രാൻസ്ഫോർമറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കിൽ ലോഡ് തങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. സാധ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യം കെഎസ്ഇബി ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.

by Midhun HP News | Apr 28, 2026 | Latest News, കേരളം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്.
1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.

Recent Comments