അഞ്ച് ‘ഐസ്‌ക്രീം ബോംബു’കളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

അഞ്ച് ‘ഐസ്‌ക്രീം ബോംബു’കളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: പൊയിലൂരില്‍ ബോംബ് ശേഖരം കണ്ടെത്തി. ഐസ്‌ക്രീം കണ്ടെയ്‌നറുകളിലാക്കിയ അഞ്ചു ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍തോപ്പില്‍ ബക്കറ്റില്‍ മണലുകള്‍ നിറച്ച് കുഴിച്ചിട്ട് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊയിലൂരില്‍ തെങ്ങിന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ബോബുകള്‍ പിടികൂടുന്നത്. കെട്ടു ബോംബ് എന്നറിയപ്പെടുന്ന നാടന്‍ ബോംബും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.തൊട്ടടുത്ത പാനൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകള്‍ അടക്കം പിടികൂടിയിരുന്നു. കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. വോട്ടെണ്ണല്‍ അടുത്തുവരവെ, പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 22കാരന്‍ പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഉച്ചയ്ക്ക് 1.30ന് മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ പ്രതി നഗ്‌നത പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു.

സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.

ട്രെയിന്‍ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ഡയറക്ടറായിരുന്ന വിഇ ബാലകൃഷ്ണനാണ് ( 68) അറസ്റ്റിലായത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകയായ യുവതി യാത്ര ചെയ്ത അതേ ട്രെയിനില്‍ തന്നെയായിരുന്നു ബാലകൃഷ്ണനും ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 75(2) (ലൈംഗികാതിക്രമം) പ്രകാരം കേസെടുക്കുകയും ചെയ്തു. ബാലകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അറസ്റ്റിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. മുന്‍പ് കേരള കൗമുദി ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. തളിപ്പറമ്പില്‍ പാമ്പ് കടിയേറ്റ് 65കാരിയാണ് മരിച്ചത്. മുതുകുടയിലെ നബീസയെയാണ് പാമ്പ് കടിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് നബീസ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് അകത്തുവച്ചാണോ പുറത്തുവച്ചാണോ നബീസയ്ക്ക് പാമ്പ് കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിനകത്ത് അവശ നിലയില്‍ കണ്ട നബീസയെ ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി നബീസയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ശംഖുവരയന്‍ പാമ്പാണ് നബീസയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങള്‍ പുറത്ത്

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കാന്‍ കോണ്‍ഗ്രസ് ‘സ്റ്റാന്‍ഡ് വിത്ത് വയനാട്’ എന്ന ആപ്പിലൂടെ പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നുകോടിയിലധികം രൂപയാണ് ആപ്പിലൂടെ കോണ്‍ഗ്രസ് പിരിച്ചതെങ്കിലും ആപ്പില്‍ രേഖപ്പെടുത്തിയ കണക്കും പാര്‍ട്ടി പുറത്തുവിട്ട കണക്കും തമ്മില്‍ ബന്ധമില്ല.

5.38 കോടി രൂപ മാത്രമാണ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എത്തിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി പിരിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, 3.78 കോടി രൂപ മാത്രമാണ് ആകെ ലഭിച്ച തുകയായി ആപ്പില്‍ കാണിക്കുന്നത്. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രനാണ് കോണ്‍ഗ്രസ് ആപ്പിലെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

വന്‍കിട കമ്പനികള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ നല്‍കിയ തുകയുടെ കണക്ക് ആപ്പില്‍ കാണിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ മാസത്തെ കണക്കും രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം ജില്ലയില്‍നിന്നുപോലും നാലുലക്ഷം രൂപ മാത്രമേ ലഭിച്ചൂവെന്നാണ് ആപ്പില്‍ കാണിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപമാത്രമാണ് ലഭിച്ചതെന്നുമാണ് കണക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണില്ലാതെ സ്വന്തം നിലയില്‍ 100 വീടുകള്‍ വെച്ചുനല്‍കുമെന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയത്. പുറത്ത് വിട്ട കണക്കും ആപ്പിലെ കണക്കും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും ആകെ ഒന്നാണെന്ന വിചിത്രമായ കണ്ടെത്തലും അദ്ദേഹം പങ്കുവച്ചു.

NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാജ്യത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി (NEET UG 2026) അഡ്മിറ്റ് കാർഡ് നാളെ പുറത്തിറങ്ങും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളജുകളിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ള ബിരുദ പ്രവേശനത്തിനായി ഈ പരീക്ഷ നിർണായകമാണ്.

പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയിക്കുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം. നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

ഉദ്യോഗാർത്ഥിയുടെ പേര്

റോൾ നമ്പർ

അപേക്ഷ നമ്പർ

ലിംഗം

ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

പരീക്ഷയുടെ തീയതി

റിപ്പോർട്ടിംഗ് / പ്രവേശന സമയം

പരീക്ഷയുടെ സമയം

പരീക്ഷാ കേന്ദ്ര നമ്പർ

പരീക്ഷാ കേന്ദ്രത്തിന്റെ പേര്

ഹാൾ ടിക്കറ്റ് ഇല്ലാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. പരീക്ഷാ ദിവസത്തിൽ പാലിക്കേണ്ട എല്ലാ നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടാകും. പരീക്ഷാകേന്ദ്രത്തിൽ എത്ര മണിക്ക് എത്തണം, അനുവദനീയമായ സാധനങ്ങൾ എന്തൊക്കെയാണ്, നിരോധിച്ചിരിക്കുന്ന വസ്തുക്കൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന രീതി
ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.

‘NEET UG 2026 Admit Card’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷ നമ്പറും ജനനത്തീയതിയും അല്ലെങ്കിൽ പാസ്‌വേഡും നൽകുക.

സെക്യൂരിറ്റി പിൻ നൽകുക.

അഡ്മിറ്റ് കാർഡ് PDF രൂപത്തിൽ സ്ക്രീനിൽ കാണാം. അത് ഡൗൺലോഡ് ചെയ്യുക.

അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റ് എടുക്കുക.

ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക.

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) വ്യക്തമാക്കി.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം.

മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.