by Midhun HP News | Aug 12, 2024 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോട്ടെ വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും.
വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോൺ പരിശോധന ഇന്നും തുടരും. വിലങ്ങാട് പല ഇടങ്ങളിലായി നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്. ശേഷിച്ച സ്ഥലങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും. വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി. ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷി ഭവനുകളിലൂടെയും നൽകാം.
by Midhun HP News | Aug 12, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ, എട്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവരായിരുന്നു ഇവര്‍.
by Midhun HP News | Aug 11, 2024 | Latest News, കേരളം
ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ തകഴി കുന്നുമ്മയില്‍ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
by Midhun HP News | Aug 11, 2024 | Latest News, കേരളം
ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റിയിൽ മാമം യൂണിറ്റിന്റെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദിവ്യാധർമ്മൻ ഡി അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ആദിത്യ എസ്.എസ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡൻറ് അക്ഷയ വിനോദ് എസ് നന്ദിയും പറഞ്ഞു. സി.പി.ഐ.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, ജി അമ്പിളി എന്നിവർ സംസാരിച്ചു.
എല്ലാ യൂണിറ്റ് അംഗങ്ങളുടെ കുടുംബങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യൂ.ആർ കോഡ് ഉപയോഗിച്ച് സംഭാവന നൽകാൻ സമ്മേളനം തീരുമാനിച്ചു.
by Midhun HP News | Aug 11, 2024 | Latest News, കേരളം
മലപ്പുറം: മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മൂത്തേടം പാലാങ്കരയിലാണ് സംഭവം. ബാലംകുളം സ്വദേശി ഷഫീഖ് മോൻ എന്ന ബാവ (32) യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്.നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Aug 11, 2024 | Latest News, കേരളം
മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. താനൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു.
1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരിൽ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എംഎസ്എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കെ സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചതനുള്ള അംഗീകാരമായി വരം പുരസ്‌കാരം ലഭിച്ചു
Recent Comments