by Midhun HP News | Jul 13, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിലെ റെക്കോര്‍ഡ് പോയിന്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്.
by Midhun HP News | Jul 13, 2024 | Latest News, കേരളം
കൊച്ചി: മേൽപാത നിർമാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങൾ ഇതുവഴി കടത്തി വിടില്ല.അതേസമയം ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ അരൂർ മേൽപ്പാത നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനമായി. പാതയിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യാത്രാ ദുരിതം പരിഹരിക്കാനാണ് നീക്കം.

by Midhun HP News | Jul 13, 2024 | Latest News, കേരളം
കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകർണവേളി സ്വദേശി വിദ്യാധരൻ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
ദമ്പതികൾക്കിടയിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസും വിരലടയാള വിദ്ഗധരും ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് രാവിലെ 8.30ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോരവാര്‍ന്ന നിലയിലായിരുന്നു വനജയുടെ മൃതദേഹം.
ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരുടെ പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്. ഒരു മകള്‍ വീടിന് ഏതാണ്ട് അടുത്തും മറ്റൊരു മകള്‍ ചങ്ങനാശ്ശേരിയിലുമാണ് കഴിയുന്നത്. വിദ്യാധരൻ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നേരത്തെ ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴായി ഇരുവരും വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയെ കൊന്നശേഷം താൻ ജീവനൊടുക്കുമെന്ന് പലതവണ വിദ്യാധരൻ പറഞ്ഞിരുന്നു. ഇന്ന് രാവിലെയും മകളെ ഫോണില്‍ വിളിച്ച് വിദ്യാധരൻ ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മകള്‍ വിദ്യാധരന്‍റെ വീടിന് സമീപത്ത് താമസിക്കുന്ന അയല്‍ക്കാരെ ഫോണില്‍ വിളിച്ച് അന്വേഷിക്കാൻ പറയുകയായിരുന്നു. ഇവരെത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

by Midhun HP News | Jul 13, 2024 | Latest News, കേരളം
ആലപ്പുഴ: മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തെതുടർന്ന് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ പൃഥ്വിരാജ് (22) ആണ് മരിച്ചത്. ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൃഥ്വിരാജിന് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

by Midhun HP News | Jul 13, 2024 | Latest News, കേരളം
തിരുവനന്തപുരം: സർവകലാശാല വിസി നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം.
കെടിയു അടക്കം സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ സെനറ്റ് നോമിനികളില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാരും തീരുമാനിച്ചു. ഇതിനിടെയാണ് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സർച്ച് കമ്മിറ്റി രൂപീകരിച്ചത്. കെടിയുവിൽ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.
ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സർവകലാശാല ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ കമ്മിറ്റി. അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മുൻ കുസാറ്റ് വിസി ഡോ. കെഎൻ മധുസൂധനനാണ് യൂണിവേഴ്സിറ്റി പ്രതിനിധി, മദ്രാസ് ഐഐടിയിൽ നിന്നുള്ള ഡോ. പ്രദീപാണ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നോമിനി.ഗവർണറുടെ കമ്മിറ്റിയിൽ ഉള്ള ക്ഷിതി ഭൂഷൻ ദാസ് തന്നെയാണ് യുജിസി പ്രതിനിധി ആയിട്ടുള്ളത്. കുസാറ്റ് വിസിയുടെ ചുമതല വഹിക്കുന്ന പിജി ശങ്കരൻ, മുൻ എംജി വിസി സാബു തോമസ് എന്നിവരെ സർക്കാർ നോമിനികളായും പട്ടികയിൽ ഉൾപ്പെടുത്തി. ഒരു സർവകലാശാലയിൽ രണ്ടു സെർച്ച് കമ്മിറ്റികൾ ഉണ്ടാകുമ്പോൾ അത് വീണ്ടുമൊരു തർക്കത്തിലേക്ക് നയിക്കും. ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് തീരുമാനിച്ചതോടെ കോടതി ഇടപെടലാകും വിഷയത്തിൽ ഇനി നിർണായകം.

by Midhun HP News | Jul 13, 2024 | Latest News, കേരളം
ഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്‌ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാർ ആണ് പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്‌ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്.
2020-21 ല്‍ 66 പോയിന്‍റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.
2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്ന പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഏറ്റവും പുതിയ എസ്ഡിജി ഇന്ത്യ സൂചികയുടെ നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് 113 സൂചകങ്ങളാണ് പട്ടികയിലുള്ളത്. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ തൊഴില്‍ ഉറപ്പാക്കുക, സാമ്പത്തിക വളര്‍ച്ച നേടുക, ഭൂമി ആവാസ യോഗ്യമാക്കി നിലനിര്‍ത്താനുള്ള കാലാവസ്ഥ അനുകൂല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ 2020-21 നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലിംഗ സമത്വം, സമാധാനം, നീതി, ശക്തമായ ഭരണ സംവിധാനം എന്നീ കാര്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയ പുരോഗിതയും ഉണ്ടായിട്ടുണ്ട്. എന്നാൽ 2020-21 ല്‍ അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് രാജ്യം 67 പോയിന്റുകള്‍ നേടിയിരുന്നുവെങ്കില്‍ ഇത്തവണയത് 65 ആയി കുറഞ്ഞു. സമ്പത്തിന്റെ വിതരണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ കൂടി ഇക്കാര്യത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recent Comments