കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി.

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ

തിരുവനന്തപുരം: പനിയിൽ വിറച്ച് സംസ്ഥാനം. മൂന്നു പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മറ്റൊരാൾ മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്.

ഇതിൽ 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ഏഴ് പേരാണ് കോളറ സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി. കിഴുവിലം പഞ്ചായത്തിൽ ചുമട്താങ്ങി പുന്നവിള വീട്ടിൽ സാംമ്പശിവൻ്റെ ആട്ടിൻകുട്ടിയാണ് 50 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. അസ്സി: സ്റ്റേഷൻ ഓഫീസർ സജുകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ്: അസ്സി: സ്റ്റേഷൻ ഓഫീസർ അനിൽകുമാർ,
ഫയർ & റസ്ക്യൂ ഓഫീസർമാരായ പ്രദീഷ്കുമാർ, പ്രദീപ്കുമാർ, സജിത്, ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ; രൂപമാറ്റം വരുത്തിയത് നേരെയാക്കി

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ; രൂപമാറ്റം വരുത്തിയത് നേരെയാക്കി

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്.

രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.

അമ്പലപ്പുഴയില്‍ കണ്ടത് ‘ബണ്ടി ചോര്‍’ അല്ല, ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍, സ്ഥിരീകരിച്ച് പൊലീസ്

അമ്പലപ്പുഴയില്‍ കണ്ടത് ‘ബണ്ടി ചോര്‍’ അല്ല, ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍, സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍’ അല്ലെന്ന് പൊലീസ് സ്ഥിരീകരണം. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് ബണ്ടി ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന്‌ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ബണ്ടി ചോര്‍ അല്ലെന്നും ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു.

നീര്‍ക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടതോടെ സംശയം തോന്നിയ ആള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്പലപ്പുഴ പൊലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. ബണ്ടിച്ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പ്; അടുത്തിടെ കണ്ണൂരിലെ മൂന്നാമത്തെ സംഭവം

ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പ്; അടുത്തിടെ കണ്ണൂരിലെ മൂന്നാമത്തെ സംഭവം

കണ്ണൂര്‍: മഴക്കാലത്ത് വാഹനങ്ങളില്‍ പാമ്പുകള്‍ കയറി കൂടുന്നത് ഭീതി പരത്തുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ഹെഡ് ലൈറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ കാന്റീന് മുന്‍വശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പള്‍സര്‍ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെയും മലബാര്‍ എവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെയും (മാര്‍ക്ക്) റെസ്‌ക്യൂറായ അനില്‍ തൃച്ചംബരം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് കാട്ടില്‍ വിട്ടയച്ചു.

ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിന്‍കുഞ്ഞിനെ പുറത്തെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റഷീദ് ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍ക്ക് ചെയ്ത വണ്ടിയുടെ മുകളില്‍ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുമുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു.

ആള്‍പെരുമാറ്റം കേട്ട് പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിനുള്ളിലേക്ക് കയറി. തുടര്‍ന്നാണ് അനിലിന്റെ സഹായം തേടിയത്. കനത്ത മഴകാരണമാണ് ചൂടു തേടി വാഹനങ്ങള്‍ക്കുള്ളില്‍ പാമ്പുകള്‍ നുഴഞ്ഞുകയറുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാരണത്താല്‍ മഴക്കാലത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഓടിക്കാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദിവസങ്ങള്‍ക്ക് മുന്‍പ് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പെരുമ്പാമ്പ് യുവാവിനെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇരിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അണലിയെയും കണ്ടെത്തിയിരുന്നു.