എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി

എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി

വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി വെച്ചു. 31, 2
( ജൂലൈ 31, ആഗസ്റ്റ് 2 ) തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം പി അറിയിച്ചു.

മരണസംഖ്യ ഉയരുന്നു, മുണ്ടക്കൈയിൽ ഇതുവരെ സ്ഥിരീകരിച്ചത് 93 മരണം

മരണസംഖ്യ ഉയരുന്നു, മുണ്ടക്കൈയിൽ ഇതുവരെ സ്ഥിരീകരിച്ചത് 93 മരണം

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 93 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്.

വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം

വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്‌ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു.

വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. ഇതുവരെ 76 പേരാണ് മരിച്ചത്. മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ ടൗണ്‍ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും.

ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. അതിനിടയില്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിയെന്ന് സംശയം.സൈന്യത്തിന്‍റെ 200 അംഗങ്ങള്‍ ദുരന്തമുഖത്ത് എത്തി. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. 330 അടി ഉയരമുളള താല്‍ക്കാലിക പാലം എത്തിക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ കരസേന എത്തും.

രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങൾ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേനയുടെ സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവിൽ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.

വയനാട്ടിലെ മുണ്ടക്കൈയിൽ പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണം 73 ആയി. 33 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 3 കുട്ടികൾ കുട്ടികളാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

ജൂലായ് മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

ജൂലായ് മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസ്സം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലായ് മാസത്തെ റേഷന്‍ വിതരണം നീട്ടുന്നത്.

സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.