ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നാണ് നടി ശാരദ പറയുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. റിപ്പോർട്ടിലെ ശാരദയുടെ വിവാദ പരാമർശങ്ങളിൽ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി എംവിഡി

നമ്മള്‍ റോഡിലിറങ്ങിയാല്‍ കണ്ടുവരുന്ന ഒരു പൊതുശീലമാണ്. ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നത്. ഇത് വളരെ അപകടമുണ്ടാക്കുന്നതാണെങ്കിലും എല്ലാവരും ഈ തെറ്റ് ആവര്‍ത്തിക്കുന്നത് പതിവാണ്.

ഒരു വാഹനത്തിന് പിറകില്‍ ഒരു സുരക്ഷിത ദൂരം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നത് നല്ലതാണെന്ന് ആവര്‍ത്തിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് ടെയില്‍ ഗേറ്റിങ്.

തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇതിനെ കുറിച്ച് വിശദീകരിക്കുകയാണ് എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്താണ് “Tail Gating” ?
റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ “Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
3 സെക്കൻ്റ് റൂൾ:
നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് “Safe Distance” ൽ വാഹനമോടിക്കാൻ കഴിയും.
മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.
മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ
റെഗുലേഷൻ 17
(1) 👉മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം, അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ കഴിയും.
(2) 👉മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്.
(3) 👉അതിശക്ത മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടെങ്കിൽ ഡ്രൈവർ, മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള ദൂരം ഇനിയും വർദ്ധിപ്പിക്കണം.

പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം; സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി

പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം; സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി

തിരുവനന്തപുരം: എ ഐ സി സി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ സിമി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നായിരുന്നു ആരോപണം. സ്ത്രീകള്‍ പാര്‍ട്ടിയില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നും സിമി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച, മുന്‍ പി എസ് സി അംഗം കൂടിയായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു അറിയിക്കുകയായിരുന്നു.

കെ പി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ പിന്തുണയുണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുവദിക്കുന്നില്ലെന്നാണ് സിമി കഴിഞ്ഞ ദിവസം സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ്സിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെ പി സി സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍

പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍

കാസര്‍കോട്: മംഗലൂരുവില്‍ നിന്ന് ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരിയെ കണ്ടെത്തി. നാടിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാര്‍ അധികൃതരെ അറിയിച്ചതാണ് വഴിത്തിരിവായത്.

മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗലൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്കു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പംകൂട്ടിയെന്നുമാണ് റെയില്‍വേ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്ന് മംഗലൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. അതിനിടെ, മംഗലൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.

കുഞ്ഞിന്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈല്‍ഡ്ലൈന്‍ അധികൃതരും രാത്രി വൈകി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കള്‍ക്കു കൈമാറി.

മുകേഷിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുകേഷിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. 13 വര്‍ഷം മുന്‍പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. അതേസമയം പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖും മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. നേരത്തെ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. വടക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്ന അസ്‌ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തീവ്രന്യൂനമര്‍ദമായി ശക്തി കുറയാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഒഡിഷക്കും തെക്കന്‍ ഛത്തീസ്ഗഡിനും മുകളില്‍ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഛത്തിസ്ഗഡ്- വിദര്‍ഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.