വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കുമെന്നും അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമനന്ത്രി നിർദേശം നൽകി.

വയനാട് ഉരുൾപൊട്ടൽ; മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി

വയനാട് ഉരുൾപൊട്ടൽ; മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി

വയനാട് ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് അദ്ദേഹം ചേരിയിൽ പെട്ടത്. സഹായത്തിനായി ചെളിയിൽ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അദ്ദേഹത്തെ അതി സാഹസികമായി രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്ക്യു ടീം.

രക്ഷാപ്രവർത്തനത്തിന് വൈദ്യസഹായം നൽകി. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. 47 പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകൾ.14 പേരെ തിരിച്ചറിഞ്ഞു.

അതേസമയം ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്.രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.

കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50,560 രൂപയാണ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 20 രൂപയാണ്കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6320 രൂപ.

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വര്‍ധനവിന് ശേഷമാണ് വീണ്ടും ഇടിഞ്ഞത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.

മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

തൃശൂര്‍: മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖന്റെ ഭാര്യ രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്.

രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്

മരണം 44 കടന്നു; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മരണം 44 കടന്നു; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തകര്‍ന്ന വീടിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാര്‍ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയില്‍ 7 മൃതദേഹങ്ങളാണ് എത്തിയത്.4 മൃതദേഹങ്ങള്‍ ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ മറുകരയിലാണ്. ചാലിയാര്‍ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി.

സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആള്‍ടിറ്റുഡ് റെസ്‌ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളാര്‍മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് രാത്രി ഒരു മണിയോടെ ആളുകള്‍ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ നിരവധി കടകള്‍ ഒലിച്ചു പോയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിൽ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് തോന്നുന്നത്. ഇപ്പോൾ കൃത്യമായി കാര്യങ്ങൾ പറയാൻ പറ്റാത്ത അവസ്ഥയാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു കൂടി കഴിഞ്ഞാലേ കാര്യങ്ങൾ വ്യക്തതയോടെ പറയാൻ കഴിയൂ- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്.