അധ്യാപക ശില്പശാല ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു

അധ്യാപക ശില്പശാല ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബി ആർ സിയിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ 2024- 25 പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാ വിഷയങ്ങൾ, സാമൂഹികശാസ്ത്രം, ശാസ്ത്രം ഗണിതം എന്നീ വിഷയങ്ങളിൽ ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് വേണ്ടിയുള്ള അധ്യാപക ശില്പശാല ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സജി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ബി ആർ സി, ബി പി സി വിനു എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ എസ്, വാർഡ് കൗൺസിലർ നജാം, സി ആർ സി കോഡിനേറ്റർ മായ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ ഉപജില്ലയിലെ 42 വിദ്യാലയങ്ങളിൽ നിന്നായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ ശില്പശാലയിൽ അവതരിപ്പിക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി വിഷയാടിസ്ഥാനത്തിൽ പൊതുവായ പ്രോജക്ട് ആയി അവതരിപ്പിക്കുകയും ചെയ്തു. പഠന പ്രവർത്തനത്തോടൊപ്പം അധികസമയം കണ്ടെത്തിക്കൊണ്ട് വളരെ നന്നായി സ്കൂളുകളിൽ പ്രോജക്ട് നടപ്പിലാക്കാമെന്ന് അധ്യാപകർ അഭിപ്രായപ്പെടുകയും ചെയ്തു.

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ കൂടി മരിച്ചു; മഴക്കെടുതിയില്‍ മരണം നാലായി; സംസ്ഥാനത്ത് വ്യാപക നാശം

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ കൂടി മരിച്ചു; മഴക്കെടുതിയില്‍ മരണം നാലായി; സംസ്ഥാനത്ത് വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ചൊക്ലിയില്‍ ഒളവിലത്ത് സ്വദേശി ചന്ദ്രശേഖരന്‍ (62) ആണ് വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണു കുഞ്ഞാമിന എന്ന വീട്ടമ്മയും മരിച്ചിരുന്നു. പാലക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് സ്വദേശി സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

പന്തിരാങ്കാവ് വില്ലേജിലെ പാലാഴിയില്‍ മണ്ണിടിച്ചില്‍. നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം കുറവന്‍കോണത്ത് ഹോട്ടല്‍ തകര്‍ന്നു വീണു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. നൂല്‍പ്പുഴ കരകവിഞ്ഞു. അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലത്തൂര്‍ വെങ്ങന്നിയൂര്‍ പൈപ്പ്‌ലൈന്‍ പാലം പൊളിഞ്ഞു വീണു. ഒരുവര്‍ഷം മുമ്പ് പണിത പാലമാണിത്. കോഴിക്കോട് മാവൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളിക്കുളം നമ്പിക്കടവില്‍ തെങ്ങ് വീണു മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് നെന്മാറയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. 82 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.

മാലിന്യ നിർമാർജനം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാത്തതിന് തെളിവുകൾ പുറത്ത്

മാലിന്യ നിർമാർജനം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാത്തതിന് തെളിവുകൾ പുറത്ത്

മാലിന്യനിർമാജനത്തിൽ റെയിൽവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകൾ ട്വന്റിഫോറിന്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോ​ഗത്തിൽ റെയിൽവേ ഉന്നത ഉദ്യോ​ഗസ്ഥർ പങ്കെടുത്തില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് യോ​ഗത്തിൽ അവതരിപ്പിച്ചതായി ഈ യോ​ഗത്തിന്റെ മിനുട്ട്സ് വ്യക്തമാക്കുന്നു.

തമ്പാനൂരിലെ തുരങ്കം വൃത്തിയാക്കുന്നതിനായി മെയ് മാസം നൽകിയ കത്തിനോട് മുഖം തിരിക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിന്റെ മിനിറ്റ്സ്‌ ട്വന്റിഫോറിന് ലഭിച്ചു. റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ മാലിന്യ നീക്കം യോഗത്തിൽ ചർച്ചയായില്ല. റെയിൽവേയുടെ സീനിയർ ഉദ്യോഗസ്ഥർ വരാത്തതിനാലാണ്ചർച്ച ചെയ്യാൻ കഴിയാതിരുന്നത്. ഇക്കാര്യം മിനുറ്റ്സിലും വിമർശനമായി രേഖപ്പെടുത്തിയിരുന്നു.

പെരിയാറിൽ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

പെരിയാറിൽ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയെത്തുടർന്നാണ് ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്.

അതേസമയം കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ തിങ്കളാഴ്ച വൈകിട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

സത്യം ജനങ്ങളെ അറിയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒളി കാമറ വെക്കാം: ഹൈക്കോടതി

സത്യം ജനങ്ങളെ അറിയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒളി കാമറ വെക്കാം: ഹൈക്കോടതി

കൊച്ചി: സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ ഒരു തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനെത്തുടര്‍ന്ന് ടെലിവിഷന്‍ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.

യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് ഒളി കാമറ. ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ നിയമ പരിരക്ഷ ലഭിക്കില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.

പെരുമഴയില്‍ പുഴ ഒഴുകിയെത്തി; താണിക്കുടത്തമ്മയ്ക്ക് ആറാട്ട്

പെരുമഴയില്‍ പുഴ ഒഴുകിയെത്തി; താണിക്കുടത്തമ്മയ്ക്ക് ആറാട്ട്

തൃശൂര്‍: പെരുമഴയില്‍ പുഴ ഒഴുകിയെത്തിയതോടെ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. ഇന്നലെ രാത്രിയിലാണ് തൃശൂരിലെ താണിക്കുടം ഭഗവതി ക്ഷേത്രത്തില്‍ പുഴ ഒഴുകി നിറഞ്ഞത്. ക്ഷേത്രം ചുറ്റി ഒഴുകുന്ന പുഴ ശ്രീകോവിലില്‍ വിഗ്രഹം മൂടുന്നതാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.

വര്‍ഷത്തില്‍ ഒന്നിലേറേ തവണ ചിലപ്പോള്‍ പുഴ ഒഴുകിയെത്താറുണ്ട്. താണിക്കുടം പുഴ നിറഞ്ഞൊഴു കന്നതെപ്പോഴാണോ അപ്പോഴാണ് താണിക്കുടത്തമ്മയുടെ ആറാട്ടെന്നാണ് വിശ്വാസം. പുഴയൊഴുകി ശ്രീകോവിലില്‍ കടന്നുവെന്ന വാര്‍ത്ത പരന്നതോടെ ക്ഷേത്രത്തിലേക്ക് ആറാട്ടു മുങ്ങാന്‍ ഭക്തരുടെ പ്രവാഹമായിരുന്നു. പുഴ ക്ഷേത്രത്തിലേക്കെത്തിയതോടെ ദേവിക്കൊപ്പം ഭക്തരും ആറാട്ടുമുങ്ങി. പുഴ ശ്രീകോവില്‍ മൂടുന്നതോടെ വിഗ്രഹം തിടപ്പിള്ളിയിലേയ്ക്കു മാറ്റിയാണ് നിത്യപൂജ നടത്തുക. ആറാട്ടു ചിലപ്പോള്‍ മൂന്നുദിവസം വരെ നീളാറുണ്ട്.