ലൈഫ് വീടുകൾ ഏഴുവർഷത്തിന് ശേഷം വിൽക്കാം; ഉത്തരവ് പുറത്തിറങ്ങി

ലൈഫ് വീടുകൾ ഏഴുവർഷത്തിന് ശേഷം വിൽക്കാം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം:ലൈഫ്‌ ഭവന പദ്ധതിയിൽ നിർമിച്ച വീടുകൾ വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. മുമ്പ് ഇത് പത്തുവർഷമായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

പക്ഷിപ്പനി; നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

പക്ഷിപ്പനി; നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ​ഗസറ്റ് വിജ്ഞാപനം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുനിസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി, താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം.

കേരള ഫയർ സർവീസ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം

കേരള ഫയർ സർവീസ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം

കേരളാഫയർസർവ്വീസ് അസ്സോസിയേഷൻ 42-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി ആറ്റിങ്ങൽ നിലയത്തിൻ്റെ യൂണിറ്റ് സമ്മേളനം സംഘടനയുടെ മുതിർന്ന അംഗം സി.ആർ. ചന്ദ്രമോഹൻ്റെ അദ്ധ്യക്ഷതയിൽ കൂടി. സമ്മേളനം സംഘടനയുടെ സംസ്ഥാന ട്രഷറർ ബൈജു കോട്ടായി ഉത്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി ബിജോയ്, മേഖലാ സെക്രട്ടറി ബൈജു. പി എന്നിവർ സംസാരിച്ചു.

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറ്റിങ്ങൽ നിലയത്തിലെ അംഗങ്ങളെ സമ്മേളനം ആദരിച്ചു. പുതിയ ഭാരവാഹികളായി നിഖിൽ എസ് നായർ(ലോക്കൽ കൺവീനർ), ജിഷ്ണു (ട്രഷറർ), മേഖല കമ്മിറ്റി പ്രതിനിധികളായി എം. എസ്.ബിജോയ്, എം.സതീശൻ, വി.പ്രതീപ്കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന്  73-ാം ജന്മദിനം

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം ജന്മദിനം

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ.

1971 ഓഗസ്റ്റ് ആറിന്, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തിൽ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. അനുഭവങ്ങൾ പാളിച്ചകളിൽ ക്യാമറയ്ക്ക് മുന്നിൽ നില്ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല് പുറത്തിറങ്ങിയ കാലചക്രം എന്ന സിനിമയിലാണ്. 1980 ൽ വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന് നായർ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില് അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന് നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്.

ഈ സിനിമയിൽ മമ്മൂട്ടിയ്ക്ക് ശബ്ദം നല്കിയത് ശ്രീനിവാസനാണ്.

1980ൽ ഇറങ്ങിയ കെ.ജി.ജോർജ്ജിന്റെ മേള എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സർവകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്‍.
മൂന്നു ദേശീയ അവാര്ഡുകളും പത്മശ്രീയും നേടി മഹാനടൻ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

1951ന് സെപ്റ്റംബർ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില് ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആൽബർട്ട് സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളിൽ നിന്നായി പഠനം പൂര്ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്ഫത്തുമായുളള വിവാഹം.

ഏറ്റെടുക്കുന്ന വേഷങ്ങളോട് ഇദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സിൽ ഫ്രെയിം ചെയ്ത് വയ്ക്കുന്നതിൽ നിന്നറിയാം മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകള്‍. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും, ജേർണലിസ്റ്റായും,മാഷായും, സാഹിത്യകാരനായും, അടിയാനായും, ഭൂതമായും, ചരിത്രപുരുഷനായും, അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍.

ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകൻ ദുല്‍ഖർ സല്‍മാൻ ഉൾപ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകൾ അണിയറയിൽ ഒരുങ്ങുകയാണ്.

മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാൽജോസും അമൽ നീരദും ആഷിക് അബുവും, അൻവർ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്ക്കപ്പുറത്ത് പകച്ച്‌ നിന്നിരുന്ന ഈ നവാഗതർക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള് ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടേ എന്നും പ്രാർത്ഥിക്കുന്നുണ്ട് ആരാധകർ. ഇങ്ങനെ മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകള്‍ കൊണ്ട് മൂടുകയാണ് കേരളക്കര.

സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്

സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിനിധികളുമായി കൊച്ചിയിൽ രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സിനിമ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയിൽ ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളുമായി ഇന്ന് യോ​ഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും.

താര സംഘടനയായ അമ്മയ്ക്ക് നിലവിൽ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി കരട് രേഖ തയ്യാറാക്കി അത് സിനിമ കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. അവരുടെ കൂടെ അഭിപ്രയത്തെ തുടര്‍ന്നായിരിക്കും ഒരു സിനിമ നയം സര്‍ക്കാര്‍ രൂപീകരിക്കുക.

സംവരണ വീഴ്ച; കീം മൂന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

സംവരണ വീഴ്ച; കീം മൂന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്ന് പിൻവലിച്ച സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി.

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. പുതിയ അലോട്‌മെന്‍റ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെ അവസരമുണ്ട്.