by Midhun HP News | Aug 29, 2024 | Latest News, കേരളം
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. രണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ഇള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുരേഷ് ഗോപി ഇന്നലെ പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.
അനില്‍ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
ഡൽഹി: സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതടക്കം രാജ്യത്തെ 234 പുതിയ നഗരങ്ങളിൽ 730 സ്റ്റേഷനുകൾക്കായി മൂന്നാം വട്ട ഇ ലേലം നടത്താനുള്ള നിർദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രസഭാ യോഗം അംഗീകാരം നൽകി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെയാണ് എഫ്എമ്മുകൾ വരുന്നത്.
ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായി എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ഈടാക്കാനുള്ള നിർദ്ദേശവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. 234 പുതിയ നഗരങ്ങൾക്കും ഇതു ബാധകമാണ്.സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ നഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃ ഭാഷയിൽ പരിപാടികൾ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷ, സംസ്കാരങ്ങളുടെ പ്രോത്സാഹനത്തിനും പുതിയ നടപടി സഹായിക്കും.
by Midhun HP News | Aug 29, 2024 | Latest News, കേരളം
‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ‘നിറവ് 2024’ എന്ന പേരിൽ ഓണകിറ്റ് തയ്യാർ ആക്കി പാലമൂട് പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റിൽ നിന്നും വിതരണം ആരംഭിച്ചു. പൊതുവിപണിയിൽ 1300/- രൂപ വില വരുന്ന സാധങ്ങൾക്ക് കേവലം 999/-രൂപയ്ക്ക് നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക്പ്രസിഡന്റ് അഡ്വ:ദിലീപ്.വി.എൽ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രഭാകരൻ ഒ, സുകുമാരിഅമ്മ, ജലജാമണി, പദ്മകുമാരി, മോഹനൻനായർ, ബാങ്ക് സെക്രട്ടറി ബിന്ദുമോൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു
by Midhun HP News | Aug 29, 2024 | Latest News, കേരളം
തിരുവനന്തപുരം: ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. അതിനാലാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പരാതിയിൽ ജയസൂര്യക്കു പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും.
by Midhun HP News | Aug 29, 2024 | Latest News, കേരളം
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 മണിക്കൂറോളം നീണ്ടിരുന്നു.
മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്‍കിയ മൊഴി. സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Recent Comments