നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം: യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍.

ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. ആ പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് ഈ പരാതി പ്രത്യേക അന്വേഷണ സംഘം മ്യൂസിയം പൊലീസിന് കൈമാറി. തുടര്‍ന്നാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തത്.

മ്യൂസിയം പൊലീസ് എടുത്ത കേസ് ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഈ കേസ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം ആയിരിക്കും അന്വേഷിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

സിദ്ദിഖിനെതിരായ ബലാത്സംഗ കേസിനൊപ്പം, നടന്‍ യുവനടിക്കെതിരെ നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നേരത്തെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്‍- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം

2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം

കൽപറ്റ: വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയും ചെയ്തു. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു. രാവിലെ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

‘ഇത് നിങ്ങളുടെ തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’

കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയര്‍ന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതില്‍ നിന്ന് ബിജെപി പിന്നോട്ടില്ല. നിയമസഭാ സാമാജികനായി തുടരാന്‍ മുകേഷിന് യോഗ്യതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. മുകേഷ് രാജിവച്ച് പോകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ചലച്ചിത്ര നടന്‍, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്‌നമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കില്‍ നിയമസഭാ സാമാജികനായ മുകേഷും പുറത്ത് പോകണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്‌തോലനായ മുകേഷിനെ ഉള്‍പ്പെടുത്തി കോണ്‍ക്‌ളേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ അറിയിച്ചു.

മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ട; വിവാദം സിപിഐഎം ചർച്ച ചെയ്യും

മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ട; വിവാദം സിപിഐഎം ചർച്ച ചെയ്യും

ലൈം​ഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. വിവാദം സിപിഐഎം ഇന്ന് ചർച്ച ചെയ്യും.

സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേരും. ഇന്നത്തെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്താൽ വിവാദങ്ങൾ ചർച്ചയാകും. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീർ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. സിനിമാ നയ രൂപീകരണ സമിതിയിൽ ആദ്യം മുതൽ തന്നെ മുകേഷ് കമ്മിറ്റിയിൽ അംഗമായിരുന്നു.

രണ്ടിലധികം ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യൂത്ത് കോൺഗ്രസും യുവമോർച്ചയുമടക്കമുള്ള സംഘടനകൾ വലിയ തോതിൽ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിൽ സിപിഐഎം കടുത്ത സമ്മർദ്ദത്തിലാണ്.