20കാരിയെ മുറിയിലിട്ട് പീഡിപ്പിച്ചു; ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍

20കാരിയെ മുറിയിലിട്ട് പീഡിപ്പിച്ചു; ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരിലെ ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. ശരത് നമ്പ്യാര്‍ എന്നയാള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് 20 കാരിയുടെ പരാതി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ക്ലിനിക്കില്‍ ഫിസിയോ തൊറാപ്പി ചെയ്യാനെത്തിയ സമയത്ത് മുറിയില്‍ പൂട്ടിയിട്ട് ശരത് നമ്പ്യാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു.ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ശരത് നമ്പ്യാരുടെ ആരോഗ്യ ക്ലിനിക്കും അതോടൊപ്പം ജിമ്മും പ്രവര്‍ത്തിക്കുന്നത്.

പകർച്ചവ്യാധി വ്യാപനം; എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്: വീണാ ജോർജ് നിയമസഭയിൽ

പകർച്ചവ്യാധി വ്യാപനം; എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്: വീണാ ജോർജ് നിയമസഭയിൽ

എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം തന്നെ ചെയ്തിരുന്നു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ദ്രുത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ ഡ്രൈ ഡേ ആചരിക്കുന്നു. ഡെങ്കു ഔട്ട് ബ്രേക്ക് പിടിച്ചുനിർത്തുന്നതിന് സാധിച്ചു. എലിപ്പനിയുടെ ഔട്ട് ബ്രേക്കും തടയാൻ സാധിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടി വി ഇബ്രാഹിം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാൻ പൊലീസ്

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാൻ പൊലീസ്

വെൺപാലവട്ടത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മേൽ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പൊലീസ്. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് പൊലീസ് കേസെടുക്കുക. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച സിമിയുടെ സഹോദരിയാണ് സിനി.ബന്ധുവിന്റെ മൊഴി പ്രകാരമാണ് സിനിക്കെതിരെ കേസെടുക്കാനൊരുങ്ങുന്നത്. അപകടത്തിൽ പരുക്കേറ്റ സിനിയും സിമിയുടെ മൂന്നു വയസുള്ള മകൾ ശിവന്യയും പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സിമിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. സിമിയെ അപകടമുണ്ടായ ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപാലത്തിൽ നിന്ന് തെറിച്ച് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം

യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം

തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.

വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ യൂണിറ്റിന് 2.69 രൂപയാണ് നല്‍കിയിരുന്നത്. ഇത് 3.15 രൂപയാക്കിയാണ് റെഗുലേറ്ററി കമ്മീഷന്‍ ഉയര്‍ത്തിയത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ നല്‍കിയ വൈദ്യുതിക്കാണ് ഇത് ബാധകമാകുക.

സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടണമെന്ന ഉല്‍പ്പാദകരുടെ നീണ്ടകാലമായുള്ള ആവശ്യമാണ് റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുന്‍കാല പ്രാബല്യത്തോടെ കൂട്ടിയ നിരക്ക് ഉല്‍പ്പാദകര്‍ക്ക് കൈമാറും. നേരത്തെ കെഎസ്ഇബി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഉയര്‍ന്ന വൈദ്യുതി ബില്‍ വരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് ഉപഭോഗ ശേഷം വരുന്ന സൗരോര്‍ജ്ജം കെഎസ്ഇബിയുടെ ഗ്രിഡുകളിലേക്ക് നല്‍കുമ്പോള്‍ സോളാര്‍ വൈദ്യുതി നിരക്കും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ കെഎസ്ഇബിയില്‍ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കെഎസ്ഇബി താരിഫും നല്‍കേണ്ടി വരുന്നത് കൊണ്ടാണ് ഉയര്‍ന്ന വൈദ്യുതി നിരക്ക് എന്നായിരുന്നു ആക്ഷേപം. ഇതിന് പരിഹാരമെന്നോണവും സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി.

കെഎസ്ഇബിക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ സോളാര്‍ വൈദ്യുതി പുറത്തുനിന്ന് ലഭിക്കും. എന്നാല്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്ക് കൂട്ടുന്നതിനോട് അനുകൂല നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചത്.

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍

കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥക്ക് ഇതോടെ പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍. പരശുറാമില്‍ നല് തിരക്കാണ് അനുഭവപ്പെടാറുള്ളത്. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയ സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചത്.

കോഴിക്കോട് നിന്നും വടക്കോട്ട് നാലുമണിക്കൂറിലേറെ സമയം ട്രെയിനുകള്‍ ഇല്ലാത്ത അവസ്ഥയാണ്. രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസര്‍കോട് പോകാനുള്ള സാധാരണ യാത്രക്കാര്‍ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചി കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.