by Midhun HP News | Jul 20, 2024 | Latest News, കേരളം
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു. മണ്ണിനടയിലും പുഴയിലും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഉടന്‍ തുടങ്ങും. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുക. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറി പുഴയില്‍ പോയിരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും പുഴയിലും പരിശോധന തുടരുമെന്നും കലക്ടര്‍ പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്നിക്കല്‍ സഹായത്തിനായി ഒരാള്‍ കൂടി എത്തുന്നുണ്ട്. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും’- കലക്ടര്‍ പറഞ്ഞു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതിലേറെ പേര്‍ സ്ഥലത്തുണ്ട്. അര്‍ജുനെ കൂടാതെ മറ്റ് രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ ഉള്‍പ്പെടുത്തണമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം.
by Midhun HP News | Jul 20, 2024 | Latest News, കേരളം
കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ പോയി് തിരിച്ചു വന്നത്. ഉറങ്ങുന്നതിനിടയില്‍ എസിയില്‍ നിന്നു ചെറിയ തീപിടിത്തമുണ്ടായി. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സൂചന. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത് . മാത്യു എബ്രഹാമിന് ബാങ്കിങ് മേഖലയിലാണ് ജോലി. ലിനി അദാന്‍ ഹോസ്പിറ്റല്‍ നഴ്‌സാണ്.
by Midhun HP News | Jul 20, 2024 | Latest News, കേരളം
ബംഗളൂരൂ: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.
മേഖലയിൽ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇന്നലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മണ്ണിനടിയിൽ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്.
by Midhun HP News | Jul 20, 2024 | Latest News, കേരളം
പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറിൽ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാൾ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു.
തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ ഇയാൾ കിഷോറിനെ കാണിച്ചിരുന്നു. കൂടാതെ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രിക്ക് പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.
സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൊബൈൽ ഫോണിൽ ആപ്പ് ഉപയോഗിച്ചാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
by Midhun HP News | Jul 20, 2024 | Latest News, കേരളം
കണ്ണൂർ: ‘ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയിൽ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളൻമാരുടെ കഥകൾ കേൾക്കാറുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കൾ അധികമുണ്ടാകില്ല. സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്.
ചെറുകുന്ന പള്ളക്കരയിലെ എഡി എൽപി സ്കൂളിലാണ് മോഷണം നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60 മുട്ടയിൽ നിന്നും 40 മുട്ട, ഡയറിയിൽ സൂക്ഷിച്ച 1800 രൂപ, വിദ്യാർഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളൻ കൊണ്ടു പോയത്.സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18 ന് സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ജെ രേഖ ജെയ്സിയുടെ പരാതിയെത്തുടർന്ന് കണ്ണപുരം പൊലീസ് കേസെടുത്തു.
by Midhun HP News | Jul 20, 2024 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. അതേസമയം നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചിട്ടുണ്ട്.
Recent Comments