പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ഇന്നുമുതൽ

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ഇന്നുമുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ ഇന്ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു.അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.

കൊച്ചുവേളിയിൽ വൻ തീപിടിത്തം

കൊച്ചുവേളിയിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക്സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് പുലർച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു. 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെഎസ്‌യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ് യുവിനൊപ്പം എംഎസ്എഫും സമരരംഗത്തുണ്ട്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാറിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ സമരം നടത്തി. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ എസ്എഫ്‌ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് എസ്എഫ്‌ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

‘കേരള വേണ്ട, കേരളം മതി’: പ്രമേയം പാസാക്കി നിയമസഭ

‘കേരള വേണ്ട, കേരളം മതി’: പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠനെ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേകാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് യു എ ഇ യിൽ താമസിക്കുന്ന ആളുകളിൽ നിന്നും രചനകൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിനായ് അയക്കേണ്ടത്. രചനകൾ പിഡിഎഫ് ഫോർമാറ്റിലാണ് രചനകൾ അയക്കേണ്ടത്. കഥയ്ക്കൊപ്പം ഒരു കാരണവശാലും പേരും മറ്റ് വിവരങ്ങളും എഴുതരുത്.

മതപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള ഇതിവൃത്തങ്ങൾ പാടില്ല. അയക്കുന്ന കൃതികൾ മെഹഫിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്. അവസാന റൗണ്ടിൽ വരുന്ന 15 കഥകൾ മെഹ്ഫിൽ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തും. 2024 ജൂലൈ 30 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ skmediaclt@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്
Mob:+971505490334(whatsapp), 8281813598(whatsapp)

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട്: നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം.

അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.