ബെവ്കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാർശ

ബെവ്കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാർശ

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു.

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും. ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും.

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

പാലക്കാട്: മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു.

മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്.

വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞിരുന്നു. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കാണാതാകുന്നതിന് മുമ്പ് വിഷ്ണുജിത്ത് സുഹൃത്തിനെ വിളിച്ച് തനിക്ക് കുറച്ചാളുകള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ സീനാണ് എന്നും പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, വിഷ്ണുജിത്തിന് എന്തെങ്കിലും അപായം പറ്റിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും യുവാവിന്റെ സഹോദരി പറയുന്നു. വിഷ്ണുജിത്തിനെ കണ്ടെത്താനായി മലപ്പുറം എസ്പി രണ്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രകൃതിവിരുദ്ധ പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

പ്രകൃതിവിരുദ്ധ പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്. ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലില്‍ വച്ച് ഫോണ്‍ നമ്പര്‍ കൈമാറിയ രഞ്ജിത്ത് പിന്നീട് ബംഗളുരുവില്‍ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.