ജീവനറ്റ ജോയിയെ കണ്ടെത്തി, 46 മണിക്കൂറിന് ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

ജീവനറ്റ ജോയിയെ കണ്ടെത്തി, 46 മണിക്കൂറിന് ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാ​ഗമാണിത്.

മൃത​ദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും.

ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടർന്നിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊന്തിയതായി വിവരം ലഭിച്ചത്. ഇതിനു പിന്നാലെ പൊലീസും ഫയർഫോഴ്സും അങ്ങോട്ടേക്ക് തിരിച്ചിരുന്നു.

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ചു; പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ചു; പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

തൃശൂർ: യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ. പരീക്ഷണത്തിൽ നാല് വിദ്യാർഥികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. യു‍ട്യൂബ് നോക്കി പഠിച്ചായിരുന്നു വിദ്യാർഥിയുടെ ഹിപ്നോട്ടിസം പരീക്ഷണം.

ബോധരഹിതരായ വിദ്യാർഥികളെ വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നണ് ഹിപ്‌നോട്ടിസം നടത്തിയത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധരഹിതരായി ആശുപത്രിയിലായത്. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ആദ്യം കൊണ്ടു പോയ മൂന്ന് പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ബോധരഹിതയായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എആർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തി. സംഭവത്തിൽ സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളുടെ മുഴുവൻ രക്ഷിതാക്കളുടെ യോഗം നാളെ ചേരും.

രേഖകൾ നൽകിയിട്ടും കണക്ഷൻ നൽകിയില്ല; കെഎസ്‌ഇബിയോട് കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ

രേഖകൾ നൽകിയിട്ടും കണക്ഷൻ നൽകിയില്ല; കെഎസ്‌ഇബിയോട് കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കാരശേരിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് നിര്‍ദേശം നല്‍കി. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

കോഴിക്കോട് കാരശേരിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകള്‍ക്ക് മതിയായ രേഖകളുണ്ടായിട്ടും കെഎസ്ഇബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്നാണ് പരാതി. കൂമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള വീടുകള്‍ക്കാണ് കണക്ഷന്‍ ലഭിക്കാത്തത്.

റേഷന്‍ കാര്‍ഡില്‍ പട്ടിക വര്‍ഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കണക്ഷന്‍ നിഷേധിച്ചുവെന്നും ബിപിഎല്‍ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അധികൃതര്‍ നിരസിച്ചതായും പരാതിയുണ്ട്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് മുറിച്ച് കടകുന്നതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാർ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു.ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ പെയ്യുമന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത് 31 വയസ്സായിരുന്നു.

വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.