ഇടുക്കിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്

ഇടുക്കിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്

ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്. രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ്മു ഉണ്ടായിരുന്നത്. റിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി താഴേക്ക് വീണതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

വൃക്ക സ്വീകരിച്ചവരെല്ലാം ഇന്ത്യക്കാര്‍, 12 കോടി വാങ്ങി; അവയവ റാക്കറ്റ് കേസില്‍ പൊലീസ് കണ്ടെത്തല്‍

വൃക്ക സ്വീകരിച്ചവരെല്ലാം ഇന്ത്യക്കാര്‍, 12 കോടി വാങ്ങി; അവയവ റാക്കറ്റ് കേസില്‍ പൊലീസ് കണ്ടെത്തല്‍

കൊച്ചി: മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര അവയവ വ്യാപാര റാക്കറ്റിന്റെ ഗുണഭോക്താക്കളെല്ലാം ഇന്ത്യക്കാരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇറാന്‍ ആശുപത്രികളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വൃക്ക മാറ്റിവെച്ചത് എല്ലാം ഇന്ത്യാക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് അവയവറാക്കറ്റിന്റെ നേതൃത്വത്തില്‍ നടത്തിയത്.

വൃക്ക സ്വീകരിച്ചതെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വൃക്ക സ്വീകര്‍ത്താക്കളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ഡല്‍ഹി സ്വദേശികളാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ അവയവങ്ങള്‍ പണത്തിനായി വില്‍ക്കാന്‍ ദാതാക്കളെ വശീകരിക്കുന്നതില്‍ സ്വീകര്‍ത്താക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വൃക്ക വില്‍ക്കാന്‍ സ്വീകര്‍ത്താക്കള്‍ ഏതെങ്കിലും തരത്തില്‍ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

സ്വീകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. രണ്ട് ഇറാനിയന്‍ ആശുപത്രികളുടെയും ഇന്ത്യ ആസ്ഥാനമായുള്ള ഇടനിലക്കാരുടെയും സഹായത്തോടെയാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ചിലര്‍ അവരുടെ വൃക്കകളിലൊന്ന് വില്‍ക്കുകയും ദാതാക്കളെ കണ്ടെത്തുന്നതിനായി ഏജന്റുമാരായി മാറുകയും ചെയ്തു.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ദാതാക്കളെയും പൊലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ അവരില്‍ ചിലരെ ഏജന്റുമാര്‍ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

എല്ലാ സ്വീകര്‍ത്താക്കളില്‍ നിന്നുമായി ആകെ 12 കോടി രൂപയോളം അവയവറാക്കറ്റ് കൈപ്പറ്റി. എന്നാല്‍ ഒരു കോടിയോളം രൂപ മാത്രമാണ് അവയവ ദാതാക്കള്‍ക്ക് നല്‍കിയത്. ദാതാക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്‍കിയ ശേഷം ബാക്കി തുക റാക്കറ്റിലെ അംഗങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. പണം കൈപ്പറ്റി അവയവദാനം ഇറാനില്‍ നിയമവിധേയമാണ്. ഇതു മുതലാക്കിയാണ് ഇന്ത്യന്‍ അവയവക്കടത്തു സംഘം ശസ്ത്രക്രികള്‍ ഇറാന്‍ കേന്ദ്രീകരിച്ച് നടത്തിയത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6625 രൂപ നല്‍കണം. രണ്ടുദിവസത്തിനിടെ 720 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് കുതിച്ച സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 720 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി

കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസ്സം ഉണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തുംവിധവും അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120…; കുടുംബ ബജറ്റ് താളം തെറ്റി, പച്ചക്കറി വില കുതിക്കുന്നു

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120…; കുടുംബ ബജറ്റ് താളം തെറ്റി, പച്ചക്കറി വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറി വിലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്കു തിരിച്ചടിയായി. മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില. കൊച്ചിയില്‍ കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീന്‍സ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.