വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്.

ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോ​ഗം ചേർന്നു പാക്കേജ് ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും വൈകീട്ട് 4.30നു ചേരുന്ന സർവകക്ഷി യോ​ഗത്തിൽ ഇതിന്റെ കരട് അവതരിപ്പിക്കുക.

ന്യൂനമർദം അറബിക്കടലിലേക്ക്; പരക്കെ മഴ സാധ്യത

ന്യൂനമർദം അറബിക്കടലിലേക്ക്; പരക്കെ മഴ സാധ്യത

തിരുവനന്തപുരം: സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദം നാളെയോടെ വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരും. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദ്ദവും രൂപപ്പെടും.

പിന്നാലെ ഇത് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങും. ഈ അന്തരീക്ഷ സ്ഥിതിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം

ഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ സഗരം സ്ഥാപിക്കുന്നത്. 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്.

പദ്ധതിക്ക് 28,602 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

‘സി.എച്ച് പ്രതിഭാ ക്വിസ് ‘ സീസൺ 6 നാളെ നടക്കും

‘സി.എച്ച് പ്രതിഭാ ക്വിസ് ‘ സീസൺ 6 നാളെ നടക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ (എം-4/16810/2024/ഡി.ജി.ഇ dated : 22-08-2024) സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവങ്ങളിൽ ഒന്നായ സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 പ്രാഥമികതല മത്സരം നാളെ ഓൺലൈൻ ആയി നടക്കും.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 ൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 8848189739, 9446614440, എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാം.

വിശദ വിവരങ്ങൾക്ക്: 9895545450

വിവാഹദിവസം നവവരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

വിവാഹദിവസം നവവരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

മലപ്പുറം: മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.

രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഫെഫ്ക

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും, നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമനടപടികള്‍ തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകള്‍ക്കുള്ള ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ധയായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ മുന്‍കാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടെത്തലുകളോ, അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.