സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തി കോട്ടയം മെഡിക്കൽ കോളേജ്-

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തി കോട്ടയം മെഡിക്കൽ കോളേജ്-

കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തി. 5 വയസ്സുള്ള കുഞ്ഞിനാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്.
അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ,ശസ്ത്രക്രിയ നടുക്കുക. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ.
അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.

സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതിസങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്.

റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായിരുന്നു. ഇതിനാലാണ് വലിയ അപകടം ഒഴിവായത്.

മുതലപ്പൊഴി സമരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു

മുതലപ്പൊഴി സമരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു

മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മരണമടഞ്ഞ 73 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുതലപ്പൊഴിയിൽ ജൂൺ 2 മുതൽ സംഘടിപ്പിച്ച അനിശ്ചിത കാല നിരാഹാര സമരത്തിൽ പങ്കെടുത്ത് പോലീസ് ബലാൽക്കാരമായി അറസ്റ്റ് ചെയ്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കയും തുടർന്ന് ആശുപത്രിയിലും നിരാഹാര സമരം തുടർന്ന ഡി.ഡി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശത്തെത്തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളിയായ ഷൈല നൽകിയ നാരങ്ങാനീര് കുടിച്ച് കൊണ്ടാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഡി.ഡി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്ത് കുമാർ, മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരായ മോനി ശാർക്കര, എച്ച്.പി. ഹാരിസൺ, എ.ആർ നിസാർ, കെ.രഘുനാഥൻ, കെ. ഓമന, സജിത്ത് മുട്ടപ്പലം, പുതുക്കരി പ്രസന്നൻ, മാടൻവിള നൗഷാദ്, എസ്. വസന്തകുമാരി, നൗഷാദ് ഓ.ഐ.സി.സി, ഷഹീർ പെരുമാതുറ, അസീം ഖാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമരം അവസാനിപ്പിച്ചത്.

മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; കോളജ് പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്; എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയില്ല

മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; കോളജ് പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്; എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയില്ല

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല.

തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം.

അതേസമയം, തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല, നാലുവിദ്യാര്‍ഥികളടക്കം കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പലിനെതിരെ ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്‌ഐ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി കോളജില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റാഫ് സെക്രട്ടറി കെപി രമേശനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഇന്നലെ പൊലീസ് സംരക്ഷണത്തില്‍ തുറന്നു.

കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.

പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മഴ തുടരും; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

മഴ തുടരും; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.