ചരക്കിറക്കാൻ സമയം വേണം; ‘സാൻ ഫർണാണ്ടോ’യുടെ മടക്ക യാത്ര വൈകും

ചരക്കിറക്കാൻ സമയം വേണം; ‘സാൻ ഫർണാണ്ടോ’യുടെ മടക്ക യാത്ര വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ ആയതിനാൽ കൂടുതൽ സമയമെടുത്താണ് കപ്പലിൽ നിന്ന് ചരക്ക് ഇറക്കുന്നത്. 1000ഓളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായി തുറമുഖ അധികൃതർ പറഞ്ഞു.

കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, നാളെയോ ആയി സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും. വ്യാഴാഴ്ച രാവിലെയോടെയാണ് സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍െർണാണ്ടോ കപ്പലിനെ ഔ​ദ്യോ​ഗികമായി സ്വീകരിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.

ഞെക്കാട് സ്കൂളിൽ “പുഷ്‌പോത്സവം” സംഘടിപ്പിച്ചു

ഞെക്കാട് സ്കൂളിൽ “പുഷ്‌പോത്സവം” സംഘടിപ്പിച്ചു

ഞെക്കാട് ഗവ. വിഎച്ച്എസ് സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗത്തിലെ ഏഴാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പുഷ്‌പോത്സവം സംഘടിപ്പിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സ്മിത സുന്ദരേശൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്‌തു. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ്‌ ഒ.ലിജ അധ്യക്ഷത വഹിച്ചു. ഒറ്റൂർ കൃഷിഓഫീസർ എൻ.ലീന, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ്‌ സി.വി രാജീവ്‌, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എസ്.ശ്രീജ, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എൻ.സന്തോഷ്‌ എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപക -അനധ്യാപക പ്രതിനിധികൾ, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്.

അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.അറബിക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുടെ ഫലമായാണ് കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂലായ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയാണ് ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

ഇന്നലെ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

കണ്ണൂര്‍: ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഇന്നലെ നിധി കണ്ടെത്തിയ അതേ കുഴിയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്. ലഭിച്ച നാണയങ്ങള്‍ പൊലീസിന് കൈമാറുമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു.ഇന്നലെ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ ലോക്കറ്റുകള്‍, പതക്കങ്ങള്‍, മോതിരങ്ങള്‍ എന്നിവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയില്‍ പണിയെടുക്കവെയാണ് ഇവ ലഭിച്ചത്.

16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിര്‍മാണത്തില്‍ ഉണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച രീതിയിലും എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

വികസന അധ്യായത്തിന്റെ പുതിയ ഏട്, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

വികസന അധ്യായത്തിന്റെ പുതിയ ഏട്, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന അധ്യായത്തിന്റെ പുതിയ ഏട്. ഏറെ അഭിമാനകരമായ നേട്ടമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂർണ്ണതോതിലുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. 2028-ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാൻ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതിക്കുന്നതിനായി മുന്‍തുറമുഖ വകുപ്പ് മന്ത്രിമാരായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ അംഗീകരിച്ചു. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്.

2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാർ സ്വയം വിരമിച്ചത്. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് വിനോദ്കുമാറിന് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.