സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.

ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം

ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം

ഡല്‍ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും.

നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. നിലവിലെ പോലെ തന്നെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ മെസേജ് അയക്കാന്‍ കഴിയുന്നതാണ് ഒരു രീതി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളില്‍ പുതിയ യൂസര്‍നെയിം ഉപയോഗിച്ച് മെസേജ് ചെയ്യാന്‍ കഴിയുന്നതാണ് മറ്റൊരു രീതി. സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

യൂസര്‍നെയിമിനൊപ്പം പിന്‍ നമ്പര്‍ കൂടി വരുന്നതാണ് മൂന്നാമത്തെ രീതി. യൂസര്‍നെയിമിനൊപ്പം നാലക്ക പിന്‍ നമ്പറും നല്‍കിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വാട്‌സ്ആപ്പിലേക്ക് മെസേജ് അയയ്ക്കാന്‍ സാധിക്കൂ. ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നത് പോലെ ഇനി നാലക്ക പിന്‍ നമ്പര്‍ കൊടുത്താല്‍ മതി. ഫീച്ചര്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം ഓണ്‍ ആക്കി വെയ്ക്കാനുള്ള ഓപ്ഷനും ഇതില്‍ ഉണ്ടാവും.

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ അയിരൂർ പൊലീസ് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമണിൽ ബിന്ദു നിവാസിൽ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് ഇലകമൺ സ്വദേശിയും അയൽവാസിയായ യുവാവ് ആരോമൽ മോഷ്ടിച്ചത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ വീടിന്റെ അടുക്കള ഭാഗത്ത്‌ കൂടി എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു.

കഴുത്തിൽ കിടന്ന മാല പൊട്ടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് അയിരൂർ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി.
മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സുലഭയ്ക്ക് സംശയം ഉണ്ടെന്ന് സുലഭ പോലീസിനോട് പറഞ്ഞു.

തുടർന്ന് പോലീസ് സംഘം വീട്ടിലും പരിസരത്തും അന്വേഷണം നടത്തി. വീടിന്റെ പുറകുവശത്തുകൂടി ആരോമൽ നടന്നു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

മുളക് പൊടി കൊണ്ട് വന്ന പേപ്പർ കഷ്ണവുമായി അയൽവാസിയുടെ വീട്ടിൽ പൊലീസ് എത്തി. പത്രത്തിന്റെ കീറിയ ഭാഗം വീട്ടിൽ ഉണ്ടായിരുന്ന ബാക്കി ഭാഗവുമായി ഒത്തു നോക്കിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. എന്നാൽ യുവാവ് കുറ്റം സമ്മതിച്ചില്ല. നിമിഷങ്ങൾ ഉള്ളിൽതന്നെ മൊബൈൽ ടവറും പരിശോധിച്ചു തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് മാല മോട്ടോർ ബൈക്കിലെ സീറ്റിനടിയിൽ ഒളിപ്പിച്ചതായി പോലീസിനോട് പറഞ്ഞത്. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

അയിരൂർ എസ് എച്ച് ഓ ശ്യാം, എ എസ് ഐ ഷിർജു, സിപി ഒ മാരായ വിഷ്ണു, അനിൽകുമാർ, ഷൈൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സംഭവസ്ഥലത്ത് എത്തി സമൃദ്ധമായ അന്വേഷണത്തിലൂടെ അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.

കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയിറക്കി; നൂറ് മേനി വിജയം നേടി കര്‍ഷകന്‍

കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയിറക്കി; നൂറ് മേനി വിജയം നേടി കര്‍ഷകന്‍

കൊല്ലം: മനസ്സും താല്‍പ്പര്യവും ഉണ്ടെങ്കില്‍ കാഴ്ച പരിമിതിയെ മറികടന്നും കൃഷിയില്‍ വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. കൊല്ലം ഇളമാട് കാരിക്കല്‍ സ്വദേശി ജലീലാണ് കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയില്‍ നൂറ് മേനി വിജയം നേടിയത്.

ക്രഷര്‍ യൂണിറ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ജലീലിന്റെ രണ്ടു കണ്ണുകളിലും പാറ ചീളുകള്‍ തുളച്ചു കയറി കാഴ്ച നഷ്ടപ്പെട്ടത്. തുടര്‍ന്ന് സര്‍ജറികള്‍ പലതും നടത്തിയെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല.പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയുമൊത്തുള്ള കുടുംബജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ജീവിത പ്രാരാബ്ദങ്ങളെ വെല്ലുവിളികളോടെ ഏറ്റെടുത്ത ജലീലിന് കൃഷി തുണയാവുകയായിരുന്നു. ഇഷ്ടദാനമായി ലഭിച്ച അമ്പത് സെന്ററില്‍ ഏത്തവാഴയും പച്ചക്കറികളും കൃഷിയിറക്കി. ഇപ്പോള്‍ മാതൃകാ കര്‍ഷകനായി കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് ജലീല്‍. ജലീല്‍ തനിച്ചാണ് കൃഷി നടത്തുന്നത്. സഹായത്തിനു മക്കളും ഭാര്യയും ഒപ്പം കൂടാറുണ്ട്.

ഏത്തവാഴകള്‍ വിളവ് ആകുന്നത് അകകണ്ണില്‍ ജലീല്‍ തിരിച്ചറിയും.കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷം മറ്റ് ഒന്നില്‍നിന്നും തനിക്ക് ലഭിച്ചിട്ടില്ലന്നാണ് ജലീല്‍ പറയുന്നത്.കാലാവസ്ഥ വ്യതിയാനത്താല്‍ കൃഷിനാശം സംഭവിച്ച് നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ വീണ്ടും കൃഷിയില്‍ വിജയം നേടാനൊരുങ്ങുകയാണ് കര്‍ഷകന്‍.

‘ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു’; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

‘ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു’; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.

നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയിൽ ഐഡിയിൽ പരാതി നൽകാം

സിനിമാ മേഖലയിൽ നിന്ന് ഇതുവരെ 18 ഓളം പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. പരാതിയുള്ളവർക്ക് digtvmrange.pol@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് പരാതി നല്‍കാം. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.

വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എച്ച്എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാല്‍.

ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സിസിടിവി പരിശോധനയില്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും, നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമനടപടികള്‍ തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകള്‍ക്കുള്ള ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ധയായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ മുന്‍കാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടെത്തലുകളോ, അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.