‘വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

‘വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്‌ന ബാധിത പ്രദേശമാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വലിയ ദുരന്തമുണ്ടാകാന്‍ ഇടയാക്കിയത് ആവശ്യമായ ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനലാണ്. ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്.

ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്.20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്.

നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: മന്ത്രി

നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: മന്ത്രി

തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ തന്നെ ഉറപ്പാക്കണം. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണം. എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നിലവില്‍ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളാണ് ക്ലാസ്. പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കില്‍ ഒരു മണിക്കൂര്‍ അധികം ക്ലാസ് നടത്താം. പഠനത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകത വളര്‍ത്താനും പങ്കുവയ്ക്കാനും ഉതകുന്ന തരത്തിലാണ് കരിക്കുലം നിശ്ചയിച്ചിട്ടുള്ളത്. അധ്യാപകര്‍ക്കും അവരുടെ സര്‍ഗാത്മകത വളര്‍ത്താനുതകും വിധമാണ് സജ്ജീകരണങ്ങള്‍. സമയനിശ്ചയത്തിന് കാമ്പസുകള്‍ക്ക് പൂര്‍ണ്ണമായും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പക്ഷിപ്പനി: നാലു ജില്ലകളില്‍ വളര്‍ത്തുപക്ഷികള്‍ക്ക് നിരോധനം, ഉത്തരവിറങ്ങി

പക്ഷിപ്പനി: നാലു ജില്ലകളില്‍ വളര്‍ത്തുപക്ഷികള്‍ക്ക് നിരോധനം, ഉത്തരവിറങ്ങി

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.

പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം, അടൂര്‍ നഗരസഭകള്‍, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങള്‍.

നിലവിലെ ഹാച്ചറികളിലുള്ള മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്‍കണം. ഹാച്ചറികളില്‍ മുട്ട വിരിയിക്കാനും പാടില്ല. പക്ഷികളില്ലാത്ത ഹാച്ചറികള്‍ അടച്ചിടണം. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. രോഗം ആവര്‍ത്തിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.

‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ‍്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്‍റെ ഹ‍ർജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക . വിഷയത്തിന്‍റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതായി

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതായി

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. ആശ്വിൻ ഗണേശാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ.കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതിൽ‌ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കൊവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.