മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

തിരുവനന്തപുരം: മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപെട്ടു. കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ വന്ന് ഇടിച്ചത്. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കും. വാഹനങ്ങളുടെ വേഗത കുറവായതിനാൽ വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

ഹർത്താലിൽ കുരുങ്ങി വിദ്യാർത്ഥികൾ., കണിയാപുരത്ത് വൻ ഗതാഗതക്കുരുക്ക്

ഹർത്താലിൽ കുരുങ്ങി വിദ്യാർത്ഥികൾ., കണിയാപുരത്ത് വൻ ഗതാഗതക്കുരുക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ പെട്ടു. രാവിലെ 9 മണിക്ക് എക്സാം സെന്ററിൽ എത്തേണ്ട വിദ്യാർഥികൾ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ്. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍ 110 സീറ്റില്‍ ആധിപത്യം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കം സംസ്ഥാനത്തെത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണല്‍.

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ലേക്ക്

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,12,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 0.90 ശതമാനം വര്‍ധിച്ച് 106 ഡോളറിന് മുകളിലാണ് എണ്ണവില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ (സാധാരണയെക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഹര്‍ത്താല്‍: സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

ഹര്‍ത്താല്‍: സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

കേരള ടെക്‌നിക്കല്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ബാച്ചുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ ഏതാനും ബാച്ചുകളുടെ പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും, ശേഷിക്കുന്ന പരീക്ഷകളുടെ തീയതി ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. 52 ദലിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നിര്‍ബന്ധപൂര്‍വ്വം വാഹനങ്ങള്‍ തടയില്ലെന്നും സമാധാനപരമായി ഹര്‍ത്താലുമായി സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.