മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാകേഷ് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.

വെടിക്കെട്ടു പുര സ്‌ഫോടനത്തില്‍ രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചിരുന്നു. എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചു.

ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 8 ജില്ലകളിലായി 23 പാമ്പുകടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്തതായി 108 ആംബുലന്‍സ് സംഘത്തിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു. പാമ്പുകടിയാണെന്ന് സംശയിച്ച് 108 ആംബുലന്‍സിന്റെ സഹായം തേടിയ ഒമ്പതു കേസുകള്‍ ഉണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും; വടക്കുംനാഥ സന്നിധിയിൽ ഉപചാരം ചൊല്ലിപ്പിരിയും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും; വടക്കുംനാഥ സന്നിധിയിൽ ഉപചാരം ചൊല്ലിപ്പിരിയും

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ച്‌ പകൽ 12:30ന്‌ ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി.

ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ, കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട്‌ ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ട്‌ ഉണ്ടാവില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.

വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തൃശൂര്‍ പൂരത്തിന് മാറ്റുകുറഞ്ഞില്ല. ഇന്നു പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ടിനു പകരം ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍. വടക്കുന്നാഥനിലെ നേമവെടിപൊട്ടിയ ശേഷം, വെടിക്കെട്ടിന് ഇക്കുറി ആദ്യം തിരികൊളുത്താന്‍ അവകാശമുള്ള പാറമേക്കാവ് വിഭാഗം മൂന്നു കതിനകള്‍ പൊട്ടിച്ചു. പിറകേ തിരുവമ്പാടിയും ആചാരമനുസരിച്ച് ഒരു കതിന പൊട്ടിച്ചു.

സാധാരണയായി ദിഗന്തങ്ങള്‍ വിറപ്പിക്കുന്ന വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിന്റേത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ നീളും വെടിക്കെട്ട്. ഇത്തവണ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കി. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്ന ബാബുവാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി ഉയര്‍ന്നു.

കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ, ഇന്നും തുടരും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ, ഇന്നും തുടരും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതിനിടെ, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി. ഇന്നു മുതല്‍ മഴ കൂടുതല്‍ സജീവമാകുമെന്നും, കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വേനല്‍മഴ ശക്തമാകുന്നതിന്റെ ഭാഗമായി, ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NEET UG 2026: അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും?, പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

NEET UG 2026: അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും?, പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

രാജ്യത്തെ നീറ്റ് യുജി (NEET UG 2026) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. അഡ്മിറ്റ് കാർഡ് ഏപ്രിൽ 26ന് പുറത്തിറക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളി കൊണ്ട് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എൻടിഎ.

”നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകും. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന്. മോക്ക് ടെസ്റ്റ് നടത്തുകയോ, പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനോ ഇന്നത്തെ ദിവസം ഉപയോഗിക്കുക. സമാധാനമായി ഇരിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ മതിയായ വെള്ളം കുടിക്കുക” നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.

കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. സമ്മർദ്ദമോ മാനസിക ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ടെലി-മാനസ് (24×7 ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ) 14416 അല്ലെങ്കിൽ 1-800-891-4416 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

ഉദ്യോഗാർത്ഥിയുടെ പേര്

റോൾ നമ്പർ

അപേക്ഷ നമ്പർ

ലിംഗം

ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

പരീക്ഷയുടെ തീയതി

റിപ്പോർട്ടിംഗ് / പ്രവേശന സമയം

പരീക്ഷയുടെ സമയം

പരീക്ഷാ കേന്ദ്ര നമ്പർ

പരീക്ഷാ കേന്ദ്രത്തിന്റെ പേര്

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) നേരത്തെ അറിയിച്ചിരുന്നു.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം. മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ…

1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ…

കൊച്ചി: 2025ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിവാസം കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (NSO) ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമായവരില്‍ 1,000ല്‍ 186 പേര്‍ക്ക് ആശുപത്രിവാസം വേണ്ടി വന്നു. ദേശീയ ശരാശരി 81 മാത്രമാണ്. കേരളത്തില്‍ മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഏറ്റവുമധികം ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

കേന്ദ്രഭരണ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍, ആശുപത്രി വാസം വേണ്ടി വന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1,000ല്‍ 226 പേരുമായി ലക്ഷദ്വീപാണ് ഒന്നാമത്. എല്ലാ പ്രായത്തിലുള്ളവരെയും കണക്കിലെടുത്താല്‍ ആശുപത്രിവാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം തന്നെയാണ് ഒന്നാമത്. 45-59 വയസ്സ് പ്രായപരിധയില്‍ കേരളത്തില്‍ 1,000ല്‍ 103 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. രണ്ടാമതുള്ള ത്രിപുരയില്‍ ഇത് 70 ആണ്. ദേശീയ ശരാശരി 41 മാത്രം. നാലു വയസിന് താഴെയുള്ള കുട്ടികളില്‍ കേരളത്തില്‍ 1,000ല്‍ 128 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. ദേശീയ ശരാശരി 34 ആണ്. 5-14 പ്രായ പരിധിയില്‍ കേരളത്തില്‍ 1,000ല്‍ 53 പേരാണ് 2025ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ദേശീയ ശരാശരി 11 ആയിരിക്കുമ്പോഴാണ് ഈ വര്‍ധന.

ഈ ഉയര്‍ന്ന നിരക്ക് കേരളത്തിലെ ജനങ്ങളുടെ മോശം ആരോഗ്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പുരുഷോത്തമന്‍ കുഴിക്കത്തുകണ്ടിയില്‍ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കേരളത്തിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. മെച്ചപ്പെട്ട പരിചരണവും ചികിത്സയും നല്‍കാന്‍ ഇത് സഹായിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ലഭ്യതയും പ്രവേശനക്ഷമതയും മറ്റൊരു കാരണമാണ്,’- പുരുഷോത്തമന്‍ പറഞ്ഞു. കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലാണ്. ഇതും ഉയര്‍ന്ന ആശുപത്രിവാസ നിരക്കിന് കാരണമായിട്ടുണ്ട്.

‘പ്രായം കൂടുന്നതിനനുസരിച്ച്, ഹൃദ്രോഗം, പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു,’- ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശുപത്രികളിലേക്ക് നമുക്ക് കൂടുതല്‍ പ്രവേശനക്ഷമത ഉള്ളതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മെച്ചപ്പെട്ട അവബോധവും വിദ്യാഭ്യാസവും ഉള്ളതിനാല്‍, ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം വൈദ്യസഹായം തേടുന്നു’- അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും പ്രതിരോധിക്കുന്നതിലൂടെ ഈ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അല്‍ത്താഫ് അലി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ പ്രായക്കാരിലും ആശുപത്രി വാസത്തിന്റെ നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലായത് കൊണ്ടാണ് ആശുപത്രിവാസ നിരക്ക് കൂടാന്‍ കാരണമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്, ഇത് കൂടുതല്‍ ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് കേസുകളിലേക്ക് നയിക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളുടെ ലഭ്യതയും ഈ നിരക്ക് വര്‍ധനയ്ക്ക് കാരണമാകും’- ഡോ. പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.